February 19, 2025 |

മഴ മുതല്‍ തെരഞ്ഞെടുപ്പ് വരെ എന്തും വാതുവയ്ക്കും

ഫലോഡ സത്താ ബസാറിനെക്കുറിച്ച് അറിയാം

സമയം ഏകദേശം രാത്രി പത്തുമണിയോട് അടുക്കുന്നു, വീടുകളിലേക്ക് തണുപ്പ് അരിച്ചിറങ്ങിയതോടെ പുരുഷന്മാർ വീടിനു പുറത്തേക്ക് ഇറങ്ങി തുടങ്ങി. അവർ നഗരത്തിലെ ഗാന്ധി പ്രതിമക്ക് ചുറ്റും ഒത്തുകൂടി. തണുപ്പ് അധികരിക്കുന്നതിനൊപ്പം കൂടുതൽ ആളുകൾ എത്തി തുടങ്ങി. phalodi satta bazar 

മഴ പെയ്യുമോ ഇല്ലയോ എന്നായിരുന്നില്ല അവരുടെ ആശങ്ക, മഴയുടെ പേരിൽ നടത്തുന്ന പന്തയത്തിൽ ആര് ജയിക്കുമെന്നായിരുന്നു ആശങ്ക. ആ നഗരത്തിലെ ഒട്ടു മിക്ക പ്രദേശങ്ങളിലും പുരുഷന്മാർ ഇത്തരത്തിൽ ഒത്തു കൂടി വാതുവെപ്പ് തുടങ്ങിയിട്ടുണ്ടാകും. സാധാരണഗതിയിൽ പണം വച്ചുള്ള വാതുവെയ്പ്പിൽ കൂടുതൽ കേട്ടിരിക്കുന്നത് കായിക മത്സരങ്ങൾക്കും മറ്റുമാണ്. എന്നാൽ രാജസ്ഥാനിലെ ഒരു ചെറുപട്ടണത്തിൽ തെരഞ്ഞെടുപ്പ് മുതൽ കാലാവസ്ഥ വരെ വാതുവെപ്പിനുള്ള വിഷയങ്ങളാണ്.

മഴ പെയ്യുമെന്ന് ഒരു പ്രാദേശിക കൗൺസിലർ ഉറക്കെ അവകാശപ്പെടുന്നു. പെയില്ലെന്ന് മറു വശത്ത് നിന്ന് മറ്റൊരാളും പ്രവചിച്ചു. തണുപ്പിനെ വകഞ്ഞു മാറ്റി പന്തയത്തിന്റെ ചൂട് പ്രദേശത്തെ ബാധിച്ചു. 300 രൂപയുടെ പന്തയത്തിന് 7.5/1 ആണ് നിരക്ക്, അതായത് മഴ പെയ്തില്ലെങ്കിൽ കൗൺസിലർ 300 രൂപയും മഴ പെയ്താൽ അയാൾ കൗൺസിലർക്ക് 250 രൂപയോ, ഇരട്ടി 300 രൂപയോ നൽകും. ഏകദേശം 15 മിനിറ്റിനുള്ളിൽ, ഒരു ചെറിയ ചാറ്റൽ മഴ രൂപപ്പെട്ടു. ജനക്കൂട്ടത്തിനിടയിൽ ശബ്ദായമാനമായ ഒരു ആഹ്ലാദം പടർന്നു. പന്തയങ്ങൾ വയ്ക്കുന്നത് വേഗത്തിലായെങ്കിലും നിരക്ക് 2.5/1 ആയി കുറഞ്ഞു. കൂടുതൽ മേഘങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയും കാറ്റ് കൂടുതൽ തണുക്കുകയും ചെയ്തതോടെ വാതുവെപ്പ് നിരക്ക് 0.50/1 ആയി കുറഞ്ഞു.

