കേന്ദ്രമന്ത്രിയെ കണ്ടുകിട്ടി… ആരോപണങ്ങൾക്ക് മറുപടിയുമായി സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തൃശൂർ എം.പിയെ കാണാനില്ലെന്ന് ആരോപിച്ച് കെ.എസ്.യു. പോലീസിൽ പരാതി നൽകിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം

തൃശൂർ എം.പി.യും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടിയുമായി സുരേഷ് ഗോപി. പാർലമെന്റിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളുടെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.

“11.08.2025 പെട്രോളിയം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച നടത്തി. രാജ്യസഭയിൽ ചർച്ച ചെയ്യാനിരിക്കുന്ന പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ ചർച്ച.”

സുരേഷ് ഗോപി നേരിട്ട് വിമർശനങ്ങൾക്ക് മറുപടി നൽകിയില്ലെങ്കിലും, ഈ ഫേസ്ബുക്ക് പോസ്റ്റ് അതിനുള്ള മറുപടിയായിട്ടാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

തൃശൂർ എം.പിയെ കാണാനില്ലെന്ന് ആരോപിച്ച് കെ.എസ്.യു. പോലീസിൽ പരാതി നൽകിയതോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം.”ഞങ്ങൾ ഡൽഹിക്ക് അയച്ച നടനെ കാണാനില്ല” എന്ന് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചതും വലിയ ചർച്ചയായിരുന്നു.

വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും സുരേഷ് ഗോപിയെ പരിഹസിച്ചിരുന്നു. “സുരേഷ് ഗോപി ബി.ജെ.പിയിൽ നിന്ന് രാജിവെച്ചോ? എന്തെങ്കിലും ഒളിക്കാനുള്ളതുകൊണ്ടാണ് കാണാതാവുന്നത്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.

ഈ ആരോപണങ്ങൾക്കെല്ലാമുള്ള മറുപടിയെന്നോണമാണ് പാർലമെന്റിലെ ചർച്ചയുടെ ചിത്രങ്ങൾ സുരേഷ് ഗോപി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

content summary: Suresh Gopi, MP, Responds to “Missing” Allegations

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment