July 14, 2026 |
Share on

കോള്‍ സെന്റര്‍ അഴിമതി: യുഎസില്‍ 21 ഇന്ത്യക്കാര്‍ക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷ

നാല് മുതല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷകളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് കോടതി വിധിച്ചിരിക്കുന്നത്.

കോള്‍ സെന്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് 21 ഇന്ത്യന്‍ വംശജര്‍ക്ക് യുഎസ് കോടതി 20 വര്‍ഷം വരെയുള്ള ജയില്‍ ശിക്ഷകള്‍ക്ക് വിധിച്ചു. കോടികളുടെ അഴിമതി യുഎസ് പൗരന്മാരെ കബളിപ്പിച്ച് ഇന്ത്യന്‍ കോള്‍ സെന്റര്‍ കമ്പനി നടത്തിയതായാണ് കേസ്. നാല് മുതല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷകളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് കോടതി വിധിച്ചിരിക്കുന്നത്. ഇന്ത്യന്‍ കോള്‍ സെന്റര്‍ വ്യവസായവുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് ഇത്രയും പേരെ ഒരുമിച്ച് യുഎസ് കോടതി ശിക്ഷിക്കുന്നത് എന്ന് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സ് പറയുന്നു. ശിക്ഷാകാലാവധി കഴിഞ്ഞാല്‍ ഇവരെ ഇന്ത്യയിലേയ്ക്ക് ഡീപോര്‍ട്ട് (നാടുകടത്തല്‍) ചെയ്യും.

യുഎസ് പൗരന്മാരായ വൃദ്ധരും അംഗീകൃത കുടിയേറ്റക്കാരുമാണ് കൂടുതലായും ടെലിഫോണ്‍ തട്ടിപ്പിന് ഇരകളാക്കപ്പെട്ടിരിക്കുന്നത് എന്നാണ് അറ്റോണി ജനറല്‍ പറയുന്നത്. 2012നും 2016നുമിടയ്ക്ക് യുഎസ് ഇന്റേണല്‍ റെവന്യു സര്‍വീസിലേയും സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസസിലേയും ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് അഹമ്മദാബാദിലെ കോള്‍ സെന്ററില്‍ നിന്ന് ഇവര്‍ യുഎസ് പൗരന്മാരുമായി ബന്ധപ്പെട്ടിരുന്നത്. പണം നല്‍കിയില്ലെങ്കില്‍ അറസ്റ്റ്, ജയില്‍ ശിക്ഷ, പിഴ, നാടുകടത്തല്‍ തുടങ്ങിയ നടപടികളുണ്ടാകും എന്നെല്ലാം പറഞ്ഞാണ് ഭീഷണിപ്പെടുത്തിയിരുന്നത് എന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. സ്‌റ്റോര്‍ഡ് വാല്യു കാര്‍ഡുകളും വയര്‍ മണി ട്രാന്‍സ്ഫറിംഗ് സംവിധാനം ഉപയോഗിച്ചു പണം കൈമാറാനാണ് തട്ടിപ്പുകാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. അഞ്ച് യുഎസ് കമ്പനികള്‍ക്കും 32 ഇന്ത്യന്‍ വംശജര്‍ക്കുമെതിരെയാണ് ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×