UPDATES

റെയില്‍വേ സുരക്ഷ ഫണ്ട് ജാക്കറ്റും മസാജിംഗ് മെഷിനും വാങ്ങാന്‍

സി.എ.ജി റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

                       

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാതിരുന്നൊരു അപകടത്തില്‍ 288 ലേറെ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ടിട്ട് ദിവസങ്ങള്‍ പിന്നിടുന്നതേയുള്ളൂ. ആ ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും രാജ്യം ഇപ്പോഴും മുക്തമായിട്ടില്ല. അതിനിടയിലാണ്, നടന്ന അപടകത്തേക്കാള്‍ ഭയപ്പെടുത്തുന്നൊരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് എന്ത് വിലയാണ് റെയില്‍വേ മന്ത്രാലയം കല്‍പ്പിച്ചിരിക്കുന്നതെന്നും എത്രമാത്രം അഴിമതിയില്‍ മുങ്ങിയാണ് ഈ മന്ത്രാലയം നില്‍ക്കുന്നതെന്നും തെളിയിക്കുന്ന സിഎജി റിപ്പോര്‍ട്ട്. റെയില്‍വേ സുരക്ഷയ്ക്ക് അനുവദിച്ചിരിക്കുന്ന കോടികള്‍ ഉപയോഗിച്ച് മസാജിംഗ് മെഷിനുകളും വിന്റര്‍ ജാക്കറ്റുകളും മണ്‍പാത്രങ്ങളുമൊക്കെയാണ് ഉദ്യോഗസ്ഥര്‍ വാങ്ങുന്നത്. മൂന്നു ട്രെയിനുകള്‍ ഒരേസമയം ഇടിച്ചു തകര്‍ന്ന അപകടം നടന്നൊരു നാട്ടിലാണ് പണം കൊടുത്ത് യാത്ര ചെയ്യുന്നവന്റെ ജീവന്‍ സംരക്ഷിക്കാന്‍ വിനിയോഗിക്കേണ്ട പണമെടുത്ത് ധൂര്‍ത്തടിക്കുന്നത്. 2017-18 കാലത്തെ യൂണിയന്‍ ബഡ്ജറ്റില്‍ അവതരിപ്പിച്ച രാഷ്ട്രീയ റെയില്‍ സന്‍രക്ഷ കോഷ്(ആര്‍ ആര്‍ എസ് കെ ) പ്രത്യേക ഫണ്ടില്‍ നിന്നാണ്(ഡെഡിക്കേറ്റഡ് ഫണ്ട്) കോടികളുടെ ധൂര്‍ത്തും അഴിമതിയും നടത്തിയിരിക്കുന്നതെന്നാണ് സിഎജി റിപ്പോര്‍ട്ട് ആധാരമാക്കി ഈ വിവരം ദി ടെലിഗ്രാഫ് ആദ്യം പുറത്തു കൊണ്ടുവന്നത്. 2022 ഡിസംബറില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഒഡിറ്റര്‍ ജനറല്‍(സിഎജി) സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്(chapter 4; rashtriya rail sanraksha kosh) ഇന്ത്യന്‍ റെയില്‍വേയില്‍ നടന്ന ഞെട്ടിക്കുന്ന അഴിമതിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.

