UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഒരുമാസം കൊണ്ട് 50 ലക്ഷം; സോഷ്യല്‍ മീഡിയുടെ സ്‌നേഹത്തിലൂടെ നിബാഷ് വീണ്ടും ജീവിതത്തിലേക്ക്

ക്ഷീണവും മൂക്കില്‍ നിന്നും മറ്റും രക്തം വരുന്നതുമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

                       

വെല്ലൂര്‍ സിഎംസി ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തു വന്ന ഏറെ സന്തോഷം നല്‍കുന്നതായിരുന്നു. നിബാഷ് എന്ന ചെറുപ്പക്കാരന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞെന്നും നിബാഷ് സുഖമായി ഇരിക്കുന്നെന്നുമായിരുന്നു വാര്‍ത്ത. ഒരു സാധാരണ ഓപ്പറേഷന്റെ കഥയല്ല നിബാഷിനു പറയാന്‍ ഉള്ളത്. മറ്റുള്ളവരുടെ പോലെയല്ല സോഷ്യല്‍ മീഡിയ വഴി ശേഖരിച്ച 50 ലക്ഷം രൂപ കൊണ്ടാണ് നിബാഷ് ജീവിതത്തിന്റെ പടികള്‍ ഒന്നുകൂടി കയറിയത്.

കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് നിബാഷിന് അപ്ലാസ്റ്റിക് അനീമിയ ആണെന്നും ചികില്‍സയ്ക്കായി പണം ആവശ്യമുണ്ടെന്നും പറഞ്ഞു ഡോ. ഷിനു ശ്യാമളന്‍ അടക്കമുള്ളവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. നിബാഷിന് സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചു കൊണ്ട് ഡോക്ടര്‍ ഷിനു ശ്യാമളന്‍ ഫേസ്ബുക്കില്‍ ലൈവ് വന്നിരുന്നു. ആ പോസ്റ്റ് ഫേസ്ബുക്കിലൂടെയും വാടസ്്ആപ്പിലൂടെയും പെട്ടന്നു തന്നെ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. അങ്ങനെയാണ് ഒരുമാസത്തിനുള്ളില്‍തന്നെ 50 ലക്ഷം രൂപ സോഷ്യല്‍ മീഡിയ വഴി ശേഖരിക്കാന്‍ സാധിച്ചത്.

തൃശ്ശൂര്‍ ജില്ലയിലെ അരിമ്പൂര്‍ നിവാസിയാണ് ഇരുപത്താറുകാരനായ നിബാഷ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വീട് ഉള്‍പ്പടെ സകലതും നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ നിബാഷും ഉണ്ടായിരുന്നു. ശേഷം ഒരു വാടക വീട്ടിലായിരുന്നു താമസം. ഒരുമാസം മുന്‍പാണ് പ്രളയത്തില്‍ നഷ്ടപ്പെട്ട വീടിനു പകരം ലഭിച്ച പുതിയ വീട്ടിലേക്ക് നിബാഷ് താമസം മാറിയത്.

നിബാഷിന് അപ്ലാസ്റ്റിക് അനീമിയ എന്ന രോഗമാണ്. അതായത് രക്താണുക്കള്‍ കുറയുന്ന അസുഖം. ക്ഷീണവും മൂക്കില്‍ നിന്നും മറ്റും രക്തം വരുന്നതുമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. ക്ഷീണം കാരണം ഡോക്ടറെ കണ്ട നിബാഷിന്റെ രക്തം പരിശോധിച്ച ശേഷം സംശയം പ്രകടിപ്പിച്ച ഡോക്ടര്‍ അമൃതയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അവിടെ നിന്നും ബോണ്‍മാരൊ ബയോപസി എടുക്കുകയും അതുവഴി അസുഖം കണ്ടു പിടിക്കുകയു ചെയ്തു. താല്‍ക്കാലികമായി രക്താണുക്കളുടെ കൗണ്ട് കുറയാതിരിക്കാന്‍ മരുന്നു നല്‍കാം എന്നതാണ് ഈ അസുഖത്തിനുളള താല്‍ക്കാലിക പരിഹാരം. സ്ഥിര പരിഹാരം എന്നത് മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയമാത്രമാണ്. അതിനാണെങ്കില്‍ ലക്ഷങ്ങള്‍ വേണം. അങ്ങനെയാണ സാമൂഹ്യമാധ്യമങ്ങള്‍ വഴി സഹായം അഭ്യര്‍ത്ഥിക്കുന്നത്.

രേവതി എന്ന ഫേസ്ബുക്ക് സുഹൃത്തിലൂടെയാണ് ഡോക്ടര്‍ ഷിനു ശ്യാമളന്‍ നിബാഷിനെക്കുറിച്ച് അറിയുന്നത്. സോഷ്യല്‍ മീഡിയ വഴി ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നു എന്നുള്ളത് നല്ലൊരു കാര്യം തന്നെ. ഇത്തരത്തില്‍ ചികിത്സയ്ക്കായി പണത്തിന് ആവശ്യമുള്ള ഒരുപാട് പേരുണ്ട്. എന്നാല്‍ ഇതേ സംവിധാനത്തെ തന്നെ ദുരുപയോഗം ചെയ്യുന്നവരും ഉണ്ട്. നമ്മള്‍ ആര്‍ക്കെങ്കിലും ഇതുപോലെ തുകയും മറ്റും അയയ്ക്കുമ്പോള്‍ അന്വേഷിച്ച് ഉറപ്പു വരുത്തുക അതുമാത്രമെ ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഞാന്‍ അയാളുടെ വീട്ടില്‍ പോയി കണ്ട് മനസിലാക്കിയതിനു ശേഷമാണ് സഹായം നല്‍കുന്നതിനു വേണ്ടിയള്ള പോസ്റ്റിടുകയും മറ്റും ചെയ്തത്. ഡോക്ടര്‍ ഷിനു ശ്യാമളന്‍ പറഞ്ഞു.

ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന നിബാഷിന്റെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ ശസ്ത്രക്രിയ എത്രത്തോളം വിജയമാണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.

Read More :പാഴ്സല്‍ കൊണ്ടുപോകാന്‍ പാത്രവുമായി വരുന്നവര്‍ക്ക് പത്ത് ശതമാനം ഡിസ്‌കൗണ്ട്; പ്ലാസ്റ്റിക്കിനെതിരെ പ്രതിരോധവുമായി തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍

ഹരിത മാനവ്‌

ഹരിത മാനവ്‌

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

Related news


Share on

മറ്റുവാര്‍ത്തകള്‍