June 26, 2026 |
Share on

കള്ളക്കടത്ത്; നടി സംഗീത ഒടുവില്‍ പൊലീസ് വലയില്‍

മാസങ്ങളായി ആന്ധ്ര പൊലീസ് സംഗീതയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു

രക്ത ചന്ദന കള്ളക്കടത്തിന്റെ ഭാഗമായ മുന്‍ എയര്‍ഹോസ്റ്റസും മോഡലും തെലുങ്ക് ചിത്രങ്ങളിലെ നടിയുമായ സംഗീത ചാറ്റര്‍ജിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത സ്വദേശിയായ സംഗീതെ അവിടെവച്ച് വിദഗ്ദമായി വലവിരിച്ചു ആന്ധ്ര പൊലീസ് പിടികൂടുകയായിരുന്നു. മാര്‍ച്ച് 28 നു അറസ്റ്റിലായ സംഗീതയെ ഇന്നു രാവിലെയാണ് ആന്ധ്രയിലെ ചിറ്റൂരില്‍ എത്തിച്ചത്. ചിറ്റൂര്‍ പൊലീസാണ് സംഗീതയെ അറസ്റ്റ് ചെയ്തത്.

മൂന്നുവര്‍ഷം മുമ്പ് സംഗീതയുടെ ഭര്‍ത്താവ് ലക്ഷ്മണിനെ ഇതേ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയായിരുന്നു. ലക്ഷ്മണില്‍ നിന്നാണു സംഗീതയ്ക്കും കള്ളക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നു തെളിഞ്ഞത്. ഇതേ തുടര്‍ന്നു സംഗീതയേയും കഴിഞ്ഞ മേയ് മാസത്തില്‍ കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കൊല്‍ക്കത്ത കോടതിയില്‍ നിന്നും സംഗീതയ്ക്കു ജാമ്യം ലഭിച്ചു. 20 ഓളം അഭിഭാഷകരാണ് അന്നു സംഗീതയെ ജാമ്യത്തില്‍ എടുക്കാന്‍ തയ്യാറായി നിന്നിരുന്നതെന്നു പറയുന്നു.

എന്നാല്‍ ഇന്ത്യയിലും പുറത്തുമായി വിപുലമായി വ്യാപിച്ചു കിടക്കുന്ന വലിയൊരു കള്ളക്കടത്തു ശൃംഖലയില്‍ കണ്ണിയായ സംഗീതയ്‌ക്കെതിരേ ആന്ധ്രാപ്രദേശില്‍ പകാല, യദമാരി, ചിറ്റൂര്‍ പൊലീസ് സ്റ്റേഷനുകളിലായി കേസുകള്‍ നിലനിന്നിരുന്നു. കൊല്‍ക്കത്ത കോടതിയില്‍ നിന്നും ജാമ്യം അനുവദിക്കുമ്പോള്‍ മറ്റു കേസുകളുടെ വിചാരണയ്ക്കായി ആന്ധ്ര കോടതിയില്‍ ഹാജരാകണമെന്നു സംഗീതയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇവരതിനു തയ്യാറായില്ല. ആറു തവണയോളം ആന്ധ്ര കോടതി സംഗീതയ്ക്കു സമന്‍സ് അയച്ചിരുന്നതാണ്. ഏതാണ്ട് 28 തവണ ചിറ്റൂര്‍ പൊലീസ് കൊല്‍ക്കത്തയിലും നാഗാലാന്‍ഡിലുമായി സംഗീതയെ അന്വേഷിച്ചു പോവുകയുണ്ടായി. ഒടുവില്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി കൊല്‍ക്കത്തയില്‍ നിന്നും ഇവരെ പിടികൂടുകയായിരുന്നു.

ഇപ്പോള്‍ പകാല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലാണ് സംഗീതയെ അറസ്റ്റ് ചെയ്തിരിക്കുന്നതെങ്കിലും മറ്റു സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളിലും ഇവര്‍ പ്രതിയാണെന്നും ആയുധക്കടത്ത് അടക്കം ഇവര്‍ക്കെതിരേ കേസ് ഉണ്ടെന്നും ചിറ്റൂര്‍ ഡിഎസ്പി എസ് എ റസാക്ക് മധ്യമങ്ങളോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×