ആര്‍ ആര്‍ എസ് കെ ഫണ്ട് ഏതുവിധത്തിലൊക്കെയാണ് ദുരുപയോഗം ചെയ്തിരിക്കുന്നതെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫൂട്ട് മസാജിംഗ് മെഷീന്‍, മണ്‍പാത്രങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍, വിന്റര്‍ ജാക്കറ്റുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ വാങ്ങാനും എസ്‌കലേറ്ററുകള്‍, ടോയ്‌ല്റ്റുകള്‍, പൂന്തോട്ടം എന്നിവ നിര്‍മിക്കാനും ശമ്പളവും ബോണസും നല്‍കാനുമൊക്കെയാണ് ആര്‍ ആര്‍ എസ് കെ ഫണ്ട് ചെലവഴിച്ചിരിക്കുന്നതെന്നാണ് സി എ ജി കണ്ടെത്തിയിരിക്കുന്നത്. 2017-18 മുതല്‍ 2020-21 വരെയുള്ള 48 മാസ കാലയളവ് പരിധിയില്‍, 2017 ഡിസംബര്‍, 2019 മാര്‍ച്ച്, 2019 സെപ്റ്റംബര്‍, 2021 ജനുവരി എന്നിങ്ങനെ നാലു മാസങ്ങളായി തിരിച്ച് ഓരോ റെയില്‍വേ സോണിലെയും തിരഞ്ഞെടുത്ത രണ്ട് ഡിവിഷനുകളിലായി നടത്തിയ 11,464 വൗച്ചറുകളുടെ റാന്‍ഡം ഓഡിറ്റ് പരിശോധനയില്‍ 48.21 കോടി രൂപയുടെ ദുരുപയോഗം കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേയില്‍ സുരക്ഷ മുന്‍ നിര്‍ത്തി യൂണിയന്‍ ബഡ്ജറ്റില്‍ പാസാക്കിയ പ്രത്യേക ഫണ്ട്(രാഷ്ട്രീയ റെയില്‍ സന്‍രക്ഷ കോഷ്) അതിന്റെ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കാതെ ധൂര്‍ത്തടിച്ചതില്‍ ‘ മഞ്ഞുമലയുടെ അറ്റം’ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് നടന്നിരിക്കുന്നത് ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങളെക്കാളും വലിയ കൊള്ളയാണെന്ന്. 2017 ല്‍ ആര്‍ ആര്‍ എസ് കെ ഫണ്ട് പ്രഖ്യാപിക്കുമ്പോള്‍ അന്നത്തെ ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റിലി പറഞ്ഞത് യാത്രക്കാരുടെ സുരക്ഷയ്ക്കായി ഒരു ലക്ഷം കോടിയുടെ രാഷ്ട്രീയ റെയില്‍ സന്‍രക്ഷ കോഷ് ഫണ്ട് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ സൃഷ്ടിക്കുമെന്നായിരുന്നു. ഈ ഫണ്ടിലേക്ക് സര്‍ക്കാരില്‍ നിന്നുള്ള അടിസ്ഥാന മൂലധനത്തിനു പുറമെ റെയില്‍ അവരുടെ സ്വന്തം വരുമാനത്തില്‍ നിന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നും ധനസമാഹരണം നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ധനമന്ത്രാലയം റെയില്‍വേ മന്ത്രാലയത്തിന് ആര്‍ ആര്‍ എസ് കെയുമായി ബന്ധപ്പെട്ട് നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ എടുത്തു പറയുന്ന കാര്യം, ഈ ഫണ്ട് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കു മാത്രം ഉപയോഗിക്കണമെന്നാണ്. എന്നിട്ടാണ് അതേ ഫണ്ട് കൊണ്ടു ടോയ്‌ലെറ്റ് പണിതതും ശമ്പളവും ബോണസും നല്‍കിയതും അലമാരയും മസാജിംഗ് മെഷീനും ജാക്കറ്റുമൊക്കെ വാങ്ങിയതും.

റെയില്‍വേ സംവിധാനത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അത്ര ബൃഹത്തായൊരു ഗതാഗതസംവിധാനമാണ് ഇന്ത്യന്‍ റെയില്‍വേ. ലക്ഷകണക്കിന് ജനങ്ങളാണ് ഓരോ മണിക്കൂറിലും ട്രെയിനുകളെ ആശ്രയിക്കുന്നത്. ടിക്കറ്റ് ചാര്‍ജ് ഉള്‍പ്പെടെ കോടികളുടെ വരുമാനം റെയില്‍വേയ്ക്ക് ലഭിക്കുന്നു. പ്രതിരോധ മേഖലയ്ക്കു കഴിഞ്ഞാല്‍ കോടികളുടെ ബഡ്ജറ്റ് വിഹിതം റെയില്‍വേയ്ക്ക് അനുവദിച്ചിരുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരും വരെ രാജ്യത്ത് പ്രത്യേകമായി റെയില്‍വേ ബഡ്ജറ്റും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ലക്ഷകണക്കിന് മനുഷ്യരുടെ ജീവനും സ്വത്തിനും പ്രാധാന്യം കൊടുക്കേണ്ടതിനാല്‍ യാത്രക്കാരുടെ കാര്യത്തില്‍ അതീവസുരക്ഷ മുന്‍കരുതലുകളും റെയില്‍വേ സ്വീകരിക്കേണ്ടതാണ്. എന്നാല്‍ അത്തരം സുരക്ഷ മുന്‍കരുതലുകളെല്ലാം പാളംതെറ്റി കിടക്കുകയാണെന്നതിന്റെ തെളിവായിരുന്നു 2023 ജൂണ്‍ രണ്ടാം തീയതി ഒഡീഷയിലെ ബാലസോറില്‍ രണ്ട് യാത്ര വണ്ടികളും ഒരു ചരക്ക് വണ്ടിയും ഉള്‍പ്പെടെ മൂന്നു ട്രെയിനുകള്‍ കൂട്ടിയിടിച്ച് 288 ലേറെ മനുഷ്യജീവനുകള്‍ ചതഞ്ഞരഞ്ഞുപോയ അപകടം.

