June 04, 2026 |
Share on

എത്ര പ്രതികൂല കലാവസ്ഥയിലും കൃഷി നടക്കും; ആന്‍റാർട്ടിക്കയിൽ ആദ്യ പച്ചക്കറി വിളവെടുപ്പ്

മണ്ണോ സൂര്യ പ്രകാശമോ ഇല്ലാതെയാണ് കൃഷി എന്നതാണ് കൌതുകകരം

ദക്ഷിണധ്രുവത്തിലെ മഞ്ഞുമൂടിയ ഭൂഖണ്ഡമായ ആന്‍റാർട്ടിക്കയിൽ ആദ്യമായി പച്ചക്കറി വിളവെടുത്ത് ശാസ്ത്രജ്ഞര്‍. മണ്ണോ സൂര്യ പ്രകാശമോ ഇല്ലാതെയാണ് കൃഷി എന്നതാണ് കൌതുകകരം. കഴിഞ്ഞ വർഷമാണ് ‘ഏഡൻ – ഐ.എസ്.എസ്’ ഹരിതഗൃഹ കണ്ടെയ്നർ ആന്‍റാർട്ടിക്കയിലേക്ക് എത്തിക്കുന്നത്. ഭാവിയിൽ ദീർഘദൂര ബഹിരാകാശ ദൗത്യങ്ങളിലും മറ്റും ഈ കൃഷിരീതി സഹായകമാകുമെന്നു കരുതപ്പെടുന്നു.

മൂന്നര കിലോ സാലഡ് ഗ്രീന്‍സ്, 70 മുള്ളങ്കി, 18 കക്കിരിക്ക എന്നിവയാണ് ലഭിച്ചത്. പലപ്പോഴും മാസങ്ങളോളം ശുദ്ധമായ വിഭവങ്ങളൊന്നും ലഭിക്കാത്ത ശാസ്ത്രജ്ഞര്‍ക്ക് ഇത് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ജർമനിയിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് ഈ വിജയത്തിനു പിന്നില്‍.

ആന്‍റാർട്ടിക്കയില്‍നിന്നും ആദ്യത്തെ ഫ്രഷ്‌ സാലഡ് കഴിച്ചതില്‍ സന്തോഷമുണ്ടെന്ന് സ്റ്റേഷൻ മാനേജർ ബെർഹാർഡ് ഗ്രോപ്പ് പറഞ്ഞു. ‘ചെറിയ സാങ്കേതിക പ്രശ്നങ്ങളും വർഷത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റുമാണ് ആന്‍റാർട്ടിക്കയിലെ ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ഈ വിളവെടുപ്പ് ഗവേഷണത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ആന്‍റാർട്ടിക്ക എന്ന് തെളിയിക്കുന്നു’ പ്രോജക്ട് ഹെഡ് ഡാനിയൽ ഷുബെർട്ട് പ്രതികരിച്ചു.

പൂർണ്ണമായും സ്വയംപര്യാപ്തമായ ഹരിതഗൃഹ കണ്ടെയ്നറിൽ മണ്ണും വെളിച്ചവും കീടനാശിനികളുമില്ലാതെയാണ് പച്ചക്കറികള്‍ വളര്‍ന്നത്. പുറത്ത് മൈനസ് ഇരുപത് ഡിഗ്രിയാണ് താപനില. എത്ര പ്രതികൂലമായ കാലാവസ്ഥയായാലും കൃഷി ചെയ്യാന്‍ സാധിക്കും എന്നാണ് ഈ വിളവെടുപ്പ് തെളിയിക്കുന്നത്. നേരത്തേ, അന്തർദേശീയ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലും പച്ചപ്പ്‌ വിരിയിച്ചിരുന്നു. എന്തായാലും ഭാവിയില്‍ ചന്ദ്രനിലേക്കും ചോവ്വയിലേക്കുമൊക്കെ പോകാനിരിക്കുന്ന മനുഷ്യന് നല്ല ഒന്നാംതരം പച്ചക്കറികള്‍തന്നെ വളര്‍ത്തി വിളവെടുക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×