May 20, 2025 |

സ്വന്തം വഴി സ്വയമടച്ച നേതാവ്

കണ്ണൂരിലെ പാര്‍ട്ടി മുഖമാകേണ്ടിയിരുന്ന വനിത നേതാവായിരുന്നു പി പി ദിവ്യ

സിപിഎമ്മിന്റെ വനിത നേതാക്കളില്‍ പി കെ ശ്രീമതി, കെ കെ ഷൈലജ എന്നിവര്‍ക്ക് പിന്‍ഗാമിയായി കണ്ണൂരില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ ശ്രദ്ധേയയാകുമെന്ന് കരുതിയ പി പി ദിവ്യ. ഒരു തിരിച്ച് വരവ് അസാധ്യമെന്ന് പറയാനാകില്ലെങ്കിലും, ഇപ്പോള്‍ നേരിടുന്ന തിരിച്ചടി അവരുടെ രാഷ്ട്രീയഭാവിയെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയും, അതിന്റെ ആരോപണങ്ങള്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ദിവ്യയ്‌ക്കെതിരേ തിരിഞ്ഞതും, ഒടുവില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ പോകേണ്ടിയും വന്നത്, കേരള രാഷ്ട്രീയം സമീപകാലത്തൊന്നും കാണാത്ത ട്വിസ്റ്റ് ആയിരുന്നു. ഒരു മനുഷ്യന്റെ മരണത്തിന് കാരണക്കാരിയായി മുദ്രകുത്തി മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും നടത്തുന്ന കുറ്റവിചാരണ നേരിടേണ്ടി വരുന്ന ഒരു രാഷ്ട്രീയക്കാരിയിലേക്ക് വീണു പോകുന്നതിന് മുമ്പ് ദിവ്യയ്ക്ക് ഉണ്ടായിരുന്നത് ഒരു ഭാവി നേതാവിന്റെതായിരുന്നു.

കണ്ണൂരില്‍ നിന്നുള്ള യുവ വനിത നേതാവ്, എന്നത് തന്നെയായിരുന്നു 40 കാരിയായ ദിവ്യയുടെ പ്രധാന അടയാളം. കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പദം, നിയമസഭയിലേക്കുള്ള പടിവാതിലായിരുന്നു. കണ്ണൂരില്‍ സിപിഎമ്മിനുള്ള സ്വാധീനം വച്ച് ഉറപ്പായൊരു സീറ്റില്‍ മത്സരിക്കാന്‍ ദിവ്യയ്ക്ക് യോഗ്യതയുണ്ടായിരുന്നു, പ്രത്യേകിച്ച് പാര്‍ട്ടിയില്‍ തലമുറ മാറ്റം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍. വനിതകള്‍ക്കും യുവാക്കള്‍ക്കും മറ്റ് പാര്‍ട്ടികളെക്കാള്‍ മുന്‍ഗണന കൊടുക്കാന്‍ കേരളത്തില്‍ സിപിഎം തയ്യാറുമാണ്. അതുകൊണ്ട് ദിവ്യയ്ക്ക് മുന്നില്‍ ശോഭനമായൊരു ഭാവിയുണ്ടായിരുന്നു. നിലവില്‍ കണ്ണൂര്‍ ജില്ല കമ്മിറ്റിയംഗവും, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്.

എസ്എഫ്‌ഐയിലൂടെയാണ് പുതിയ പുരയില്‍ ദിവ്യ എന്ന പി പി ദിവ്യ കേരള രാഷ്ട്രീയത്തില്‍ തന്റെ പേര് പതിപ്പിച്ചത്. സംഘടനയുടെ തീപ്പൊരി നേതാവായിരുന്നു. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ വീറും അതിരുകടന്ന ആവേശവും ദിവ്യയിലുണ്ടായിരുന്നു. നാടകകലാകാരന്‍ കൂടിയായ അച്ഛന്റെയും സ്വന്തം ഗ്രാമത്തിന്റെയും സ്വാധീനമാണ് രാഷ്ട്രീയത്തിലേക്ക് ദിവ്യയെ ആകര്‍ഷിച്ചത്. കണ്ണൂര്‍ കൃഷ്ണ മേനോന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ പ്രീ-ഡിഗ്രി വിദ്യാര്‍ത്ഥിയായി എത്തിയതോടെയാണ് എസ്എഫ്‌ഐയുടെ ഭാഗഗമാകുന്നത്. മലയാളത്തില്‍ ബിരുദം നേടിയ ദിവ്യ എസ് എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റുമായി.

25 മത്തെ വയസില്‍ കണ്ണൂര്‍ ജില്ല പഞ്ചായത്തില്‍ എത്തി. 2010 ല്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചെറുകുന്ന് ഡിവഷനില്‍ നിന്നായിരുന്നു വിജയം. അടുത്ത തവണ ഡിവിഷന്‍ മാറിയെങ്കിലും വിജയം ഒപ്പം നിന്നു. കടന്നപ്പള്ളി ഡിവിഷനില്‍ നിന്നായിരുന്നു 2015 ലെ വിജയം. അത്തവണ പാര്‍ട്ടി ദിവ്യക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കി. കാരായി രാജന്‍ ആയിരുന്നു പ്രസിഡന്റ്. ഫസല്‍വധക്കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് കാരായി രാജന് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് വന്നതോടെ വൈസ് പ്രസിഡന്റായിരുന്ന ദിവ്യയായിരുന്നു പഞ്ചാത്ത് ഭരണം മുന്നോട്ടു കൊണ്ടുപോയിരുന്നത്. രണ്ട് തവണ വിജയിച്ചവരെ മാറ്റി നിര്‍ത്തുകയാണ് പാര്‍ട്ടിയുടെ രീതിയെങ്കിലും ദിവ്യയുടെ കാര്യത്തില്‍ തീരുമാനം മാറി. മൂന്നാം ഊഴത്തിനും ദിവ്യയ്ക്ക് സിപിഎം അവസരമൊരുക്കി. 2020 ല്‍ കല്യാശ്ശേരി ഡിവിഷനിലായിരുന്നു ജനവിധി തേടിയത്. വിജയിച്ചു വന്ന ദിവ്യയെ കാത്തിരുന്നത് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമായിരുന്നു.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് കാസര്‍ഗോഡ്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ പറഞ്ഞു കേട്ട സിപിഎം സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ ദിവ്യയുടെ പേരും ഉണ്ടായിരുന്നു. അടുത്ത വര്‍ഷത്തോടെ അവസാനിക്കുന്ന പഞ്ചായത്ത് ഭരണകാലയളവിന് ശേഷം ദിവ്യ തീര്‍ച്ചയായും സംസ്ഥാന രാഷ്ട്രീയത്തിലേക്കു കടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരെല്ലാവരും പ്രവചിച്ചിരുന്നത്. മട്ടന്നൂരില്‍ ഷൈലജ ടീച്ചര്‍ക്ക് പകരമോ, അല്ലെങ്കില്‍ കൂത്തുപറമ്പയിലോ, അതുമല്ലെങ്കില്‍ ജന്മനാട് ഉള്‍പ്പെടുന്ന കല്ല്യാശേരി മണ്ഡലത്തില്‍ നിന്നോ നിയമസഭയിലേക്ക് ദിവ്യയെത്തുമെന്നായിരുന്നു പ്രവചനങ്ങള്‍. ഇ പി ജയരാജന്റെയും പി കെ ശ്രീമതിയുടെയും അകമഴിഞ്ഞ പിന്തുണയുള്ള ദിവ്യക്ക്, പറയത്തക്ക പ്രതിസന്ധികളൊന്നും തന്റെ മുന്നോട്ടുള്ള പോക്കില്‍ ഇല്ലായിരുന്നു. എന്നാല്‍ അവര്‍ക്ക് നേരിട്ട പ്രശ്‌നങ്ങളെല്ലാം തന്നെ അവര്‍ സ്വയം ഉണ്ടാക്കിയതായിരുന്നു. ആരെയും കൂസാത്ത ഒരാള്‍ എന്ന പ്രതിച്ഛായ അവര്‍ക്ക് ആരാധകരെ ഉണ്ടാക്കി കൊടുത്തിരുന്നുവെങ്കിലും അതുപോലെ വിമര്‍ശകരെയും സൃഷ്ടിച്ചിരുന്നു. ദിവ്യയുടെ പ്രവര്‍ത്തികളും വാക്കുകളും ധിക്കാരമായി കണ്ടവര്‍ പാര്‍ട്ടിയില്‍ തന്നെയുണ്ടായിരുന്നു. മുകള്‍ തട്ടില്‍ നിന്നുള്ള സംരക്ഷണം കിട്ടിയതു കൊണ്ടാണ് പലപ്പോഴും ദിവ്യ രക്ഷപ്പെട്ടിരുന്നു. ഭീഷണി കലര്‍ന്ന വാക്പ്രയോഗങ്ങളും മത്സരബുദ്ധിയോടെയുള്ള പെരുമാറ്റവും വാശിയുമെല്ലാം അവര്‍ക്കെതിരേയുള്ള പരാതികള്‍ കൂട്ടിയിരുന്നു. പലപ്പോഴും പാര്‍ട്ടിയുടെ താക്കീതും നേരിടേണ്ടി വന്നിരുന്നു.