ബാലസോര്‍ അപകടത്തില്‍ മോദി സര്‍ക്കാരിനെതിരേ ശക്തമായ ആക്ഷേപങ്ങളുണ്ട്. മനുഷ്യനിര്‍മിതമായ അപകടം എന്നാണ് ബാലസോര്‍ ദുരന്തത്തെ പ്രതിപക്ഷ പാര്‍ട്ടികളടക്കം കുറ്റപ്പെടുത്തുന്നത്. ആര്‍ ആര്‍ എസ് കെ ഫണ്ട് പോലെ സുരക്ഷ പ്രാധാന്യം മുന്‍നിര്‍ത്തി അവതരിപ്പിച്ച കവച് സംവിധാനം ഫലപ്രാപ്തിയില്‍ എത്തിക്കാതിരുന്നതിന്റെ ദുരന്തഫലമാണ് ബാലസോറില്‍ കണ്ടതെന്നാണ് വിമര്‍ശനം. ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ വികസിപ്പിച്ച ശാസ്ത്രീയ സംവിധാനമായിരുന്നു കവച്. യഥാര്‍ത്ഥത്തില്‍ ഈ പദ്ധതി മുന്‍പേ തന്നെ ആവിഷ്‌കരിച്ചതാണെങ്കിലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പദ്ധതിയുടെ പേര് മാറ്റി കവച് എന്നാക്കുകയായിരുന്നു. പേര് മാറ്റിയതല്ലാതെ പദ്ധതി റെയില്‍വേയില്‍ പൂര്‍ണമായി നടപ്പാക്കാനൊന്നും തയ്യാറായില്ല. ആകെയുള്ള റെയില്‍വേ റൂട്ടില്‍ ആകെ രണ്ട് ശതമാനം മാത്രമാണ് കവച് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ റെയില്‍വേ ട്രാക്കുകളുടെ ജീര്‍ണാവസ്ഥയൊക്കെ ബാലസോര്‍ അപകടത്തിനു പിന്നാലെ ചര്‍ച്ചയായതാണ്. വന്ദേഭാരത് പോലുള്ള ഹൈ സ്പീഡ് ട്രെയിനുകളൊക്കെ ഓടിച്ച് രാഷ്ട്രീയം നേട്ടം കൊയ്യാന്‍ ശ്രമിക്കുമ്പോഴും ഏതു സമയത്തും അപകടങ്ങള്‍ ഉണ്ടാകാവുന്ന ട്രാക്കുകളാണ് ഇവിടെയുള്ളതെന്ന യാഥാര്‍ത്ഥ്യം തെളിഞ്ഞു നില്‍ക്കുകയാണ്. സിഗ്നല്‍ സംവിധാനങ്ങളുടെ അപര്യാപ്തത ബാലസോര്‍ അപകടത്തിലും വിമര്‍ശനവിധേയമായതാണ്.

ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് സുരക്ഷയ്ക്കായി അനുവദിച്ച കോടികളുടെ ഫണ്ടും ദുര്‍വ്യയം ചെയ്യുന്നതിന്റെ വിവരം പുറത്തു വന്നിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉപയോഗിക്കേണ്ട പണം ഉദ്യോഗസ്ഥരുടെ വിചിത്രമായ ആഗ്രഹങ്ങള്‍ക്കും ആഢംബരങ്ങള്‍ക്കുമായി ചെലവഴിക്കപ്പെട്ടിരിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