സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള കേസില്‍ വൈസ് ചാന്‍സലര്‍മാര്‍ക്കായി സര്‍വകലാശാല ഫണ്ടില്‍നിന്ന് ചെലവാക്കിയത് 1.13 കോടി രൂപയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നിയമസഭയില്‍ ജൂണ്‍ അവസാനം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിസിമാര്‍ക്കെതിരെ കടുത്ത നീക്കവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. കേസ് സ്വന്തം ചെലവില്‍ നടത്തണമെന്നും ഗവര്‍ണര്‍ക്കെതിരേ കേസ് നടത്താന്‍ യൂണിവേഴ്സിറ്റി ഫണ്ടില്‍നിന്നു ചെലവിട്ട 1.13 കോടി രൂപ തിരിച്ചടയ്ക്കണമെന്നുമാണ് വിസിമാരോടു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കോടതി ചെലവുകള്‍ സ്വന്തം നിലയ്ക്ക് വഹിക്കണമെന്നാണ് ചട്ടം. ചെലവിട്ട തുക ബന്ധപ്പെട്ട വിസിമാരില്‍ നിന്നോ, സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ നിന്നോ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു.
അതേസമയം നിയമം പറയുന്നത് സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്കെതിരായുള്ള വ്യക്തിപരമായ കോടതി വ്യവഹാരങ്ങളിലെ ചെലവാണ് വ്യക്തികള്‍ വഹിക്കേണ്ടി വരുന്നത്. എന്നാല്‍ അതില്‍ നിന്ന് മാറി ഇവിടെ സ്ഥിതി വിഭിന്നമാണെന്ന വാദമാണ് അക്കാദമിക തലത്തില്‍ നിന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്. സംസ്ഥാനത്തെ ആറ് സര്‍വകലാശാലകളിലേക്കുള്ള വൈസ് ചാന്‍സലര്‍ നിയമനത്തിന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറാണ് സേര്‍ച്ച് കമ്മിറ്റിക്ക് രൂപം കൊടുത്തത്. കേരള, എംജി, സാങ്കേതിക, ഫിഷറീസ്, കാര്‍ഷിക, മലയാളം സര്‍വകലാശാലകളില്‍, സര്‍വകലാശാല പ്രതിനിധിയില്ലാതെ സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സര്‍വകലാശാല നിയമമോ യുജിസി ചട്ടമോ അനുസരിച്ചല്ലാതെ സ്വന്തം നിലയ്ക്കു കമ്മിറ്റി രൂപീകരിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നാണു സര്‍ക്കാര്‍ ചൂണ്ടികാണിക്കുന്നത്. ഭരണഘടനയുടെ രണ്ടാം പട്ടിക അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനാ വിഷയമാണ് സര്‍വകലാശാല. ഭരണഘടനയുടെ അനുച്ഛേദം 162 അനുസരിച്ച് സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിരുന്നു അധികാരം.
എന്നാല്‍ ഗവര്‍ണര്‍ രൂപീകരിച്ച കമ്മിറ്റികളില്‍ യുജിസിയുടെയും ചാന്‍സലര്‍മാരുടെയും നോമിനികളായിരുന്നു ഉണ്ടായിരുന്നത്. സേര്‍ച്ച് കമ്മിറ്റിയുടെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആറു പേരുകള്‍ മുന്നോട്ടു വയ്ക്കുകയും, അത് അംഗീകരിച്ച മുറയ്ക്കുമാണ് സര്‍വകലാശാലകളിലേക്കുള്ള വിസിമാരുടെ നിയമനം നടന്നത്. നിയമനം നടന്ന് മാസങ്ങള്‍ പിന്നിടും മുമ്പാണ് നിയമനത്തില്‍ തനിക്ക് പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാണിച്ച് വിസിമാരുടെ നിയമനങ്ങള്‍ അസാധുവാക്കുന്നത്. വിസിമാരെ തിരഞ്ഞെടുത്ത രീതി തെറ്റാണെന്ന് സുപ്രിം കോടതി ഉത്തരവിറങ്ങിയതോടെയാണ് പ്രശ്‌നം സങ്കീര്‍ണ്ണമാകുന്നത്.
