സൗദിയില്‍ ഇരുന്നൂറിലധികം ഇന്ത്യക്കാര്‍ പതിനെട്ട് മാസമായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍

വിവിധ രാജ്യക്കാരുള്‍പ്പെടെ മുന്നൂറ്റി അമ്പത് ജീവനക്കാരാണ് കമ്പനിയുടെ മൂന്ന് ക്യാമ്പുകളിലായി ദുരിത ജീവിതം നയിക്കുന്നത്.

സൗദി അറേബ്യയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇരുന്നൂറിലധികം ഇന്ത്യക്കാര്‍ പതിനെട്ട് മാസമായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തില്‍. സൗദി ദമ്മാമിലെ റോഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരാണ് ഭക്ഷണവും മരുന്നും വെള്ളവും വെളിച്ചവുമില്ലാതെ ദുരിതത്തില്‍ കഴിയുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നത്. വിവിധ രാജ്യക്കാരുള്‍പ്പെടെ മുന്നൂറ്റി അമ്പത് ജീവനക്കാരാണ് കമ്പനിയുടെ മൂന്ന് ക്യാമ്പുകളിലായി ദുരിത ജീവിതം നയിക്കുന്നത്. ലേബര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെങ്കിലും അത് നടപ്പാകാത്തതിനെ തുടര്‍ന്ന് മേല്‍കോടതികളില്‍ കേസ് തുടരുകയാണ് ഇവര്‍.

രണ്ട് വര്‍ഷത്തിലധികമായി താമസ രേഖയും മെഡിക്കല്‍ ഇന്‍ഷൂറന്‍സും പുതുക്കിയിട്ടില്ല. രണ്ട് ക്യാമ്പുകളില്‍ വെള്ളവും വെളിച്ചവും ഇല്ലാതായിട്ട് മാസങ്ങളായി. എംബസിക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ ഒന്നു ഉണ്ടായില്ലെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. സര്‍വീസ് മണിയും ശമ്പള കുടിശ്ശികയും നേടിയെടുത്ത് നാട്ടിലെത്തിക്കാന്‍ എംബസിയും സര്‍ക്കാരും അടിയന്തിര നടപടി സ്വീകരിക്കണമെന്നു, ഇവര്‍ ആവശ്യപ്പെടുന്നു.

This post was last modified on July 20, 2019 3:47 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment