June 06, 2026 |
Share on

പഴയ കറന്‍സി സൂക്ഷിക്കുന്നത് ഇനി ഹോബിയല്ല; ഇന്ത്യയിലത് ശിക്ഷാര്‍ഹമാണ്

നിരോധിച്ച നോട്ടുകള്‍ സൂക്ഷിക്കുന്നത് ഒരു ശിക്ഷാര്‍ഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന ഓര്‍ഡിനന്‍സിന് ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

പഴയ നാണയങ്ങള്‍ ശേഖരിക്കുന്ന വിനോദം നിങ്ങള്‍ക്കുണ്ടെങ്കില്‍ ദയവായി പിന്‍വലിക്കപ്പെട്ട പഴയ പത്തു നോട്ടുകളില്‍ കൂടുതല്‍ സൂക്ഷിക്കരുത്. പഴയ സാധനങ്ങളോട് ആസക്തിയുള്ള ഒരു ശാശ്വത കാല്‍പനികത നിങ്ങളുടെ ഉള്ളിലുണ്ടെങ്കിലും ഈ മുന്നറിയിപ്പിന് പ്രസക്തിയുണ്ട്.

പഴയ 500, 1000 രൂപ നോട്ടുകളുടെ നിയമസാധുത പൂര്‍ണമായും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ഡിസംബര്‍ 31ന് ശേഷം വലിയ അളവില്‍ നിരോധിച്ച നോട്ടുകള്‍ സൂക്ഷിക്കുന്നത് ഒരു ശിക്ഷാര്‍ഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന ഓര്‍ഡിനന്‍സിന് ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

ഒരു നിശ്ചിത അളവില്‍ കൂടുതല്‍ നിരോധിച്ച നോട്ടുകള്‍ സൂക്ഷിക്കുന്നത് പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ സൂക്ഷിച്ചിരിക്കുന്ന അളവിന്റെ അഞ്ചിരട്ടിയോ ഏതാണ് കൂടുതല്‍ എന്ന് വച്ചാല്‍ അത്രയും പിഴ ഈടാക്കാവുന്ന കുറ്റമായി 2016ലെ സ്‌പെസിഫൈഡ് ബാങ്ക് നോട്ട്‌സ് സെസഷന്‍ ഓഫ് ലയബിലിറ്റീസ് ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു.

2017 മാര്‍ച്ച് 31ശേഷം ഒരു നിശ്ചത എണ്ണത്തില്‍ കൂടുതല്‍ നിരോധിച്ച നോട്ടുകള്‍ കൈവശം വെക്കുന്നവര്‍ക്ക് നാലു വര്‍ഷത്തെ തടവ് ശിക്ഷ നല്‍കണമെന്ന ഒരു നിര്‍ദ്ദേശവും മന്ത്രിസഭ യോഗത്തിന്റെ മുന്നില്‍ വന്നെങ്കിലും അത് അംഗീകരിക്കപ്പെട്ടോ എന്ന് വ്യക്തമല്ല.

‘കറന്‍സി നോട്ടുകളുടെ ലീഗല്‍ ടെണ്ടര്‍ സ്വഭാവം ഉറപ്പാക്കുന്ന ആര്‍ബിഐ ചട്ടത്തിലെ 26-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിന് ഇത്തരം ഒരു ഓര്‍ഡിനന്‍സ് അത്യന്താപേക്ഷിതമായിരുന്നു. ഡിസംബര്‍ 31ന് ശേഷം, ഇത്തരം നോട്ടുകളുടെ ഉടമയ്ക്ക് തതുല്യമായ മൂല്യം തിരികെ നല്‍കാനുള്ള ആര്‍ബിഐയുടെ ബാധ്യത നിലനില്‍ക്കില്ല. അതിന് ശേഷം, ഇത്തരം നോട്ടുകള്‍ കൈവശം വെക്കുന്നവര്‍ അതിനുള്ള കാരണം ബോധിപ്പിക്കേണ്ടി വരും. സമാന്തര സാമ്പത്തികരംഗത്തെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ചുള്ള നടപടിയാണിത്,’ എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

1978ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍, 1,000, 5,000, 10,000 രൂപ നോട്ടുകളിലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്വം അവസാനിപ്പിച്ചുകൊണ്ടുള്ള സമാനമായ ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ പ്രോമിസറി നോട്ടുകളിലുള്ള ലീഗല്‍ ടെന്‍ഡര്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ എപ്പോള്‍ നിശ്ചയിച്ചാലും ഇത്തരത്തിലുള്ള നിയമ ഭേദഗതികള്‍ ആവശ്യമാണെന്ന് വിശദീകരിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×