നഖ്‌വിയുടെ പ്രകോപനത്തിന് മറുപടി; ഏഷ്യാ കപ്പ് ട്രോഫിയിൽ കൈവെക്കാതെ ഇന്ത്യ മടങ്ങി

യുദ്ധവിമാന പോസ്റ്റിൽ പ്രതിഷേധം

Asia cup indian team

പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടിയെങ്കിലും നാടകീയത തുടർന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവിയും, പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും രാജ്യത്തെ ആഭ്യന്തര മന്ത്രി കൂടിയായ മോഹ്‌സിൻ നഖ്‌വിയിൽ നിന്ന് ഇന്ത്യൻ ടീം വിജയ കിരീടം സ്വീകരിക്കാൻ വിസമ്മതിച്ചു. നഖ്‌വി ട്രോഫി നൽകുമെന്ന് നിർബന്ധം പിടിച്ചതോടെ, സമ്മാനദാനച്ചടങ്ങ് ഒരു മണിക്കൂറിലധികം വൈകി, ഒടുവിൽ ട്രോഫി സമ്മാനിക്കാതെ തന്നെ അത് അവസാനിച്ചു.

എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂണിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ കളിക്കാർ തയ്യാറായിരുന്നു. എന്നാൽ ഇന്ത്യൻ ടീമിന് മുന്നിൽ മുട്ടുമടക്കാൻ നഖ്‌വി വിസമ്മതിച്ചു. മഞ്ഞുരുക്കത്തിനായി അവസാന നിമിഷം വരെ കാത്തെങ്കിലും ചടങ്ങ് നീണ്ടുപോയപ്പോൾ, ഉദ്യോ​ഗസ്ഥർ ട്രോഫിയെടുത്ത് മാറ്റുകയായിരുന്നു. നേരത്തെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനൊടുവില്‍ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. കിരീടം നേടിയാൽ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റും പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ഇന്ത്യൻ ടീം കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതാണ് ഇന്ന് സംഭവിച്ചത്.

ക്യാപ്റ്റൻ സൽമാൻ ആഘ ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദി ഉൾപ്പെടെയുള്ള പാകിസ്താൻ ക്രിക്കറ്റർമാർ ആകാശത്ത് പറക്കുന്ന യുദ്ധവിമാനങ്ങളുടെ ചിത്രങ്ങൾ പശ്ചാത്തലമാക്കി ഫ്ലൈറ്റ് സ്യൂട്ടുകൾ ധരിച്ചു നിൽക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ മത്സരത്തിന് മുമ്പ് മൊഹ്സിന്‍ നഖ്‌വി എക്സിൽ പങ്കുവച്ചിരുന്നു. പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ‘ഫൈറ്റര്‍ ജെറ്റ്’ ആംഗ്യത്തിന്റെ സ്ലോ മോഷന്‍ വീഡിയോ എക്‌സില്‍ പങ്കുവെച്ചാണ് നഖ്‌വി പുതിയ പ്രകോപനം സൃഷ്ടിച്ചത്. റൊണാള്‍ഡോ ഒരു വിമാനം പെട്ടെന്ന് തകരുന്നതായി ആംഗ്യം കാണിക്കുന്നതാണ് നഖ്‌വി പങ്കുവെച്ച വീഡിയോയില്‍ ഉള്ളത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെ ഹാരിസ് റൗഫും ഇത്തരത്തില്‍ വിമാനം തകരുന്നതായുള്ള ആംഗ്യം കാണിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായുള്ള സിന്ദൂര്‍ ഓപ്പറേഷനിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്താന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്നതായിരുന്നു.

ഒരു ചാമ്പ്യൻ ടീം ട്രോഫി വാങ്ങാൻ വിസമ്മതിക്കുന്നത് ഇതാദ്യമായിരിക്കും. എൻ്റെ യഥാർത്ഥ ട്രോഫി എന്റെ ടീമാണ്, അവർ എൻ്റെ കൂടെയുണ്ട്,” മത്സരത്തിന് ശേഷമുള്ള മാധ്യമ സമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞു. ടൂർണമെന്റിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മൂന്നാമത്തെ മത്സരമായിരുന്നു ഇത്. ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഇന്ത്യ അനായാസമായിരുന്നു വിജയം നേടിയത്. ആദ്യ മത്സരത്തിന് ശേഷം ഇന്ത്യൻ ടീം പാകിസ്താൻ കളിക്കാർക്ക് ഹസ്തദാനം നൽകാൻ വിസമ്മതിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കാണ് സൂര്യകുമാർ ആ വിജയം സമർപ്പിച്ചത്.

content summary: Reply to Naqvi’s provocation, India refused to receive the Asia Cup trophy

This post was last modified on September 29, 2025 1:07 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment