June 26, 2026 |
Share on

തൊട്ടു…തൊട്ടില്ല; ഒരു വാഷിംഗ് മെഷീന്‍റത്ര വലിപ്പമുള്ള ഇസ്രയേല്‍ സ്‌പേസ്ക്രാഫ്റ്റ് ചാന്ദ്രോപരിതലം തൊടുന്നതിന് മുന്‍പ് തകര്‍ന്നുവീണു

ചന്ദ്രന്റെ ഓർബിറ്റിൽ ചുറ്റിയ ഏഴാമത്തെ രാജ്യം എന്ന ബഹുമതി നേടാനായത് വലിയ നേട്ടം തന്നെയാണെന്നാണ് നിരാശയ്ക്കിടയിലും ഇസ്രായേൽ ശാസ്ത്രജ്ഞർ ഉറപ്പിച്ച് പറയുന്നത്.

ചന്ദ്രനിലേക്ക് പുറപ്പെടുന്ന നാലാമത്തെ രാജ്യമാകാൻ ഒരുങ്ങിയ ഇസ്രയേലിന്റെ ശ്രമങ്ങൾ അവസാന ഘട്ടത്തിൽ പരാജയപ്പെട്ടു. ചന്ദ്രന്റെ ഉപരിതലത്തിൽ വെച്ച് ഇസ്രായേലിൽ നിന്നുമുള്ള ആദ്യത്തെ സ്വകാര്യ സ്‌പേസ്ക്രാഫ്റ്റ് തകർന്നു വീഴുകയായിരുന്നു. ഉപരിതലത്തിൽ തൊടുന്നതിനു നിമിഷങ്ങൾക്ക് മുൻപ് ആശയ വിനിമയ സംവിധാനങ്ങളൊക്കെ തകരാറിലായത് ഇസ്രയേലിനെ നിരാശയിലാഴ്ത്തി.

ഇതിനുമുൻപ് റഷ്യയും അമേരിക്കയും ചൈനയുമാണ് ചാന്ദ്രദൗത്യം വിജയകരമായി പൂർത്തീകരിച്ചത്. ഇസ്രയേലിന്റെ ഈ ആദ്യ ചാന്ദ്ര സ്പേസ്ക്രാഫ്റ്റിന് ഒരു വാഷിങ് മെഷീനോളം വലിപ്പം വരും. ഏകദേശം 585 കിലോയാണ് ക്രാഫ്റ്റിന്റെ ആകെ ഭാരം.

‘ഈ ദൗത്യത്തിൽ ഞങ്ങൾ പരാജയപ്പെട്ടു. ഞങ്ങൾക്ക് ഫലപ്രദമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ല. അത് വളരെ ദൗർഭാഗ്യകരമായിപ്പോയി.’ ഇസ്രായേൽ ഏറോസ്പേസ് ജനറൽ മാനേജർ ഓഫർ ഡോറോൺ ദി ഗാർഡിയനോട് പറഞ്ഞു. ദൗത്യം അതിന്റെ അന്തിമലക്ഷ്യം കണ്ടില്ലെങ്കിൽ പോലും ഈ സ്പേസ് ക്രാഫ്റ്റ് ഉണ്ടാക്കിയ നേട്ടം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചന്ദ്രന്റെ ഓർബിറ്റിൽ ചുറ്റിയ ഏഴാമത്തെ രാജ്യം എന്ന ബഹുമതി നേടാനായത് വലിയ നേട്ടം തന്നെയാണെന്നാണ് നിരാശയ്ക്കിടയിലും ഇസ്രായേൽ ശാസ്ത്രജ്ഞർ ഉറപ്പിച്ച് പറയുന്നത്.

ചന്ദ്രനിലേക്ക് പുറപ്പെടുന്ന വഴി സ്പേസ് X എന്ന ഇസ്രായേൽ സ്പേസ് ക്രാഫ്റ്റിന്റെ  “ബെയർ ഷീറ്റ്” എന്ന റോബോട്ട് ഭൂമിയ്‌ക്കൊപ്പം നിന്ന് എടുത്ത സെൽഫി ലോകശ്രദ്ധ നേടിയിരുന്നു. ഭൂമിയിൽ നിന്നും 23,364 മൈൽ അകലെ നിന്നെടുത്ത ഈ സെൽഫിയിൽ ഇസ്രായേൽ ഫ്ലാഗ് പതിപ്പിച്ച പ്ലക്കാർഡിൽ എഴുതപ്പെട്ട വാചകം ‘ചെറിയ രാജ്യം വലിയ സ്വപ്‌നങ്ങൾ’ എന്നായിരുന്നു. വലിയ സ്വപ്നം കയ്യെത്തും ദൂരത്ത്‌വെച്ച് നഷ്ടപ്പെട്ടെങ്കിലും പ്രതീക്ഷയോടെ കൂടുതൽ വലിയ സ്വപ്നങ്ങൾ മെനയുകയാണ് ഈ ചെറിയ രാജ്യം.

Leave a Reply

Your email address will not be published. Required fields are marked *

×