May 20, 2025 |

ആലപ്പുഴ ബീച്ചിലെ കടകൾ അടച്ചിടണമെന്ന നിർദേശം അധികാര ലംഘനം

വേദിയോട് അടുത്ത് സ്ഥിതി ചെയ്യുന്നവയ്ക്ക് മാത്രമാണ് നോട്ടീസെന്ന് പോലീസ്

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന കെപിഎംഎസ് സമ്മേളനത്തെ തുടർന്ന് ആലപ്പുഴ ബീച്ചിലെ കടകൾ അടച്ചിടണമെന്ന് പോലീസ് നിർദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോ​ഗിക നോട്ടീസും കടയുടമകൾക്ക് ലഭിച്ചിരുന്നു. എന്നാൽ ബീച്ചിന് സമീപം കടകൾ നടത്തുന്നവരെ ഈ നടപടി പ്രതികൂലമായാണ് ബാധിക്കുക. ഇത്തരം നോട്ടീസ് കൊടുത്ത് കടയടപ്പിക്കാൻ കേരള പോലീസ് ആക്ടിലെ 83 ആം വകുപ്പ് അധികാരപ്പെടുത്തുന്നില്ല.

ആലപ്പുഴ ബീച്ച് അതീവ സുരക്ഷാ മേഖലയായി ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ടെങ്കിലോ അത് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിലോ മാത്രമാണ് നോട്ടീസ് നൽകാൻ പോലീസിന് അധികാരമെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ അഴിമുഖത്തോട് പ്രതികരിച്ചു.

സ്റ്റേറ്റ് പോലീസ് ചീഫിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ബീച്ച് അതീവ സുരക്ഷാ പ്രദേശമായി സംസ്ഥാന സർക്കാർ ​ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ടോ, അങ്ങനെയെങ്കിൽ അവിടെ ഏതൊക്കെ കാര്യങ്ങൾ നടക്കാൻ പാടില്ലെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ മാത്രമാണ് നോട്ടീസ് കൊടുക്കാൻ പോലീസിന് അധികാരമുള്ളത്. ആലപ്പുഴ ബീച്ച് അതീവ സുരക്ഷ ആവശ്യമായ മേഖലയാണ് എന്നതിൽ തർക്കമില്ല. ഇന്ദിരാ​ഗാന്ധിയും രാജീവ് ​ഗാന്ധിയുമെല്ലാം എത്തി പ്രഭാഷണങ്ങൾ നടത്തിയിട്ടുള്ള സ്ഥലമാണത്.

ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുമ്പോൾ ​ഗ്യാസ് കുറ്റികളും മറ്റും സമീപത്തുള്ള കടകളിൽ ഉപയോ​ഗിക്കുന്നത് സുരക്ഷയ്ക്ക് പ്രശ്നമായി വരാം. എന്നാൽ ഇതിൽ ഇങ്ങനെയാണോ പ്രതിവിധി കാണേണ്ടത്. ഒരു ദിവസം മുഴുവൻ അവർക്ക് കടകൾ അടച്ചിടേണ്ടതായി വരുമോ, അതോ വിഐപികൾ പോയി കഴിഞ്ഞ് ഇവർക്ക് തുറന്ന് പ്രവർത്തിക്കാനാകുമോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ഇവയെല്ലാം പരിശോധിച്ചതിന് ശേഷമായിരിക്കണം ഡിജിപി റിപ്പോർട്ട് ചെയ്യേണ്ടത്. അതിന് ശേഷമായിരിക്കണം സംസ്ഥാന ആഭ്യന്തര വകുപ്പ് ഇതിൽ ഉത്തരവിടേണ്ടത്. അങ്ങനെ ഉത്തരവിടുകയാണെങ്കിൽ ബീച്ച് എന്ന് എഴുതാൻ കഴിയില്ല. പകരം ഏത് സർവ്വേ നമ്പറിലെ ഏത് സ്ഥലം എന്നാണ് എഴുതേണ്ടത്. നാലാൾ കൂടുന്നിടത്ത് കച്ചവടം നടത്താനാണ് ടാക്സടച്ച് ലൈസൻസ് എടുത്ത് ആൾക്കാർ കട തുടങ്ങുന്നത്. കട വേണ്ടെങ്കിൽ സംസ്ഥാന സമ്മേളനം നടത്തുന്നവർ പണം കൊടുത്ത് കടയുടമ സ്വന്തം ഇഷ്ടത്തിന് അടച്ചിടട്ടെ. ഇത് നിയമലംഘനമാണ്, ഹരീഷ് വാസുദേവൻ പറഞ്ഞു.