യുജിസി ചട്ടങ്ങള്‍ പാലിക്കാതെയാണ് ഈ ഒമ്പത് സര്‍വകലാശാലകളിലും വിസി നിയമനങ്ങള്‍ നടന്നതെന്നാണ് ഗവര്‍ണര്‍ ആദ്യം പറഞ്ഞിരുന്നത്. ഒമ്പത് സര്‍വകലാശാലകളിലും ഗവര്‍ണറാണ് നിയമന അധികാരി. അപ്പോള്‍ പിഴവ് സംഭവിക്കുകയാണെങ്കില്‍ ആദ്യം സ്ഥാനമൊഴിയേണ്ടിയിരുന്നത് ഗവര്‍ണര്‍ ആയിരുന്നില്ലേ എന്നാണ് അക്കാദമിക് വിദഗ്ധര്‍ തുടക്കം മുതല്‍ ഉയര്‍ത്തുന്ന ചോദ്യം. സ്വയം രാജിവച്ചൊഴിയാതെ ഗവര്‍ണര്‍ ചെയ്തത് വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അക്കാദമിക് മേഖലയില്‍ നിന്നുള്ളവര്‍ വിമര്‍ശിക്കുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെയും അക്കാദമിക് സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടെയും സ്വച്ഛന്ദമായ പ്രവര്‍ത്തനത്തെ അട്ടിമറിക്കാന്‍ പോന്നതാണ് ഈ നീക്കമെന്ന തരത്തില്‍ അക്കാദമിക് മേഖലയില്‍ നിന്ന് വിയോജിപ്പ് ഉണ്ടായിരുന്നു.
നിലവില്‍ ഗവര്‍ണര്‍ക്കെതിരേ സര്‍വകലാശാല ഫണ്ടില്‍ നിന്ന് പണമെടുത്തു കേസ് നടത്തിയെന്ന വിമര്‍ശനമാണ് വിസിമാര്‍ക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്നത്. കേസ് നടത്താന്‍ കണ്ണൂര്‍ വിസി ആയിരുന്ന ഗോപിനാഥ് രവീന്ദ്രന്‍ 69 ലം രൂപയും കുഫോസ് വിസിയായിരുന്ന റിജി ജോണ്‍ 36 ലക്ഷം രൂപയും സാങ്കേതിക സര്‍വകലാശാലാ വിസിയായിരുന്ന എം എസ് രാജീശ്രീ ഒന്നര ലക്ഷം രൂപയും കാലിക്കറ്റ് വിസി എം.കെ.ജയരാജ് 4.25 ലക രൂപയും കുസാറ്റ് വിസി കെ.എന്‍. മധുസൂദനന്‍ 77,500 രൂപയും മലയാളം സര്‍വകലാശാല വിസിയായിരുന്ന വി.അനില്‍കുമാര്‍ ലക്ഷം രൂപയും ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസി മുബാറക് പാഷ 53000 രൂപയും സര്‍വകലാശാല ഫണ്ടില്‍ നിന്നു ചെലവിട്ടതായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിയമസഭയില്‍ അറിയിച്ചത്.
കേരള, എംജി, ഡിജിറ്റല്‍ സര്‍വകലാശാലാ വിസിമാര്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്തുവെങ്കിലും യൂണിവേഴ്സിറ്റി ഫണ്ട് ചെലവാക്കിയതായി നിയമസഭാ രേഖകളിലില്ല. അതെ സമയം സ്വന്തം നിലയ്ക്കാണ് ഗര്‍ണര്‍ക്കെതിരെയുള്ള കേസ് മുന്നോട്ടു കൊണ്ടുപോയിരിക്കുന്നതെന്നാണ് കാലടി ശ്രീശങ്കര സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ എം വി നാരായണന്‍ അഴിമുഖത്തോട് പറഞ്ഞത്. ”ഇതുവരെ സ്വന്തം നിലയ്ക്കാണ് ഞാന്‍ കേസ് മുന്നോട്ട് കൊണ്ടുപോരിക്കുന്നത്, അതിനു വേണ്ടി സര്‍വകലാശാലയില്‍ നിന്ന് പ്രത്യേകം ഫണ്ട് സ്വീകരിച്ചിട്ടില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.
