ഖത്തര്‍ ഭരിക്കുന്ന അല്‍ താനി കുടുംബത്തിലെ അംഗത്തെയുള്‍പ്പെടെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്
ഇറാഖില്‍ നടന്ന ഒരു മോചനദ്രവ്യ ഇടപാട് ആ രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ പുനര്‍നിര്‍മ്മിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന ഈ ഇടപാടിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്. വിമാനത്താവളത്തിലെ വിഐപി ടെര്‍മിനലില്‍ ഒരു സംഘം ഖത്തര്‍ പൗരന്മാര്‍ എത്തുന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.
പതിനാലംഗ സംഘത്തിന്റെ നേതാവ് താന്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്നാണെന്നും ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും വെളിപ്പെടുത്തി. കൂടാതെ തങ്ങളുടെ കൈവശമുള്ള 23 ലഗ്ഗേജുകളും പരിശോധനയ്ക്ക് വിധേയമാക്കാതെ വിട്ടുനല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ അത് സാധ്യമല്ലെന്ന് വിമാനത്താവള ജീവനക്കാര്‍ അറിയിച്ചു. ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍ ഖത്തര്‍ സംഘം പരിശോധനയ്ക്ക് തയ്യാറായി. സ്‌കാനറിലൂടെ ഈ ലഗ്ഗേജുകള്‍ കടത്തിവിട്ടെങ്കിലും കറുത്ത ടേപ്പുകള്‍ കൊണ്ട് മൂടിയ ഇഷ്ടിക പോലുള്ള വസ്തുക്കള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ സാധിച്ചത്. ഇതെന്താണെന്ന് അന്വേഷിച്ചെങ്കിലും ഖത്തര്‍ സംഘം അതിന് മറുപടി പറയാന്‍ തയ്യാറായതുമില്ല. ലഗ്ഗേജിനുള്ളില്‍ എന്താണെന്ന് അറിയാതെ അത് വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതോടെ സംഘം തങ്ങളുടെ പെട്ടികള്‍ ഇല്ലാതെ തന്നെ വിമാനത്താവളത്തില്‍ നിന്നും ബാഗ്ദാദിലേക്ക് പോയി. ഏറെ വൈകിയാണ് പെട്ടികള്‍ തുറന്നു നോക്കാന്‍ ഇറാഖി അധികൃതര്‍ക്ക് സാധിച്ചത്. 23 പെട്ടികളിലുമായി 360 മില്യണ്‍ ഡോളര്‍ ആണുണ്ടായിരുന്നു. നോട്ടുകെട്ടുകളുടെ മാത്രം ഭാരം 2500 പൗണ്ട് ആയിരുന്നു.
എന്നാല്‍ വന്ന വിമാനത്തില്‍ തന്നെ ഖത്തര്‍ സംഘം മടങ്ങിയിരുന്നു. തിരികെ പോകുമ്പോള്‍ രണ്ട് ഡസണ്‍ ഖത്തര്‍ പൗരന്മാര്‍ കൂടി അവര്‍ക്കൊപ്പമുണ്ടായിരുന്നു. അതില്‍ ഖത്തര്‍ ഭരിക്കുന്ന അല്‍ താനി കുടുംബത്തിലെ ഒരു അംഗവും ഉള്‍പ്പെട്ടിരുന്നു. ഇദ്ദേഹത്തെ 16 മാസം മുമ്പ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ട് പോയിരുന്നു. അവര്‍ക്കുള്ള മോചനദ്രവ്യമായിരുന്നു ഈ പണം. എന്നാല്‍ ഈ ഇടപാടിന് രാഷ്ട്രീയ സ്വഭാവം കൈവന്നതോടെ പണത്തിന് വലിയ പങ്കില്ലാതെ വരികയായിരുന്നു.
എന്നാല്‍ ആഭ്യന്തര കലാപം തകര്‍ത്ത ഇറാഖിനെ സംബന്ധിച്ച് ഖത്തര്‍ സംഘം ഉപേക്ഷിച്ച് പോയ 360 മില്യണ്‍ ഡോളര്‍ വളരെ വിലപിടിച്ചതായിരുന്നു. ആ രാജ്യത്തിന്റെ തന്നെ പുനര്‍നിര്‍മ്മാണത്തിന് സഹായകമായത് ഭീകരര്‍ക്ക് കൊടുക്കാനായി എത്തിച്ച ഈ മോചനദ്രവ്യമാണ്. എന്നാല്‍ ഇറാഖ് ഇനിയൊരിക്കലും തിരിച്ചു വരരുതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ലക്ഷ്യത്തിനേറ്റ കനത്ത പ്രഹരമായി ഈ ഇടപാട്. ഔദ്യോഗികമായ സഹായമല്ലാതിരുന്നതിനാല്‍ തന്നെ പുറംലോകം അടുത്ത കാലത്ത് മാത്രമാണ് ഇതേക്കുറിച്ച് അറിഞ്ഞത്. അതും ന്യൂയോര്‍ക്ക് ടൈംസ് മാസികയില്‍ വന്ന ഒരു ലേഖനത്തിലൂടെ.