June 26, 2026 |
Share on

ലെവി ഇന്‍വോയിസ് അടക്കുന്നതിന് അനുവദിച്ച ഇളവുകള്‍ പുതിയ വര്‍ഷത്തില്‍ ബാധകമല്ലെന്ന് മന്ത്രാലയം

ദിവസങ്ങള്‍ക്ക് മുമ്പാണ് കഴിഞ്ഞ വര്‍ഷത്തെ ലെവി ഇന്‍വോയിസ് അടക്കുന്നതില്‍ നിന്ന് സ്വകാര്യ സ്ഥപാനങ്ങള്‍ക്ക് ഇളവ് നല്‍കി കൊണ്ടുള്ള തീരുമാനം ഉണ്ടായത്

സൗദിയില്‍ ഈ വര്‍ഷത്തെ ലെവിയടക്കാന്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം. കഴിഞ്ഞ വര്‍ഷത്തെ ലെവി ഇന്‍വോയിസ് അടക്കുന്നതിന് അനുവദിച്ച ഇളവുകള്‍ ഇപ്പോള്‍ ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 30 മുതല്‍ സേവനങ്ങള്‍ നിറുത്തിവെക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ദിവസങ്ങള്‍ക്ക് മുമ്പാണ് കഴിഞ്ഞ വര്‍ഷത്തെ ലെവി ഇന്‍വോയിസ് അടക്കുന്നതില്‍ നിന്ന് സ്വകാര്യ സ്ഥപാനങ്ങള്‍ക്ക് ഇളവ് നല്‍കി കൊണ്ടുള്ള തീരുമാനം ഉണ്ടായത്. എന്നാല്‍ ഈ വര്‍ഷത്തെ ലെവി ഇന്‍വോയിസ് നിര്‍ബന്ധമായും അടക്കണമെന്ന് തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 30 മുതല്‍ മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ നിര്‍ത്തിവെക്കും. ഈ വര്‍ഷം ജനുവരി 1ന് മുമ്പായി ഇഖാമയും വര്‍ക് പെര്‍മ്മിറ്റും പുതുക്കുകയോ, നേടുകയോ ചെയ്തവര്‍ ഈ വര്‍ഷത്തെ അവശേഷിക്കുന്ന കാലത്തേക്ക് പുതിയ നിരക്കിലുളള ലെവിയടക്കണം.

സൗദി ജീവനക്കാരേക്കാള്‍ കൂടുതലുള്ള വിദേശികള്‍ക്ക് ആളൊന്നിന് പ്രതിവര്‍ഷം 7200 റിയാലും, സ്വദേശികളേക്കാള്‍ എണ്ണത്തില്‍ കുറവുള്ള വിദേശികള്‍ക്ക് 6000 റിയാലുമാണ് ഈ വര്‍ഷം ലെവിയടക്കേണ്ടത്. അടുത്ത വര്‍ഷം ഇത് യഥാക്രമം 9600ഉം 8400ഉം റിയാലായി ഉയരും. നാലോ അതില്‍ താഴെയോ ജീവനക്കാരുള്ള സ്ഥാപനങ്ങളെ ലെവിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉടമ മുഴുവന്‍ സമയവും ജോലി ചെയ്യുന്ന ഒമ്പതോ അതില്‍ താഴെയോ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശതൊഴിലാളികള്‍ക്കും ലെവി ബാധകമല്ല.

Leave a Reply

Your email address will not be published. Required fields are marked *

×