അസ്വഭാവികത ആര്‍ക്കും തോന്നിയില്ല. അതൊരു സാധാരണ റോഡപകടവും കൊള്ളയും എന്നായിരുന്നു ആദ്യകാഴ്ച്ചയില്‍ തോന്നിയത്. ജനുവരി 30, ഒരു നവദമ്പതിമാര്‍ റോഡരികില്‍ വീണുകിടക്കുന്നു, അവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ആശിഷ് കുമാര്‍ ഭാര്യ അജ്ഞലി എന്നി ദമ്പതിമാരായിരുന്നു അപകടത്തില്‍പ്പെട്ട് കവര്‍ച്ചയ്ക്കിരയായത്. ഏതോ അജ്ഞാത വാഹനം രണ്ടുപേരെയും ഇടിച്ചു വീഴ്ത്തിയശേഷ അവരുടെ ആഭരണങ്ങള്‍ കവര്‍ന്നതാകാമെന്ന് കരുതി. എന്നാല്‍ പിന്നീട് നടന്ന അന്വേഷണം പുറത്തുകൊണ്ടുവന്നത് ക്രൂരമായൊരു കൊലപാതക കഥയായിരുന്നു. കഴിഞ്ഞ വര്‍ഷം മേഘാലയയില്‍ നടന്ന ഹണിമൂണ്‍ കൊലപാതക കേസിനെ അനുസ്മരിപ്പിക്കുന്ന മറ്റൊന്ന്.
ഹണിമൂണ്‍ കൊലപാതകം; ദാമ്പത്യത്തെ പുകഴ്ത്തി സോനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്, രഘുവംശിയെ കൊന്നത് സോനത്തിന്റെ മുന്നില്‍ വച്ച്
ആശിഷ് കുമാറിനെ കൊല്ലാന്‍ ഭാര്യ അഞ്ജലിയും അവരുടെ കാമുകന്‍ സഞ്ജയ് എന്ന സഞ്ജുവും ചേര്‍ന്നൊരുക്കിയ പദ്ധതിയായിരുന്നു. അതിലവര്‍ വിജയിച്ചെങ്കിലും നിയമത്തിന്റെ മുന്നില്‍ കുരുങ്ങി. ഫെബ്രുവരി മൂന്നിന് പോലീസ് ഈ കേസില്‍ നാല് പേരെയാണ് അറസ്റ്റ് ചെയ്ത്. കൊല്ലപ്പെട്ട ആശിഷ് കുമാറിന്റെ ഭാര്യയായ 23 കാരി അഞ്ജലി, അവരുടെ കാമുകനായ 25 കാരന്‍ സഞ്ജയ്, അയാളുടെ കൂട്ടാളികളായ 20കാരന്‍ രോഹിത് എന്ന റോക്കി, അതേ പ്രായത്തിലുള്ള ബാദല്‍ എന്ന സിദ്ധാര്‍ത്ഥ്.
27 വയസ്സുകാരനായ സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ ആശിഷ് കുമാറിനെ കൊലപ്പെടുത്താന്‍ അഞ്ജലിയും കാമുകനും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു. ജനുവരി 30-ന് രാത്രി ഭക്ഷണത്തിന് ശേഷം നടക്കാനിറങ്ങിയ ദമ്പതികളെ അജ്ഞാത വാഹനം ഇടിച്ചു എന്നായിരുന്നു അഞ്ജലി വീട്ടുകാരോട് പറഞ്ഞിരുന്നത്. ആശിഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആശിഷിന്റെ ശരീരത്തില്‍ വടി കൊണ്ടുള്ള അടിയേറ്റ പാടുകളും ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങളും കണ്ടതോടെയാണ് റാവ്‌ല പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ബല്‍വന്ത് സിംഗിന് സംശയം തോന്നിയത്.
വിവാഹത്തിന് തൊട്ടുപിന്നാലെ അഞ്ജലി തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങുകയും അവിടെ വെച്ച് മുന്‍ കാമുകനായ സഞ്ജുവിനെ വീണ്ടും കാണുകയും ചെയ്തു. തന്റെ ദാമ്പത്യത്തില്‍ അസന്തുഷ്ടയായിരുന്ന അഞ്ജലി, ആശിഷിനെ ഒഴിവാക്കാന്‍ സഞ്ജുവിനൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു. അതിനുശേഷം പദ്ധതി നടപ്പിലാക്കാന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിയെത്തി.
രാത്രി ദമ്പതികള്‍ നടക്കാനിറങ്ങിയപ്പോള്‍, വീടിന് 200 മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ സഞ്ജുവും കൂട്ടുകാരും ഒളിച്ചിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ അവര്‍ ആശിഷിനെ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി.
ഇതൊരു കൊള്ളയായി ചിത്രീകരിക്കാന്‍ ആശിഷിന്റെ മൊബൈല്‍ ഫോണും തന്റെ കമ്മലുകളും അഞ്ജലി തന്നെ പ്രതികള്‍ക്ക് കൈമാറി. തുടര്‍ന്ന് റോഡരികില്‍ അവര്‍ ബോധരഹിതയായതുപോലെ അഭിനയിച്ചു.
തുടര്‍ച്ചയായ ചോദ്യം ചെയ്യലിലും സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകളും പ്രതികളെ തുടര്‍ച്ചയായി ചോദ്യം ചെയ്യുകയും ചെയ്തപ്പോഴാണ് ഗൂഢാലോചന പുറത്തായത്. മരിക്കുന്നതിന് വെറും മൂന്ന് ദിവസം മുന്‍പാണ് ആശിഷ് പുതിയ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നത്. മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
ഈ കേസിന് 2025 ജൂണില്‍ നടന്ന മേഘാലയ ഹണിമൂണ്‍ കേസുമായി സാമ്യമുണ്ട്. അന്ന് ഇന്‍ഡോര്‍ സ്വദേശിയായ സോനം രഘുവംശി (24), തന്റെ ഭര്‍ത്താവ് രാജ രഘുവംശിയെ ഹണിമൂണിനിടെ കൊലപ്പെടുത്താന്‍ കാമുകന്‍ രാജ് സിംഗ് കുശ്വാഹയ്ക്കും സംഘത്തിനും ക്വട്ടേഷന്‍ നല്‍കിയിരുന്നു. ഹണിമൂണ്‍ കൊലപാതകം; മേഘാലയില്‍ കൊല നടക്കുമ്പോള്‍ പ്രതി ഇന്‍ഡോറില്‍, പൊലീസ് പൊളിച്ച ‘ആലബൈ’
Content Summary; Rajasthan teacher’s death in hit and run turns out to be murder; wife and lover arrested for allegedly planning the murder
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.