ഇപ്പോള്‍ പെട്ടിരിക്കുന്ന പ്രതിസന്ധിയും ദിവ്യ സ്വയം ഉണ്ടാക്കിയതാണ്.
നവീന്‍ ബാബുവിന് യാത്രയയപ്പ് നല്‍കുന്ന ചടങ്ങില്‍ വച്ച്, എഡിഎം അഴിമതിക്കാരനാണെന്ന് ധ്വനിപ്പിക്കുന്ന പ്രസ്താവനകള്‍ ദിവ്യ നടത്തിയതിന് പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്. ഈ സംഭവത്തില്‍ ദിവ്യക്കെതിരേ ശക്തമായ ജനരോഷമാണ് ഉയര്‍ന്നത്. പാര്‍ട്ടിയും നവീന്‍ ബാബുവിനൊപ്പം നില്‍ക്കുകയാണ് ചെയ്തത്. അതുവരെ സംരക്ഷിച്ചിരുന്ന പാര്‍ട്ടിയും കൈവിട്ടതോടെ ദിവ്യ പ്രതിരോധത്തിലായി. പത്തനംതിട്ടയിലെ അടിയുറച്ച് പാര്‍ട്ടി കുടുംബമാണ് നവീന്‍ ബാബുവിന്റെത്. അതു തന്നെയാണ് ദിവ്യക്ക് തിരിച്ചടിയായതും. കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജന്‍, പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു, മന്ത്രി വീണ ജോര്‍ജ്, റവന്യു മന്ത്രി കെ. രാജന്‍, കോന്നി എംഎല്‍എ കെ യു ജിനേഷ് കുമാര്‍, മുന്‍ മന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ജി സുധാകരന്‍ തുടങ്ങി സിപിഎമ്മിലെയും എല്‍ഡിഎഫിലെയും നേതാക്കള്‍ നവീന്‍ ബാബുവിനു വേണ്ടി സംസാരിച്ചപ്പോള്‍, പി പി ദിവ്യ പൂര്‍ണമായും ഒറ്റപ്പെട്ടു.

അഴിമതിക്കെതിരായ വിമര്‍ശനമാണ് താന്‍ ഉയര്‍ത്തിയതെന്നായിരുന്നു ദിവ്യയുടെ വാദം. അതേസമയം തന്റെ പ്രതികരണം അതിരു കടന്നു പോയെന്ന സ്വയം വിമര്‍ശനവും അവര്‍ നടത്തുന്നുണ്ട്. ‘ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ വേര്‍പാടില്‍ അങ്ങേയറ്റം വേദനയുണ്ട്. ദുഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തില്‍ ഞാന്‍ പങ്കു ചേരുന്നു. പൊലീസ് അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. എന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമര്‍ശനമാണ് ഞാന്‍ നടത്തിയതെങ്കിലും എന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് ഞാന്‍ശരിവയ്ക്കുന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പദവയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തില്‍ ഞാന്‍ ആ സ്ഥാനം രാജിവയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്.’ ഇതാണ് പി പി ദിവ്യ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.

