July 07, 2026 |
Share on

മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കിയയാളെ അവഹേളിച്ച് ക്രിസ്ത്യൻ വൈദികന്‍

വൈദികരുടെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ചതിനാണ് പി എ മാത്യുവിന്റെ മരണത്തെ വൈദികന്‍ അവഹേളിച്ചത്‌

മരണശേഷം മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കിയ വ്യക്തിയെ അവഹേളിച്ചുകൊണ്ട് വൈദികന്റെ ഫേസ്ബുക്ക് കമന്റ. ഫെബ്രുവരി 18ന് രാത്രിയോടെ മരിച്ച പിഎ മാത്യുവിനെ അവഹേളിച്ചുകൊണ്ടാണ് പുരോഹിതനായ ജോസഫ് അമ്പാട്ട് ഫേസ്ബുക്കില്‍ കമന്റിട്ടത്.

നാസ്തികനായി അറിയപ്പെട്ടിരുന്ന മാത്യു മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഫേസ്ബുക്കിലിട്ട കുറിപ്പിന് മറുപടിയെന്നോണമാണ് വൈദികന്റെ അവഹേളനം. വലിയ പള്ളികള്‍ പണിയുന്നതിനെയും അത് സംബന്ധിച്ച വൈദികരുടെ ഇരട്ടത്താപ്പിനെയുമാണ് മാത്യു തന്റെ പോസ്റ്റില്‍ വിമര്‍ശിക്കുന്നത്. ‘നാളെയെക്കുറിച്ച് നിങ്ങള്‍ വ്യാകുലപ്പെടേണ്ട. നാളെയുടെ കാര്യം നോക്കാന്‍ നാളെ പ്രാപ്തമാണ്. ഓരോ ദിവസവും അതിന്റേതായ ആകുലതകള്‍ മതി..’ എന്ന് പറഞ്ഞാണ് പിഎ മാത്യുവിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

ഒരു ഞായറാഴ്ച പള്ളി പ്രസംഗത്തില്‍ നിന്നുള്ള വാചകങ്ങളാണ് പിന്നീട് അദ്ദേഹം കുറിച്ചിരിക്കുന്നത്. നമ്മള്‍ ഇപ്പോള്‍ പണിയുന്ന പള്ളി നമുക്ക് മാത്രം വേണ്ടിയുള്ളതല്ല. വരും തലമുറയ്ക്ക് കൂടി വേണ്ടിയുള്ളതാണെന്ന് നിങ്ങള്‍ മനസിലാക്കണമെന്നും ഇന്ത്യയിലെ ജനസംഖ്യ വര്‍ദ്ധനയുടെ ഇന്നത്തെ നിരക്ക് പ്രകാരം ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം നമ്മുടെ ഇടവകയിലെ അംഗസംഖ്യ എത്രവരുമെന്ന് നിങ്ങള്‍ ഊഹിച്ചു നോക്കൂ.. തുടങ്ങിയ വൈദികരുടെ പ്രസംഗമാണ് അവിടെ പറഞ്ഞിരിക്കുന്നത്.

ഇന്നുള്ള ഭൂരിഭാഗം വൈദികരും ഇത്തരം ഇരട്ടത്താപ്പുമായി വിലസുന്ന വഞ്ചകരാണെന്ന് പറയുന്ന പിഎ മാത്യു ധ്യാനക്കുറുക്കന്മാരെ ഇവരുടെ തലതൊട്ടപ്പനെന്നും വിശേഷിപ്പിക്കുന്നു. ജനങ്ങളുടെ പണം ഏത് വിധേനയും അടിച്ചുമാറ്റുക എന്ന ഒറ്റലക്ഷ്യമേ പുരോഹിതവര്‍ഗ്ഗത്തിനുള്ളുവെന്നും അതിനവര്‍ എന്ത് നുണ പറയാനും മടിക്കില്ലെന്നും രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്. വിശ്വാസ വിഡ്ഢികള്‍ എന്നാണിത് തിരിച്ചറിയുക എന്ന് ചോദിച്ചാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പുക്കുന്നത്.

ഫെബ്രുവരി 18ന് ഉച്ചയ്ക്ക് ഒരു മണിയോടെ പോസ്റ്റ് ചെയ്ത ഈ കുറിപ്പ് നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. ഇതിനിടെ രാത്രിയോടെ വീട്ടില്‍ വച്ച് രക്തം ഛര്‍ദ്ദിച്ച മാത്യുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചു. ജീവിതത്തില്‍ നാസ്തികനായ തന്റെ മൃതദേഹം പള്ളിയില്‍ കൊണ്ടുപോകരുതെന്നും സംസ്‌കരിക്കരുതെന്നുമുള്ളത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അതനുസരിച്ച് ബന്ധുക്കള്‍ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുകൊടുത്തു.

പോസ്റ്റ് പ്രചരിക്കുന്നതിനിടെ തന്നെ അദ്ദേഹത്തിന്റെ മരണ വാര്‍ത്തയും ഫേസ്ബുക്ക് വഴി പ്രചരിച്ചിരുന്നു. പലരും ഈ പോസ്റ്റിന് കീഴില്‍ തന്നെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ പിഎ മാത്യുവിനെ അവഹേളിച്ച് ജോസഫ് അമ്പാട്ട് പോസ്റ്റില്‍ കമന്റിട്ടത്. ‘അതെ ഇനി എന്തുണ്ട് നീക്കി ബാക്കി’ എന്നായിരുന്നു ജോസഫിന്റെ കമന്റ്.


മാത്യു ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ ഭയപ്പെട്ടിരുന്നവര്‍ ഇപ്പോള്‍ അഭിപ്രായങ്ങളുമായി രംഗത്തെത്തുന്നുവെന്നും , സമൂഹത്തിന് തന്റെ ആശയങ്ങളിലൂടെ നിരവധി സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ മരണത്തെ അവഹേളിക്കാനാണ് സഭകളില്‍ നിന്നും കാശുവാങ്ങി ഇവര്‍ ശ്രമിക്കുന്നതെന്നുമെല്ലാം നിരവധി അഭിപ്രായങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

×