June 05, 2026 |
Share on

‘നെതന്യാഹുവിനും യുദ്ധക്കുറ്റവാളികൾക്കും ശിക്ഷയില്ലെങ്കിൽ, മറ്റ് ഏകാധിപതികളും ഇത് തന്നെ ചെയ്യും’ വിമർശനവുമായി യുഎസ് സെനറ്റർ

‘വംശഹത്യ’ നമ്മൾ പരാജയപ്പെട്ടാൽ എന്ത് സംഭവിക്കുമെന്നതിന്റെ ഓർമ്മപ്പെടുത്തലാണ്

ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യയാണെന്ന് (genocide) അമേരിക്കൻ സെനറ്റർ ബെർണി സാന്റേഴ്സ്. ഈ പദം ഉപയോഗിക്കുന്ന ആദ്യത്തെ യുഎസ് സെനറ്ററാണ് അദ്ദേഹം.

“കഴിഞ്ഞ രണ്ട് വർഷമായി, ഇസ്രയേൽ വെറും ഹമാസിനെതിരെ പ്രതിരോധിക്കുകയായിരുന്നില്ല,”പകരം, അത് മുഴുവൻ പലസ്തീൻ ജനതക്കെതിരെ ഒരു സമ്പൂർണ്ണ യുദ്ധം നടത്തുകയാണ്. വംശഹത്യ എന്ന വാക്ക്, നമ്മൾ പരാജയപ്പെട്ടാൽ എന്ത് സംഭവിക്കുമെന്നതിന്റെ ഓർമ്മപ്പെടുത്തലാണ്, ആ വാക്ക് ഹോളോകോസ്റ്റിൽ നിന്നാണ് ഉണ്ടായത് – 6 ദശലക്ഷം ജൂതന്മാരുടെ കൊലപാതകം – മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിൽ ഒന്ന്. തെറ്റിദ്ധരിക്കരുത്. നെതന്യാഹുവിനും അദ്ദേഹത്തിന്റെ കൂട്ടാളികളായ യുദ്ധക്കുറ്റവാളികൾക്കും ഒരു ശിക്ഷയും ഇല്ലെങ്കിൽ, മറ്റ് ഏകാധിപതികളും ഇത് തന്നെ ചെയ്യും” സാന്റേഴ്സ് എഴുതി.

നേരത്തെ വംശഹത്യ എന്ന പദം ഉപയോഗിക്കാൻ സാന്റേഴ്സ് മടി കാണിച്ചിരുന്നു. കഴിഞ്ഞ വർഷം അയർലണ്ടിലെ പ്രസംഗത്തിനിടെ പ്രതിഷേധക്കാർ ഈ മുദ്രാവാക്യം വിളിച്ചപ്പോൾ തനിക്ക് “അസ്വാസ്ഥ്യം” തോന്നിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, “ഇത് വംശഹത്യയാണ്, ഉദ്ദേശ്യം വ്യക്തമാണ്” എന്ന തലക്കെട്ടിൽ തന്റെ സെനറ്റ് വെബ്പേജിൽ അദ്ദേഹം ഈ നിലപാട് ഉറപ്പിച്ചു.

2.2 ദശലക്ഷം ജനസംഖ്യയിൽ 65,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെടുകയും 1,64,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് വിവരം. കൊല്ലപ്പെട്ടവരിൽ 83% സാധാരണക്കാരാണെന്ന് ഇസ്രയേലി സൈനിക ഡാറ്റാബേസിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു.ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പലസ്തീനികളെ “മനുഷ്യ മൃഗങ്ങൾ” എന്ന് വിശേഷിപ്പിക്കുകയുണ്ടായി, “ഗാസ പൂർണ്ണമായി നശിപ്പിക്കപ്പെടും” എന്നാണ് ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് ആക്രോശിച്ചത്.

ഒക്ടോബർ 7-ന് ഏകദേശം 1,200 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് ശേഷം ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് സാന്റേഴ്സ് സമ്മതിച്ചെങ്കിലും, അവരുടെ പ്രതികരണം ഗാസയിലെ എല്ലാ പലസ്തീനികളെയും ലക്ഷ്യമിട്ടതാണെന്ന് അദ്ദേഹം വാദിച്ചു.

“അമേരിക്കൻ ജനതയെന്ന നിലയിൽ, പലസ്തീൻ ജനതയുടെ കൂട്ടക്കൊലയിൽ നമ്മുടെ പങ്കാളിത്തം അവസാനിപ്പിക്കണം,” അദ്ദേഹം ആവശ്യപ്പെട്ടു. “ഇതൊരു വംശഹത്യയാണെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക്, അടിയന്തര വെടിനിർത്തലിനും, യുഎൻ വഴി മാനുഷിക സഹായങ്ങൾ എത്തിക്കാനും, പലസ്തീനികൾക്ക് അവരുടെ സ്വന്തം രാജ്യം നൽകാനുള്ള ആദ്യ നടപടികൾക്കും വേണ്ടി നമ്മുടെ സ്വാധീനം ഉപയോഗിക്കണം” അദ്ദേഹം പറഞ്ഞു.

അലക്സാണ്ട്രിയ ഒക്കാസിയോ-കോർട്ടെസ്, റാഷിദ ത്ലൈബ്, റിപ്പബ്ലിക്കൻ പാർട്ടിയിലെ മർജോറി ടെയ്ലർ ഗ്രീൻ തുടങ്ങിയ ഹൗസ് അംഗങ്ങളും ഈ വാദത്തെ പിന്തുണക്കുന്നുണ്ട്. ഹോളോകോസ്റ്റിൽ കൊല്ലപ്പെട്ട ഒരാളുടെ ചെറുമകളായ വെർമോണ്ട് പ്രതിനിധി ബെക്കാ ബാലിന്റ്, ഇസ്രയേൽ പലസ്തീൻ ജനതക്കെതിരെ വംശഹത്യ നടത്തുകയാണെന്ന് പറയാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും എന്നാൽ അത് സത്യമാണെന്നും പറഞ്ഞു.

അതേസമയം, ഓസ്‌ട്രേലിയ, ഫ്രാൻസ്, കാനഡ, യു.കെ. ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ അടുത്ത ആഴ്ച ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ പദ്ധതിയിടുന്നുണ്ട്. ട്രംപ് ഭരണകൂടം ഇസ്രയേലിന്റെ പ്രവർത്തനങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നുണ്ട്.

മാർച്ചിൽ, ട്രംപ് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികൾക്ക് “പൂർണ്ണ പിന്തുണ” പ്രഖ്യാപിച്ചിരുന്നു. കൂടാതെ, പലസ്തീനികളുടെ പലായനം സുഗമമാക്കാൻ യുഎസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് ട്രംപ് നിർദ്ദേശിക്കുകയുണ്ടായി. അമേരിക്കയിൽ, പ്രോ-പലസ്തീൻ ശബ്ദങ്ങളെ അടിച്ചമർത്താനും ഭരണകൂടം ശ്രമങ്ങൾ നടത്തിയിരുന്നു.

content summary: Senator Bernie Sanders Declares Israel’s Actions in Gaza “Genocide”

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×