May 20, 2025 |

അപൂർവ്വത്തിൽ അപൂർവ്വം; കേരളത്തിലിതു വരെ തൂക്കിലേറ്റിയത് 26 പേരെ, 55 പേർ ശിക്ഷ കാത്തിരിക്കുന്നു

കേരളത്തിൽ വധശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ സ്ത്രീയാണ് ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ.

ഇന്ത്യയിൽ നടപ്പിലാക്കാവുന്ന പരമാവധി ശിക്ഷയാണ് വധശിക്ഷ. ഇന്ത്യയുടെ സുപ്രീംകോടതി അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രമേ വധശിക്ഷ നടപ്പിലാക്കാവൂ എന്ന് മാർഗ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽ നാളിതുവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത് 26 പേരെയാണ്. 1960-63 കാലഘട്ടങ്ങളിൽ അഞ്ചുപേരെയാണ് തൂക്കിലേറ്റിയത്. സംസ്ഥാനത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന നിരക്കാണിത്. 1991ൽ റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയതാണ് അവസാനമായി നടപ്പാക്കിയ വധശിക്ഷ. ചുറ്റിക കൊണ്ട് 14പേരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലാണ് റിപ്പർചന്ദ്രനെ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത്.

പാറശാലയിൽ കാമുകന് കഷായത്തിൽ വിഷം ചേർത്ത് കൊന്ന കേസിൽ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ് നെയ്യാറ്റിൻകര സെഷൻസ് കോടതി. ഈ സാഹചര്യത്തിൽ കേരളം വീണ്ടും തൂക്കുകയറിനെക്കുറിച്ചുള്ള ചർച്ചകളിൽ സജീവമാവുകയാണ്.

2023ൽ നിയമസഭയിൽ കടകംപള്ളി സുരേന്ദ്രന്റെ ചോദ്യത്തിന് മറുപടിയായാണ് സംസ്ഥാനത്ത് ആകെ തൂക്കിലേറ്റിയത് 26 പേരെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലും, കണ്ണൂർ സെൻട്രൽ ജയിലിലുമാണ് വധശിക്ഷകൾ നടപ്പിലാക്കുന്നത്. പൂജപ്പുരയിൽ 1979ൽ കളിയിക്കാവിള സ്വദേശി അഴകേശനെയാണ് ഒടുവിൽ തൂക്കിലേറ്റിയത്. ദുർമന്ത്രവാദത്തിനായി നിരവധി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണ് കേസിലായിരുന്നു വധശിക്ഷ.

കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിന് ശേഷം 1958ലാണ് ആദ്യത്തെ വധശിക്ഷ നടപ്പിലാക്കുന്നത്. 1991ൽ റിപ്പർ ചന്ദ്രനെ തൂക്കിലേറ്റിയതാണ് കേരളത്തിലെ അവസാനത്തെ നടപ്പാക്കിയ വധശിക്ഷ. മുപ്പത് വർഷത്തിലധികം കാലമായി കേരളത്തിൽ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല.

വധശിക്ഷ വിധിക്കുന്നതിലെ മാനദണ്ഡങ്ങൾ സുപ്രീം കോടതി കർശനമായി നിർദേശിച്ചിട്ടുണ്ട്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ കുറ്റകൃത്യത്തിന്റെ സ്വഭാവവും, ക്രൂരതയും കണക്കിലെടുക്കുന്നതിനൊപ്പം പ്രതി സ്വയം നവീകരിക്കാനുള്ള സാധ്യതകൾ കൂടി പരിശോധിക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്. 1967-72 കാലഘട്ടങ്ങളിലായി മൂന്ന് വധശിക്ഷ നടപ്പിലാക്കിയിട്ടുണ്ട്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയെ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് പിന്നീട് പാർപ്പിക്കുക. ആവിശ്യമെങ്കിൽ പ്രതിക്ക് മാനസികാരോഗ്യ വിദഗ്ധന്റെ സഹായമുറപ്പാക്കണമെന്നും നിയമമുണ്ട്. മറ്റൊരു ജീവിതത്തിലൂടെ കടന്ന് പോകുന്ന പ്രതി മരണത്തിന് തയ്യാറെടുക്കുക എന്നതും പ്രധാനമാണ്. സൂര്യനുദിക്കുന്നതിന് മുൻപാണ് വധശിക്ഷ നടപ്പാക്കുക. ശിക്ഷ നടപ്പിലാക്കുന്നതിന് മുൻപ് പ്രതിയുടെ ഭാരം കൊലക്കയറിന് അനുയോജ്യമാണോ എന്നും പരിശോധിക്കും. ശിക്ഷയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

കേരളത്തിൽ വധശിക്ഷ ലഭിക്കുന്ന മൂന്നാമത്തെ സ്ത്രീയാണ് ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ. ഇതിന് മുമ്പ് കോളിളക്കം സൃഷ്ടിച്ച കൊല്ലത്തെ വിധുകുമാരൻ തമ്പി വധക്കേസിൽ 2006 മാർച്ചിലാണ് ആദ്യമായി ഒരു സ്ത്രീക്ക് വധശിക്ഷയ്ക്ക് വിധിക്കുന്നത്. രണ്ടാമത് വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ ഒന്നാം പ്രതിയായ റഫീക്ക ബീവിക്കാണ് വധശിക്ഷ ലഭിച്ചത്. റഫീക്കാ ബീവിക്കും ഗ്രീഷ്മയ്ക്കും വധ ശിക്ഷവിധിച്ചത് നെയ്യാറ്റിക്കര അഡീഷണൽ സെഷൻസ് കോടതി തന്നെയാണ്. മാത്രമല്ല, രണ്ട് കേസിലും അഡിഷണൽ ജില്ലാ ജഡ്‌ജി എഎം ബഷീർ തന്നെയാണ് വിധി പറഞ്ഞതെന്നത് മറ്റൊരു പ്രത്യേകതയും.

2006ൽ ആയിരുന്നു വിധുകുമാരൻ തമ്പി വധക്കേസിൽ പ്രതിയായ ബിനിതയ്ക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. അന്ന് ബിനിതയ്ക്ക് 35 വയസായിരുന്നു കൊല്ലം ജില്ലാ സെഷൻസ് കോടതി വിധിച്ച വധശിക്ഷ പിന്നീട് മേൽക്കോടതി ജീവപര്യന്തമായി കുറച്ചു ബിനിത ഇപ്പോൾ അട്ടക്കുളങ്ങര ജയിലിലാണ്. തിരുവനന്തപുരം മിലിട്ടറി ക്യാമ്പിനടുത്ത് കട നടത്തിയിരുന്ന വിധുകുമാരൻ തമ്പിയെ ബിനിതയും മിലിട്ടറി ക്യാമ്പിലെ നഴ്‌സായിരുന്ന കാമുകൻ രാജുവും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കാറിൻ്റെ ഡിക്കിയിൽ കിടത്തി കൊണ്ടുപോയി ഊട്ടിക്കടുത്ത് കൊക്കയിൽ തളുകയായിരുന്നു.

ഇന്ന് ഷാരോൺ കേസിൽ വധശിക്ഷ വിധിച്ചതോടെ 55 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽമാത്രം 25 പേർ.

content summary; state has executed 26 death penalties, greeshma is the third woman to be sentenced to death in kerala

Leave a Reply

Your email address will not be published. Required fields are marked *

×