June 14, 2026 |

സൂക്ഷിക്കുക, കേസ് കെട്ടുണ്ട്

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-26

ഒരു പാര്‍ട്ടി മാത്രമായി തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്ന കാലം പോയിരിക്കുന്നു. രാഷ്ട്രീയ മുന്നണി സംവിധാനമാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഎം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി, കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി, ബിജെപി നയിക്കുന്ന എന്‍ഡിഎ എന്നിവരാണ് പ്രധാനമായും കേരളത്തിലെ മത്സര രംഗത്തുള്ളത്. കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ചരിത്രത്തിന് അമ്പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. രാഷ്ട്രീയ കക്ഷികളുടെ കൂറുമാറ്റവും കൂടുമാറ്റവും വളരെ ശക്തമായി തന്നെ കേരള രാഷ്ട്രീയത്തില്‍ നടന്നിട്ടുണ്ട്. കേരള സംസ്ഥാന രൂപീകരണത്തിനു മുമ്പു തന്നെ സഖ്യകക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം കണ്ടുതുടങ്ങിയിരുന്നു. 1951 മുതലിങ്ങോട്ട് ചെറുതും വലുതുമായ സഖ്യക്ഷികളുടെ സാന്നിധ്യം കാണാം. കേരള രാഷ്ട്രീയത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് മുന്നണി സമ്പ്രദായം വരുന്നത് 1970കളുടെ അവസാനത്തോടെയാണ്.

ഓരോ തെരഞ്ഞെടുപ്പിലും പല രാഷ്ട്രീയ കക്ഷികളും എതിര്‍ മുന്നണിയില്‍ ചേക്കേറുന്ന കാഴ്ച്ച സര്‍വ്വസാധാരണമാണ്. വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ മലക്കം മറിച്ചില്‍ നടത്തിയിട്ടുള്ളതെന്ന് തിരിച്ചറിയാന്‍ സാധിക്കും. അതിന് ശേഷം ജനതാ പാര്‍ട്ടിയായിരിക്കും എന്നാണ് രാഷ്ട്രീയ ചരിത്രം പറയുന്നത്.

പ്രസവം തൃശൂരിലും പിരിമുറുക്കം എകെജി ഭവനു മുന്നിലും

ഇത്തരത്തില്‍ പലരും മുന്നണി മാറിയപ്പോള്‍ എത്രയോ കാര്‍ട്ടൂണുകള്‍ വന്നിരിക്കുന്നു. യുഡിഎഫിന്റെ ഭാഗമായിരുന്ന ബാലക്യഷ്ണപിള്ള, എല്‍ഡിഎഫില്‍ വന്നത് പിണറായി വിജയന്‍ കേരളം ഭരിക്കുന്ന അവസരത്തിലാണ്. മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ചെയര്‍മാനായി അദ്ദേഹത്തെ നിയമിച്ച് എല്‍ഡിഎഫില്‍ കൊണ്ടു വന്ന അവസരത്തില്‍ മാത്യഭമിയില്‍ കെ. ഉണ്ണിക്യഷ്ണന്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു.

‘സൂക്ഷിച്ച് പിടിക്കണം, പഴയ കേസു കെട്ട് ഒക്കെഉള്ളതാ…’ എന്ന് എല്‍ഡിഎഫിലേയ്ക്ക് വരുന്ന ബാലക്യഷ്ണപിള്ള, പെട്ടിയും പ്രമാണവും ചുമന്ന് വരുന്ന വി.എസ്സിനോട് പറയുന്നതാണ് കാര്‍ട്ടൂണ്‍. എല്‍ഡിഎഫ് കാര്യസ്ഥനായി പിണറായി വിജയനും കാര്‍ട്ടൂണില്‍ കാണാം.

കാര്‍ട്ടൂണ്‍ കടപ്പാട്: മാത്യഭൂമി

Leave a Reply

Your email address will not be published. Required fields are marked *

×