പടിഞ്ഞാറൻ രാജസ്ഥാനിൽ ജോധ്പൂരിനടുത്തുള്ള പുതുതായി രൂപീകരിക്കപ്പെട്ട ഫലോഡ ജില്ല കാലങ്ങളായി വാതുവെപ്പ് നടക്കുന്ന ഇടമാണ്. കാളപ്പോരുകൾ മുതൽ ആളുകൾ ചേരി തിരഞ്ഞു വാദിക്കുന്നത് ഈ ജില്ലയുടെ പ്രത്യേകതകളിൽ ഒന്നായി എല്ലാകാലവും പറയപ്പെട്ടിരുന്നു. പുഷ്‌കർണ ബ്രാഹ്മണർ കൂടുതലുള്ള നഗര പ്രദേശത്താണ് വാതുവെപ്പ് പ്രധാനമായും നടക്കുന്നത്. പ്രദേശത്തെ ഭൂരിഭാഗം വരുന്ന ജനസംഖ്യ ബിഷ്‌ണോയികളും രജപുത്രരും മുസ്ലീങ്ങളുമാണ്. ഭൂരിഭാഗം ആളുകളും ബിജെപിയെ പരസ്യമായി പിന്തുണയ്ക്കുന്നവരാണ്. 1998 മുതൽ 2008ൽ ഒറ്റ തവണ മാത്രമാണ് കോൺഗ്രസ് ഈ നിയമസഭാ സീറ്റിൽ വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം പ്രശസ്തമായ ഫലോഡി സത്താ ബസാർ മാർക്കെറ്റിൽ നിന്ന് വന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവചനം വലിയ ശ്രദ്ധ നേടിയിരുന്നു. ബിജെപിക്ക് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഫലോഡ പ്രവചിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ കൃത്യമായി നടന്നിരുന്നു.

തെരഞ്ഞെടുപ്പ് ഫലത്തിൽ പന്തയം

കഴിഞ്ഞ കുറച്ചു നാളുകളായി ഒരേ വിഷയത്തിലാണ് ഇവിടെ സംവാദവും, ചർച്ചകളും, വാതുവെപ്പും നടത്തുന്നത്. കഴിഞ്ഞ വർഷം, രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ് പട്ടണത്തിലെ വാതുവെപ്പ് വിപണി ഫലം കൃത്യമായി പ്രവചിച്ചിരുന്നു. ബിജെപിക്ക് 115-118 സീറ്റുകളും കോൺഗ്രസിന് 68-70 സീറ്റുകളും ലഭിക്കുമെന്നായിരുന്നു പ്രവചനം. അടുത്ത ദിവസം പുറത്തുവന്ന ഫല പ്രഖ്യാപനത്തിൽ ജെപിപി 115 സീറ്റും കോൺഗ്രസ് 69 സീറ്റും നേടി. എന്നാൽ, മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും തെരഞ്ഞെടുപ്പ് ഫലം ഫലോഡയുടെ ഊഹങ്ങൾക്ക് വിപരീതമായാണ് സംഭവിച്ചത്.

പണം മുൻനിർത്തിയുള്ള വാതുവെപ്പായതു കൊണ്ട് തന്നെ, രാഷ്ട്രീയ അവകാശവാദങ്ങൾ എളുപ്പത്തിൽ വിശ്വസിക്കുന്നില്ലെന്നും ശ്രദ്ധാലുവാണെന്നും പ്രദേശ വാസികൾ പറയുന്നു. 370 സീറ്റുകൾ നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെങ്കിലും ഇതുവരെ നടന്ന ഏറ്റവും ഉയർന്ന വാതുവെപ്പ് പാർട്ടി 350 സീറ്റുകൾ നേടുമെന്നായിരുന്നു. വാതുവെപ്പ് വിപണി കൂടുതലും ബാഹ്യ നിയന്ത്രണമില്ലാതെ സ്വന്തമായാണ് പ്രവർത്തിക്കുന്നത്. രാജസ്ഥാനിലെ 25 ലോക്‌സഭാ സീറ്റുകളിൽ 24-25 സീറ്റുകൾ ബിജെപി നേടുമെന്നാണ് ആദ്യം ആളുകൾ വാതുവെച്ചത്. എന്നാൽ ബിജെപി ഇത്രയധികം സീറ്റുകൾ നേടില്ലെന്ന് കൂടുതൽ ആളുകൾ വാതുവെപ്പ് നടത്താൻ തുടങ്ങിയതോടെ, പ്രവചനം താഴുകയും 18-19 സീറ്റുകളിൽ പ്രവചനം ഉറപ്പിക്കുകയും ചെയ്തു.

