150 വര്‍ഷമായി എപ്പോഴും ഫലം തരുന്ന വൈക്കത്തെ പ്ലാവ്; വളരുന്നത് ഹോട്ടലിനുള്ളില്‍

ഞങ്ങള്‍ എത്രകാലം ഇവിടെ ഹോട്ടല്‍ നടത്തുന്നുവോ അത്രയും കാലം ഈ മരം ഇവിടെ തന്നെ നില്‍ക്കും എന്നാണ് ബിജുവിന്റെ അച്ഛന്‍ വിജയന്‍ പറയുന്നത്.

നിറയെ ചില്ലകളുമായി പടര്‍ന്നു നില്‍ക്കുന്ന പ്ലാവ്, പ്ലാവിന് താഴെ ഒരു ഹോട്ടല്‍,  ദൂരെ നിന്നു നോക്കുമ്പോള്‍ ഇങ്ങനെയെ തോന്നുകയുള്ളൂ. എന്നാല്‍ ദൂരെക്കാഴ്ചയില്‍ നിന്നും വ്യത്യസ്ഥമായി വൈക്കത്തെ ബ്രദേഴ്‌സ് ഹോട്ടലില്‍ എത്തുന്നവര്‍ക്ക് കൗതുകമാണ്. ഹോട്ടലിനകത്താണ് പ്ലാവ്. വെറും പ്ലാവല്ല, എല്ലാക്കാലത്തും ചക്കയുണ്ടാവുന്ന പ്ലാവ്. ഈ ഹോട്ടലില്‍ എത്തുന്നവരില്‍ അധികം പേരും പ്ലവിനെക്കുറിച്ചുള്ള കഥയും കേട്ട് ഫോട്ടോയും എടുത്തേ പോകാറുള്ളൂ.

ഹോട്ടലുടമയായ ബിജുവിന്റെ അമ്മയുടെ അച്ഛന്റെ കാലം മുതല്‍ക്കെ നടത്തിവരുന്ന ഹോട്ടലാണ് ഇത്. മൂന്നു തലമുറകളായി ഹോട്ടല്‍ നടത്തുന്ന ബിജുവും കുടുംബവും വര്‍ഷങ്ങളായി സംരക്ഷിച്ചപോരുന്ന ഈ പ്ലാവിന് 150 വര്‍ഷത്തില്‍ക്കൂടുതല്‍ പഴക്കമുണ്ട്. ഭക്ഷണം കഴിക്കാന്‍ മാത്രമല്ല, പ്ലാവും ഹോട്ടലും ഒന്നിച്ചു കാണാനുള്ള കൗതുകത്തില്‍ മാത്രം ഈ ഹോട്ടലിലേക്ക് വരുന്നവരുണ്ട്.

എന്റെ അമ്മയുടെ അച്ഛന്റെ കാലം മുതല്‍ക്കെ നടത്തിവരുന്ന ഹോട്ടലാണ് ഇത്. ഇവിടെ വരുന്നവര്‍ക്ക് മുഴുവനും ഈ പ്ലാവ് ഒരു കൗതുകമാണ്. ഭക്ഷണം കഴിക്കാന്‍ മാത്രമല്ല, പ്ലാവും ഹോട്ടലും ഒന്നിച്ചു കാണാനുള്ള കൗതുകത്തിന്റെ പുറത്ത് മാത്രം ഈ ഹോട്ടലിലേക്ക് വരുന്നവരുണ്ട്. ബിജു പറയുന്നു.

ഈ പ്ലാവിന്റെ പ്രത്യേകത ചക്കയുടെ സീസണ്‍ കഴിഞ്ഞാലും ഇതില്‍ ചക്കയുണ്ടാവും എന്നതാണ്. അതിനാല്‍ തന്നെ ഈ ഹോട്ടലില്‍ ചക്ക തീയ്യല്‍, ചക്ക അവിയല്‍, ചക്ക തോരന്‍ തുടങ്ങി എല്ലാ ചക്ക വിഭവങ്ങളും എപ്പോഴും ഉണ്ടാകും. വരിക്ക പ്ലാവാണ് ഹോട്ടലിനുള്ളില്‍ വളര്‍ന്നു നില്‍ക്കുന്നത്. എപ്പോഴും ചക്ക ഉണ്ടാവുന്നതുകൊണ്ട് ഞങ്ങള്‍ സ്ഥിരമായി ഉച്ഛയ്ക്ക് ഊണിന് ചക്കവിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. ചക്ക തീയ്യല്‍, ചക്ക അവിയല്‍, ചക്ക തോരന്‍ അങ്ങനെ.. ഈ ചക്ക പുറത്ത് വിലയ്ക്കു കൊടുക്കാറൊന്നുമില്ല. ഉണ്ടാവുന്നത് മുഴുവന്‍ ഞങ്ങള്‍ തന്നെ ഉപയോഗിക്കുകയാണ് പതിവ്. ബിജുവിന്റെ അച്ഛന്‍ വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ഒരിക്കല്‍ ഹോട്ടല്‍ വികസിപ്പിച്ചപ്പോള്‍ ഒരു കൊമ്പ് മുറിച്ചിരുന്നു. അതല്ലാതെ പിന്നീടൊരിക്കലും ചില്ലകള്‍ മുറിക്കേണ്ടി വന്നിട്ടില്ല. പ്ലാവിന് ആവശ്യത്തിനുള്ള വെള്ളം കൊടുക്കുന്നതിനപ്പുറം മറ്റ് പരിചരണങ്ങളൊന്നും തന്നെ ചെയ്യാറില്ല. ബിജുവിന്റെയും കടുംബത്തിന്റെയും വീട്ടിലെ ഒരു അംഗം തന്നെയാണ് ഈ പ്ലാവ്. ഞങ്ങള്‍ എത്രകാലം ഇവിടെ ഹോട്ടല്‍ നടത്തുന്നുവോ അത്രയും കാലം ഈ മരം ഇവിടെ തന്നെ നില്‍ക്കും എന്നാണ് വിജയന്‍ പറയുന്നത്.

Read More : തറ കെട്ടല്‍ മുതല്‍ കോണ്‍ക്രീറ്റ് വരെ; കെട്ടിടങ്ങള്‍ കെട്ടിയുയര്‍ത്തുന്ന വനിതകൂട്ടായ്മ

ഹരിത മാനവ്‌

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

This post was last modified on September 23, 2019 5:46 pm

ഹരിത മാനവ്‌: സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക
Related Post
Leave a Comment