രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-17
മക്കളെ രാഷ്ട്രീയത്തില്‍ കൊണ്ടു വരുന്ന പതിവ് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളും പതിവാക്കിയിട്ടുണ്ട്. എന്നാല്‍, സ്വന്തം കഴിവ് കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ തന്നെ രാഷ്ട്രീയ നേത്യത്ത്വത്തില്‍ വന്നവരുണ്ട്. പിതാവിനേക്കാള്‍ ശക്തനായ നേതാവായ മക്കള്‍ കേരളത്തിലുണ്ട്. മക്കളെ ഒപ്പം നിര്‍ത്തി രാഷ്ട്രീയം കളിപ്പിച്ച പിതാക്കന്‍മാരും ഉണ്ട്. പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ പോലെ പില്‍ക്കാലത്ത് രാഷ്ട്രീയത്തില്‍ ശോഭിക്കുന്ന എത്രയോ പേരാണ് നമുക്ക് മുന്നിലുള്ളത്. അതുകൊണ്ട് മക്കള്‍ രാഷ്ട്രീയത്തെ പൂര്‍ണമായി തള്ളിപ്പറയുവാനും സാധിക്കില്ല. മക്കളെ രാഷ്ട്രീയത്തില്‍ കൊണ്ടു വരാത്തവരുണ്ട്. വളര്‍ത്തി വലുതാക്കിയ സ്വന്തം പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് മറുകണ്ടം നില്‍ക്കുന്ന മക്കളെ കണ്ടു താടിക്ക് ക്കൈകൊടുക്കുന്ന പിതാക്കന്‍മാരുണ്ട്.
രാഷ്ട്രീയക്കാരായ പിതാവും മക്കളിലും കേരളത്തില്‍ പ്രശസ്തരായവരാണ് കരുണാകരനംു മക്കള്‍ കെ മുരളീധരനും പത്മജയും. കെ മുരളീധരന്റെ രാഷ്ട്രീയ പ്രവേശനം ഏറെ ചര്‍ച്ചയായതാണ്. കോണ്‍ഗ്രസിന്റെ സേവാദള്‍ നേത്യത്വം വഴിയെത്തിയ മുരളീധരന്‍ ആദ്യ കാലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നില്ല. ഈ കാലത്ത് പിതാവ് കെ. കരുണാകരന്റെ പിന്തുണയാണ് മുരളിയെ കോണ്‍ഗ്രസില്‍ പിടിച്ചു നില്‍ക്കാന്‍ സഹായിച്ചത്. ഇക്കാര്യമൊക്കെ കേരളത്തില്‍ വലിയ സംസാരമായതുമാണ്.
കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി ഈ സാഹചര്യത്തില്‍ വരച്ച കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമായതാണ്. കലാകൗമുദിക്ക് വേണ്ടിയാണ് അദ്ദേഹം ഈ കാര്‍ട്ടൂണ്‍ വരച്ചത്. ഒരു മരച്ചുവട്ടില്‍ ഓടക്കുഴല്‍ വായിച്ചിരിക്കുന്ന കെ. കരുണാകരനോട് കമ്മ്യൂണിസ്റ്റ് താത്ത്വികാചാര്യനായ ഇ.എം.എസ് പറയുകയാണ്, ‘മുരളീ ഗാനം കേമാവ്ണ്ട്‌ട്ടോ… താളം അപ്പാടെ പിഴയ്ക്കുന്നുണ്ടെങ്കിലും…’
കാര്‍ട്ടൂണ്‍ കടപ്പാട്: ഇ.പി. ഉണ്ണി