പെട്രോള്‍ ബങ്കിന് എന്‍ഒസി കിട്ടാന്‍ നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നാണ് ദിവ്യ പരോക്ഷമായി ഉയര്‍ത്തിയ ആരോപണം. എഡിഎമ്മിന് ക്കൈൂലി നല്‍കിയെന്ന് ടി വി പ്രശാന്തന്‍ എന്നയാള്‍ പരാതി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപ നവീന്‍ ബാബു ആവശ്യപ്പെട്ടെന്നാണ് പ്രശാന്തന്‍ പറയുന്നത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും പ്രശാന്തന്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ ജീവനക്കാരനായ പ്രശാന്തന് എങ്ങനെ പെട്രോള്‍ ബങ്ക് നടത്താനാകുമെന്ന ചോദ്യത്തിന് ഇതുവരെ പരാതിക്കാരന്‍ വിശദീകരണം നല്‍കിയിട്ടില്ല. നവീന്‍ ബാബുവിനെതിരായ അഴിമതിയാരോപണത്തില്‍ ഇപ്പോഴും വ്യക്ത വന്നിട്ടില്ല. അതേസമയം, നവീന്‍ ബാബു അഴിമതിക്കാരനല്ലെന്ന നിലപാടാണ് മന്ത്രിയടക്കം റവന്യൂ വകുപ്പ് ആവര്‍ത്തിക്കുന്നത്. കളക്ടര്‍മാര്‍ മുതല്‍ നവീന്‍ ബാബുവിനെ പരിചയമുള്ള രാഷ്ട്രീയക്കാരുമെല്ലാം അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് ആണ് നല്‍കുന്നത്. ഈയൊരു സാഹചര്യത്തില്‍ ദിവ്യയുടെ ആരോപണങ്ങളും, അഴിമതി പരാതികളും വ്യക്തമായി തെളിയിക്കാത്ത പക്ഷം, ഇപ്പോള്‍ ഉയരുന്ന ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ നവീന്‍ ബാബുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തം സിപിഎം വനിത നേതാവിന് മേല്‍ തന്നെ നില്‍ക്കുകയാണ്.

നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ് സിപിഎം എന്നാണ് പാര്‍ട്ടി പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു തുടക്കം മുതല്‍ പറഞ്ഞിരുന്നത്. നവീന്‍ ബാബുവിന് മൂത്തമകള്‍ ഉദകക്രിയ ചെയ്യുന്നതിന്റെ ചിത്രം പങ്കുവച്ച് ഫെയ്സ്ബുക്കില്‍ കുറിച്ച വൈകാരിക കുറിപ്പിലും പാര്‍ട്ടി ആ കുടുംബത്തിന് ഒപ്പം ഉണ്ടാകുമെന്ന് ജില്ല സെക്രട്ടറി ഉറപ്പ് നല്‍കിയിരിക്കുന്നു.

കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടുമെന്നായിരുന്നു ദിവ്യ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ കീഴടങ്ങി. ദിവ്യയെ പിടിക്കാതെ പൊലീസ് ഒളിച്ചു കളിക്കുകയാണെന്ന മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ആരോപണങ്ങള്‍ പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കീഴടങ്ങാന്‍ നിര്‍ദേശിച്ചതും പാര്‍ട്ടിയാണെന്നാണ് വിവരം. മുഖ്യമന്ത്രി ഉള്‍പ്പെടെ ദിവ്യയെ തള്ളിക്കൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചതെന്നത് പാര്‍ട്ടിക്ക് സാരമായ പരിക്ക് ഈ വിഷയത്തില്‍ ഉണ്ടാകുന്നതില്‍ നിന്ന് തടഞ്ഞെങ്കിലും ഈ വിഷയം സിപിഎമ്മിന് ക്ഷീണുണ്ടാക്കാന്‍ ഉതകുന്നതാണ്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയാലും, ദിവ്യക്ക് തന്റെ പേര് തിരിച്ചുകൊണ്ടുവരാനും രാഷ്ട്രീയ ഭാവി പുനരുജ്ജീവിപ്പിക്കാനും കഠിനമായിരിക്കും. PP Divya, a prominent CPM women leader: Her political rise and fall

Content Summary; PP Divya, a prominent CPM women leader: Her political rise and fall

Leave a Reply

Your email address will not be published. Required fields are marked *

×