അബുദാബിയില്‍ കോടതി രേഖകള്‍ ഇംഗ്ലീഷിലും; അറബി അറിയാത്ത പ്രതികള്‍ക്ക് പരാതിക്കാര്‍ ഫയലുകള്‍ തര്‍ജ്ജമ ചെയ്ത് നല്‍കണം

' ഇംഗ്ലീഷ് രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുക്കുന്ന മേഖലയിലെ ആദ്യത്തെയും ലോകത്തെ മൂന്നാമത്തെയും കോടതികളാണ് യുഎഇയിലേത്‌ '

അബുദാബി കോടതി നടപടികളില്‍ ഇംഗ്ലീഷ് വിവര്‍ത്തനം നിര്‍ബന്ധമാക്കി. അറബി അറിയാത്തവര്‍ പ്രതിയായ കേസുകളില്‍ പരാതിക്കാര്‍ കേസ് ഫയലുകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്ത് സമര്‍പ്പിക്കണമെന്ന് അബുദാബി നീതിന്യായ വകുപ്പിന്റേതാണ് പുതിയ നിര്‍ദേശം. അബുദാബിയിലെ സിവില്‍, കോമേഴ്സ്യല്‍ കോടതികളില്‍ ഈ നിബന്ധന നടപ്പാക്കും. അതേസമയം പുതിയ നിയമം തൊഴില്‍ തര്‍ക്ക കേസുകളില്‍ ബാധകമല്ല.

ഇംഗ്ലീഷ് രണ്ടാമത്തെ ഔദ്യോഗിക ഭാഷയായി തെരഞ്ഞെടുക്കുന്ന മേഖലയിലെ ആദ്യത്തെയും ലോകത്തെ മൂന്നാമത്തെയും കോടതികളാണ് യുഎഇയിലേതെന്ന് അബുദാബി നീതിന്യായ വകുപ്പ് അണ്ടര്‍ സെക്രട്ടറി ചീഫ് ജസ്റ്റിസ് യൂസുഫ് ആല്‍ അബ്റി പറഞ്ഞു. പരാതിക്കാര്‍ സമര്‍പ്പിക്കുന്ന കേസ് ഫയലുകള്‍ തര്‍ജ്ജമ ചെയ്യുന്നതിനുള്ള ബാധ്യത പ്രതിയില്‍ കെട്ടിയേല്‍പ്പിക്കുന്നത് ശരിയല്ല. അതിനാല്‍ തര്‍ജ്ജമയുടെ ചെലവ് പരാതിക്കാര്‍ തന്നെ വഹിക്കണം എന്നും അദ്ദേഹം പറഞ്ഞു.

യുഎയില്‍ നേരത്തെ പ്രതികള്‍ സ്വന്തം നിലയില്‍ തര്‍ജ്ജമ നടത്തിയാണ് കേസുകളുടെ വിശദാംശങ്ങള്‍ മനസ്സിലാക്കിയിരുന്നത്. നല്ലൊരു തുക ഇതിന് ചെലവ് വന്നിരുന്നു. കേസ് അപ്പീല്‍ കോടതിയിലേക്കും സുപ്രീം കോടതിയിലേക്കും പോവുകയും കേസ് ഫയലുകള്‍ അന്‍പതും ആയിരവും പേജ് വരെ എത്താറുണ്ട്. ഇവ വിവര്‍ത്തനം ചെയ്യാന്‍ ഒരു പേജിന് 100ദിര്‍ഹം ചിലവാകുമായിരുന്നു.

This post was last modified on November 9, 2018 5:06 pm

അഴിമുഖം ഡെസ്ക്:
Related Post
Leave a Comment