സര്‍വകലാശാലയില്‍ നിന്ന് പണമെടുത്ത് ചാന്‍സലര്‍ക്കെതിരേ കേസ് നടത്തുന്നതിലെ ഔചിത്യമാണ് ഗവര്‍ണര്‍ ചോദ്യം ചെയ്യുന്നത്. എന്നാല്‍ വിസിമാരില്ലാതെ അനിശ്ചിതത്വത്തിലായ സര്‍വകലാശാലകള്‍ക്ക് തങ്ങളുടെ വിസിമാര്‍ക്ക് വേണ്ടി കേസ് നടത്താന്‍ കഴിയില്ലേ എന്ന മറു ചോദ്യമാണ് ഉന്നയിക്കപ്പെടുന്നത്. വിഷയത്തിലെ നീതി എന്തുകൊണ്ട് വിസിമാര്‍ക്ക് ലഭിക്കുന്നില്ലെന്ന് ആരായുന്നവരുമുണ്ട്. വിസിയെ ചുമതല ഒഴിയാന്‍ നിര്‍ബന്ധിപ്പിക്കുമ്പോള്‍ വിസിക്കൊപ്പം തന്നെ സര്‍വകലാശാലയും അധ്യാപകരും, വിദ്യാര്‍ത്ഥികളും ആ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. അങ്ങനെയുള്ളപ്പോള്‍ യൂണിവേഴ്സിറ്റിയുടെ ഭാഗമായ വിസിക്ക് കേസ് നടത്താനുള്ള പണം നല്‍കാന്‍ സര്‍വകലാശാലകള്‍ ബാധ്യസ്ഥരാണെന്നാണ് വിദഗ്ധര്‍ ഉയര്‍ത്തുന്ന വാദം.
വിസിമാര്‍ക്ക് നേരെയുള്ള ഫണ്ട് ദുര്‍വിനിയോഗം, അഴമതിയാരോപണം തുടങ്ങിയ വ്യക്തിഗത കേസുകളില്‍ സര്‍വകലാശാലകള്‍ ഇടപെടുന്നത് ധാര്‍മികമല്ല, നിയമവിരുദ്ധവുമാണ്. എന്നാല്‍ ഇവിടെ സ്ഥിതി വിഭിന്നമാണെന്നും അക്കാദമിക് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. അങ്ങനെയെങ്കില്‍ ഗവര്‍ണര്‍ എന്തുകൊണ്ടാണ് കേസിനുള്ള പണം സര്‍ക്കാരില്‍ നിന്ന് സ്വീകരിക്കുന്നതെന്ന മറു ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്. ജനാധിപത്യപരമായി ഓരോ പൗരനും അവകാശപ്പെട്ട നീതികൂടിയായാണ് വിസിമാര്‍ക്ക് നഷ്ടപെടുന്നതെന്നും ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. സേര്‍ച്ച് കമ്മിറ്റിയുടെ രൂപീകരണം മുതല്‍, വിസിമാരെ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത് വരെയുള്ള സംഭവങ്ങള്‍ കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിടാനായിരുന്നെന്ന വിമര്‍ശനങ്ങള്‍ പല കോണുകളില്‍ നിന്നായി ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ബിജെപി കേരളത്തില്‍ അവരുടെ അപ്രഖ്യാപിത അജണ്ടകള്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ വഴി നടപ്പിലാക്കുകയാണെന്ന ആക്ഷേപം തുടക്കം മുതല്‍ ശക്തമാണ്. strife between with governor arif mohammad khan and former university vice chancellors
Content summary; strife between with governor arif mohammad khan and former university vice chancellors