‘ഫോഗ്’ എന്നൊരു ആശയം കൂടി വാതുവെപ്പിൽ നിലനിൽക്കുന്നതായി ആളുകൾ പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയുന്നു. പ്രവചനാതീതമായ രാഷ്ട്രീയ കോളിളക്കങ്ങൾ അഥവാ ഫോഗ് ഉണ്ടാകുമ്പോൾ വാതുവെപ്പ് റദ്ദാക്കപ്പെടുകയോ ഒത്തുതീർപ്പുണ്ടാക്കുകയോ ചെയ്യും. 1977-ൽ അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയുടെ പരാജയം, 1991-ൽ രാജീവ് ഗാന്ധി കൊലപതാകം, 2014-ൽ ബിജെപി അധികാരത്തിലെത്തുന്നത് തുടങ്ങിയ രാഷ്ട്രീയ സംഭവികാസങ്ങളാണ് ഫോഗിന് ഉദാഹരണമായി ഇവർ ചൂണ്ടിക്കാണിക്കുന്നത്.

ഇവിടെ പ്രധാനമായും വാതുവെപ്പിൽ ഏർപ്പെടുന്നത് പ്രദേശവാസികൾ തന്നെയാണ്. പരസ്പരം അറിയാവുന്നതു കൊണ്ട് തന്നെ പണം വച്ചുള്ള വാതുവെപ്പ് നടത്തുന്നത് വിശ്വാസത്തിനു പുറത്താണ്. പ്രദേശവാസികൾക്ക് വാതുവെപ്പിൽ പങ്കെടുക്കണമെങ്കിൽ അവർ ആദ്യമേ തുക നൽകുകയാണ് പതിവ്. സമീപകാലത്ത്, നഗരം പൊതുസമൂഹത്തിൽ ചർച്ചയാകുന്നത് ഫലോഡിയിലെ ബ്രോക്കർമാരെയും വാതുവെപ്പുകാരെയും അസ്വസ്ഥരാക്കുന്നുണ്ട്. ഫലോഡിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയടക്കം ലഭിച്ചിട്ടുണ്ട്. വാതുവെപ്പ് തടയാൻ ജില്ലാ ഭരണകൂടത്തിന്മേൽ കടുത്ത സമ്മർദ്ദമുണ്ടെന്നും ഒരു ബ്രോക്കർ പറയുന്നു. ഫലോഡിയെ ജോധ്പൂരിൽ നിന്ന് പ്രത്യേക ജില്ലയാക്കുമെന്ന് കഴിഞ്ഞ വർഷം മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം നടപ്പിലായത് വാതുവെപ്പ് വിപണിയിലേക്ക് അനാവശ്യ  ജനശ്രദ്ധ ആകർഷിക്കാൻ കാരണമായെന്നും അവർ പറയുന്നുണ്ട്.

വാതുവെപ്പിന്റെ തുടക്കം

ഫലോഡിയിൽ, വാതുവെപ്പ് എങ്ങനെയാണ് പ്രധാന വിപണിയായി മാറിയെന്നതിന് കൃത്യമായ നിർവചനങ്ങളില്ല. എന്നാൽ പല അവകാശവാദങ്ങളും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച പ്രകാശ് ചന്ദ്ര ചങ്കാനി പറയുന്നത്, മഴയുടെ പ്രവചനത്തിലാണ് വാതുവെപ്പ് ആരംഭിച്ചതെന്നാണ്, അത് പിന്നീട് മറ്റ് കാര്യങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. ഫലോഡിയിലെ ജലദൗർലഭ്യം പരിമിതമായ സാമ്പത്തിക പ്രവർത്തനങ്ങളിലേക്ക് നയിച്ചു, ഇതോടെ നിരവധി ആളുകൾ രാജ്യത്തിന്റെ പല ഭാഗത്തേക്ക് കുടിയേറി. ചില താമസക്കാർ മുംബൈയിലേക്ക് കുടിയേറി, ഭക്ഷ്യധാന്യങ്ങളുടെയും വെള്ളിയുടെയും വ്യാപാരം പോലെയുള്ള പുതിയ കഴിവുകൾ പഠിച്ചു. മടങ്ങിയെത്തിയ അവർ ഈ കഴിവുകൾ നാട്ടുകാരിലേക്കും പകർന്നു തുടങ്ങിയിരുന്നു. മറു വശത്ത് മഴയിലടക്കം വാതുവെപ്പ് എന്ന ആശയവും വളർന്നുവന്നു.