എന്നാൽ കടകള്‍ പൂര്‍ണമായും അടച്ചിടണമെന്ന് നിർദേശം നൽകിയിട്ടില്ലെന്നും ഗ്യാസ് സിലിണ്ടറുകൾ ഉപയോ​ഗിക്കുന്ന 11 കടകളാണ് അടച്ചിടാൻ നോട്ടീസ് നൽകിയതെന്നും സൗത്ത് പോലീസ് സ്റ്റേഷൻ സിഐ അഴിമുഖത്തോട് പറഞ്ഞു.

പരിപാടി നടക്കുന്ന വേദിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന കടകൾ മാത്രമാണ് അടച്ചിടാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ആ കടകൾക്ക് മാത്രമാണ് നോട്ടീസ് നൽകിയിരുന്നത്. കാരണം അടച്ചിടാൻ ആവശ്യപ്പെട്ട കടകൾ ​ഗ്യാസ് സിലിണ്ടറുകളും മറ്റും ഉപയോ​ഗിക്കുന്നവയാണ്. ബാക്കിയുള്ള കടകൾക്ക് തുറന്ന് പ്രവർത്തിക്കുന്നതിൽ പ്രശ്നമില്ല. നോട്ടീസ് നൽകിയിരിക്കുന്ന കടകൾ ഗ്യാസ് സിലിണ്ടറുകൾ ഒഴിവാക്കിയാൽ മറ്റ് കച്ചവടങ്ങൾ അവർക്ക് നടത്താൻ സാധിക്കും. ഇവിടെ മൂവബിൾ ആയിട്ടുള്ള കടകൾക്ക് മാത്രമേ ലൈസൻസ് നൽകിയിട്ടുള്ളൂ, സൗത്ത് പോലീസ് സ്റ്റേഷൻ സിഐ അഴിമുഖത്തോട് പറഞ്ഞു.

ആലപ്പുഴ സൗത്ത് പോലീസാണ് കടയുടമകള്‍ക്ക് നോട്ടീസ് അയച്ചത്. ‘മുഖ്യമന്ത്രി പിണറായി വിജയന്‍ 11.04.2025-ന് ആലപ്പുഴ ബീച്ചില്‍ നടക്കുന്ന കെപിഎംഎസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. സമ്മേളനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നതിനാല്‍ ഒരു വലിയ ജനക്കൂട്ടം ബീച്ച് പരിസരത്തുണ്ടാകും. പൊതുസുരക്ഷയുടെ ഭാഗമായി താങ്കളുടെ ഉടമസ്ഥതയില്‍ ഉളള ബീച്ചിലെ കച്ചവട സ്ഥാപനം നാളെ പൂര്‍ണമായും അടച്ചിടണം’ എന്നാണ് സൗത്ത് പോലീസ് സ്റ്റേഷനില്‍ നിന്ന് കടയുടമകള്‍ക്ക് ലഭിച്ച നോട്ടീസില്‍ പറയുന്നത്. ഇന്ന് വൈകുന്നേരം ആറുമണിക്കാണ് കെപിഎംഎസ് സമ്മേളനം.

അതേസമയം, പോലീസ് നോട്ടീസിനെതിരെ പ്രതിഷേധവുമായി ആലപ്പുഴ ബീച്ച് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് ഐഎന്‍ടിയുസി രംഗത്തെത്തിയിരുന്നു. കച്ചവടക്കാരെ ദ്രോഹിക്കുന്ന സമീപനമാണിതെന്ന് ആലപ്പുഴ ബീച്ച് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് പ്രതികരിച്ചു. തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

Content Summary: Order to close shops on Alappuzha beach Violation of authority

Leave a Reply

Your email address will not be published. Required fields are marked *

×