June 14, 2026 |
Share on

ചതിയില്‍പ്പെടുത്തി ഷെയ്ഖിന് വിറ്റ യുവതിയെ രക്ഷപ്പെടുത്തി; സുഷമ സ്വരാജിനും ഇന്ത്യന്‍ എംബസിക്കും നന്ദി

സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ ദുബായില്‍ എത്തിച്ചത്

ഇന്ത്യന്‍ എംബസിയുടേയും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സമയോചിത ഇടപെടലിലൂടെ ഹൈദരാബാദ് സ്വദേശിയായ യുവതിക്ക് അടിമ ജീവത്തില്‍ നിന്നും മോചനം. ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി വാദ്ഗാദാനം ചെയ്യപ്പെട്ട എത്തിയ യുവതിയാണ് ചതിയില്‍പ്പെട്ട ഷാര്‍ജയിലെ ഒരു ഷേഖിന്റെ കൈയില്‍ അടിമയായി അകപ്പെട്ടത്. മൂന്നാഴ്ചത്തെ നരകതുല്യമായ ജീവിതത്തില്‍ നിന്നും രക്ഷപ്പെട്ട ഇവര്‍ ഇപ്പോള്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ഹൈദരാബാദില്‍ ഉള്ള ഒരു ഏജന്റാണ് ദുബായിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ലഭിക്കുമെന്ന ഉറപ്പില്‍ ഇവരെ ഷാര്‍ജയിലേക്ക് കയറ്റി വിറ്റട്ടത്. മാര്‍ച്ച് 18 ന് ഷാര്‍ജയില്‍ എത്തിയ യുവതി വലിയൊരു ചതിയിലാണ് ചെന്നുപെട്ടത്. വിമാനത്താവളത്തില്‍ നിന്നും യുവതിയെ ഒരു ഓഫിസിലേക്ക് കൂട്ടിക്കൊണ്ടു പോയി അവിടെ പൂട്ടിയിട്ടു. അതിനുശേഷം ഒരു ഷെയ്ഖ് എത്തി യുവതിയെ ബഹറിനിലേക്ക് കൊണ്ടു പോയി. ബഹറിനില്‍ നിന്നും തന്നെ ഒമാനിലേക്ക് കൊണ്ടു പോയെന്നും അവിടെ ഷെയ്ഖിന്റെ വീട്ടുജോലിക്കാരിയാക്കുകയായിരുന്നുവെന്നും ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം യുവതി എഎന്‍ഐയോട് പറയുന്നു.

കഠിനമായ ജോലികളായിരുന്നു അവിടെ എനിക്ക്. കൊടിയ പീഡനങ്ങളും അനുഭവിക്കേണ്ടി വന്നു. ആഹാരം പോലും ലഭിച്ചിരുന്നില്ല; യുവതി പറയുന്നു.

ഒരു ദിവസം യുവതിക്ക് നാട്ടിലുള്ള അമ്മയെ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുകയും തന്റെ ദുരിതാവസ്ഥ അറിയിക്കുകയും ചെയ്തു. ഇതോടെ കുടുംബാംഗങ്ങള്‍ മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. വിവരം അറിഞ്ഞ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സംഭവത്തില്‍ ഉടനടി ഇടപെടുകയും യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.

നാട്ടില്‍ തിരിച്ചെത്തിയ യുവതി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിക്കും തന്റെ നന്ദി അറിയിക്കുകയാണ്. ഒടുവില്‍ ഞാന്‍ മോചിക്കപ്പെട്ടു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ഇന്ത്യന്‍ എംബസിക്കുമാണ് ഞാന്‍ നന്ദി പറയുന്നത്; യുവതി എഎന്‍ഐയോട് പറയുന്നു.

ഇത്തരത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അകപ്പെട്ടു പോകുന്നവരുടെ സഹായത്തിനായി ഒരു കേന്ദ്രവും ഹെല്‍പ് ലൈന്‍ നമ്പറും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. നിരവധിപേരെ ഈ മാര്‍ഗത്തിലൂടെ രക്ഷപ്പെടുത്താനും ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×