ഫലോഡിയിൽ, പ്രായമായവർക്ക് കാലാവസ്ഥയിലെ ചെറിയ മാറ്റങ്ങൾ ഉറക്കത്തിൽ പോലും മനസ്സിലാക്കാൻ കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതോടെ അർദ്ധരാത്രിയിൽ ഉണരുന്ന അവർ പന്തയം വെക്കാൻ നഗര കേന്ദ്രത്തിലേക്ക് പോകുമെന്ന് കരുതപ്പെടുന്നു. ഫലോഡിയിൽ സംഭവിക്കുന്ന വെള്ളപ്പൊക്കത്തെക്കുറിച്ച് നിങ്ങൾക്ക് വാതുവെപ്പ് നടത്താമെന്ന് ഒരു താമസക്കാരൻ പറയുന്നു. വെള്ളപ്പൊക്ക സാധ്യത വിരളമാണെങ്കിൽ പോലും നിങ്ങൾക്ക് പന്തയം വയ്ക്കാം. ചിലപ്പോൾ വെള്ളപ്പൊക്കം വീണ്ടും സംഭവിക്കുകയാണെങ്കിൽ, ഒരു ചെറിയ തുക നിക്ഷേപിക്കുന്നതിലൂടെ, നിങ്ങൾക്ക് വലിയ ലാഭം നേടാനാകുമെന്ന് ഒരു താമസക്കാരൻ പറയുന്നു.

ഫലോഡിയിൽ മാത്രം വാതുവെപ്പ് ഒതുങ്ങുമോ ?

ഫലോഡിക്കപ്പുറം, ബിക്കാനീർ, ശെഖാവതി തുടങ്ങിയ സ്ഥലങ്ങൾ വലിയ വാതുവെപ്പ് മാർക്കറ്റുകൾക്ക് പേരുകേട്ടതാണ്. ഉദാഹരണത്തിന്, ബിക്കാനീറിൽ, ഒരു കഫേയിലിരുന്ന ഒരാൾ തൻ്റെ മൊബൈൽ ഫോണിലൂടെ ഒരു ‘രഹസ്യ’ വെബ്‌സൈറ്റ് ആക്‌സസ് ചെയ്യുന്നത് എങ്ങനെയാണെന്ന് പറയുന്നു. ശരിയായ ആളുകളെ അറിയുന്നവർക്ക് മാത്രമേ ഈ സൈറ്റിൽ പ്രവേശിക്കാൻ കഴിയൂ എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) ക്രിക്കറ്റ് മത്സരങ്ങൾക്കും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കുമുള്ളവ ഉൾപ്പെടെ വിവിധ വാതുവെപ്പ് ഓപ്ഷനുകൾ വെബ്‌സൈറ്റ് വാഗ്ദാനം ചെയ്യുന്നു.

മെയ് 17 വരെ, വെബ്സൈറ്റ് ബിജെപിക്ക് 302-305 സീറ്റുകളും കോൺഗ്രസിന് 56-58 സീറ്റുകളും നൽകിയിരുന്നു. ഈ നമ്പറുകൾക്ക് അനുകൂലമായോ പ്രതികൂലമായോ ഒരാൾക്ക് വാതുവെക്കാം. വ്യക്തിഗത സംസ്ഥാനങ്ങൾക്കുള്ള സാധ്യതകൾ അതിനു താഴെയാണ്. ബിക്കാനീർ മാർക്കറ്റ് നിയന്ത്രിക്കുന്നത് മൂന്ന് പ്രധാന വാതുവെപ്പുകാരാണ്. അവർ നഗരത്തിലല്ല, വിദേശത്ത് നിന്ന് പ്രവർത്തിക്കുന്നു. അവർക്ക് കീഴിൽ പ്രവർത്തിക്കുന്ന നിരവധി ചെറിയ വാതുവെപ്പുകാർ ഉണ്ട്, ഓരോരുത്തരും ഒന്നിലധികം പാനലുകളോ വെബ്‌സൈറ്റുകളോ പ്രവർത്തിപ്പിക്കുന്നു.

Content summary;  phalodi satta bazar a betting town in western Rajasthan near Jodhpur phalodi satta bazar 

×