ആഗോള എണ്ണ വിപണി വീണ്ടും ഒരു മഹാപ്രതിസന്ധിയുടെ നിഴലിലാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുമ്പോള്‍, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ വിപണിയെ അക്ഷരാര്‍ത്ഥത്തില്‍ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. ഇത് 1970 കളിലെ എണ്ണ ആഘാതത്തെ അനുസ്മരിപ്പിക്കുന്നതാണ്.
1970 കളില്‍ ലോകം സാക്ഷ്യംവഹിച്ച എണ്ണ പ്രതിസന്ധിയേക്കാള്‍ വലിയൊരു സാമ്പത്തിക ആഘാതത്തിലേക്കാണോ കാര്യങ്ങള്‍ നീങ്ങുന്നത് എന്ന ഭീതിയാണ് ഈ വിലക്കയറ്റം നല്‍കുന്നത്. ലോകത്തെ ഊര്‍ജ്ജ വിതരണത്തിന്റെ ധമനിയാണ് ഹോര്‍മുസ് കടലിടുക്ക്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കുകള്‍ പ്രകാരം, പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരല്‍ എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളുമാണ് ഈ ഇടുങ്ങിയ പാതയിലൂടെ കടന്നുപോകുന്നത്. ഇത് ലോകത്തെ ആകെ എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും കടല്‍മാര്‍ഗമുള്ള എണ്ണ വ്യാപാരത്തിന്റെ നാലിലൊന്നിലധികവുമാണ്.
ഈ വിതരണ ശൃംഖലയുടെ പകുതിയിലധികവും ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ വമ്പന്മാരിലേക്കാണ് എത്തുന്നത്. അതിനാല്‍, ഹോര്‍മുസിലെ ഏതൊരു ചലനവും ആദ്യം ബാധിക്കുന്നത് ഏഷ്യന്‍ സമ്പദ്വ്യവസ്ഥയെയാണ്.
ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും അടച്ചിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ വിതരണ ആഘാതത്തിന് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുന്‍കാലങ്ങളിലെ പ്രധാന എണ്ണ പ്രതിസന്ധികളുമായി താരതമ്യം ചെയ്താല്‍ ഇതിന്റെ വ്യാപ്തി വ്യക്തമാകും.
1973 ലെ യോം കിപ്പൂര്‍ യുദ്ധത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എണ്ണ ഉപരോധത്തില്‍ ആഗോള വിപണിയില്‍ പ്രതിദിനം 4 മുതല്‍ 5.5 ദശലക്ഷം ബാരലുകളുടെ കുറവാണുണ്ടായത്. 1978-79 കാലയളവിലെ ഇറാനിയന്‍ വിപ്ലവത്തിന്റെ ഭാഗമായി 5 മുതല്‍ 6 ദശലക്ഷം ബാരലുകളാണ് തടസ്സപ്പെട്ടത്. 1980 ലെ ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ പ്രതിദിനം 4 ദശലക്ഷം ബാരലുകള്‍ കുറവുണ്ടായി.
നിലവില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ നീങ്ങുന്ന 20 ദശലക്ഷം ബാരലുകളുമായി താരതമ്യം ചെയ്യുമ്പോള്‍, മുന്‍കാല പ്രതിസന്ധികളെല്ലാം നിസാരമാണ്. അതുകൊണ്ട് ഹോര്‍മുസ് പാത പൂര്‍ണമായും അടയ്ക്കപ്പെടുന്നത് ആധുനിക സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമായിരിക്കും സൃഷ്ടിക്കുക. ഹോര്‍മുസ് അടഞ്ഞാല്‍ പ്രതിദിനം 20 ദശലക്ഷം ബാരലുകളാണ് നിലയ്ക്കുക. ഇത് മുന്‍കാല പ്രതിസന്ധികളുടെ മൂന്നിരട്ടിയിലധികം വരുമെന്നത് ആധുനിക ഊര്‍ജ്ജ വിപണിയെ തകര്‍ക്കാന്‍ പര്യാപ്തമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധി ഇരട്ടി പ്രഹരമാണ്. ഇന്ത്യ ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയിലെ ചെറിയ വിലക്കയറ്റം പോലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കും.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനമനുസരിച്ച്, എണ്ണവിലയില്‍ 10% വര്‍ദ്ധനവുണ്ടായാല്‍ അത് രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ത്തുകയും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുകയും ചെയ്യും. എണ്ണവില 120 ഡോളറില്‍ നിന്ന് 20-30% വരെ സ്ഥിരമായി വര്‍ദ്ധിച്ചാല്‍, രൂപയുടെ മൂല്യത്തെയും ധനക്കമ്മിയെയും അത് പ്രതികൂലമായി ബാധിക്കും. വിതരണത്തിലെ ഭൗതികമായ കുറവിനേക്കാള്‍ ഉപരിയായി, വിലയിലുണ്ടാകുന്ന കുതിപ്പാണ് ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് വിനയാകുന്നത്.
ഹോര്‍മുസ് പൂര്‍ണ്ണമായും അടയ്ക്കപ്പെട്ടാലും ചില ബദല്‍ മാര്‍ഗ്ഗങ്ങള്‍ ലോകത്തിന് മുന്നിലുണ്ട്. സൗദി അറേബ്യയ്ക്കും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനും കടലിടുക്കിനെ മറികടന്ന് എണ്ണ എത്തിക്കാന്‍ പൈപ്പ്ലൈന്‍ സംവിധാനങ്ങളുണ്ട്. കൂടാതെ, പ്രധാന രാജ്യങ്ങളുടെ തന്ത്രപരമായ കരുതല്‍ ശേഖരവും ആഘാതം കുറയ്ക്കാന്‍ സഹായിച്ചേക്കാം. എന്നിരുന്നാലും, ഒരു ഇടുങ്ങിയ പാതയിലൂടെ ലോകത്തിന്റെ അഞ്ചിലൊന്ന് ഊര്‍ജ്ജം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു എന്ന ഘടനാപരമായ ബലഹീനത ഇതിനെല്ലാം മുകളിലാണ്.
നിലവിലെ വിലക്കയറ്റം താല്‍ക്കാലികമാണോ അതോ ദീര്‍ഘകാലം നിലനില്‍ക്കുമോ എന്നാണ് വിപണി നിരീക്ഷിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് എത്രത്തോളം ദുര്‍ബലമായി തുടരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ലോകത്തിന്റെ സാമ്പത്തിക ഭാവി. വിതരണ ശൃംഖലയിലെ ഒരു ചെറിയ വിള്ളല്‍ പോലും ആധുനിക ഊര്‍ജ്ജ വിപണി കണ്ടിട്ടില്ലാത്ത വിധത്തിലുള്ള വന്‍ തകര്‍ച്ചയ്ക്ക് കാരണമായേക്കാമെന്ന ഭീതിയിലാണ് വ്യാപാരികള്‍.
Content Summary: Strait of Hormuz crisis: could 2026 see an oil shock worse than 1973?