‘ഗുഡ് കോപ്പ് – ബാഡ് കോപ്പ്’ തന്ത്രം: ഇറാനെ ചര്‍ച്ചയ്ക്ക് എത്തിച്ച വാന്‍സ് ഫാക്ടര്‍

ഇറാനെതിരെ അതിരൂക്ഷമായ ഭീഷണികളാണ് ഡൊണാള്‍ഡ് ട്രംപ് മുഴക്കിയത്

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ പെട്ടെന്നുണ്ടായ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വെറുമൊരു യാദൃശ്ചികതയല്ല, മറിച്ച് വൈറ്റ് ഹൗസ് ആസൂത്രണം ചെയ്ത കൃത്യമായ നയതന്ത്ര നീക്കമായിരുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അക്രമാസക്തനായ ‘ബാഡ് കോപ്പ്’ ആയി രംഗം കൊഴുപ്പിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് സമാധാനത്തിന്റെ ‘ഗുഡ് കോപ്പ്’ ആയി തിരശ്ശീലയ്ക്ക് പിന്നില്‍ കരുക്കള്‍ നീക്കി.

പരസ്യമായി ഇറാനെതിരെ അതിരൂക്ഷമായ ഭീഷണികളാണ് ഡൊണാള്‍ഡ് ട്രംപ് മുഴക്കിയത്. ‘ഇറാന്‍ എന്ന നാഗരികത മുഴുവന്‍ ഇന്ന് രാത്രിയോടെ ഇല്ലാതാകും’ എന്നും ‘ഇറാനികള്‍ ഭ്രാന്തന്മാരാണ്’ എന്നും ട്രംപ് വിശേഷിപ്പിച്ചു. പശ്ചിമേഷ്യ മുഴുവന്‍ ഒരു വിനാശകരമായ യുദ്ധത്തിന്റെ വക്കിലെത്തിയ നിമിഷമായിരുന്നു അത്. എന്നാല്‍ ട്രംപ് ഈ രൂക്ഷമായ ആക്രമണ ഭീഷണി മുഴക്കുമ്പോള്‍ തന്നെ, അണിയറയില്‍ ജെഡി വാന്‍സ് സമാധാനത്തിനായുള്ള ചരടുവലികള്‍ നടത്തുകയായിരുന്നു.

അതേസമയം, ഇറാനെതിരെ ട്രംപ് ഭീഷണി മുഴക്കുമ്പോള്‍, ജെഡി വാന്‍സ് നിശബ്ദനായി സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു. ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത മുന്‍ മറൈന്‍ സൈനികനായ ജെഡി വാന്‍സിന് മിഡില്‍ ഈസ്റ്റിലെ മറ്റൊരു സൈനിക ഇടപെടല്‍ അമേരിക്കയ്ക്ക് ഗുണകരമാകില്ലെന്ന് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. ഇസ്രയേലിന്റെ ഭരണമാറ്റ അജണ്ടകളോടുള്ള തന്റെ വിയോജിപ്പ് വാന്‍സ് നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു.

ട്രംപിന്റെ മറ്റ് പ്രതിനിധികളായ ജാരെഡ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്കോഫ് എന്നിവരെ ഇറാന്‍ പൂര്‍ണ്ണമായും അവിശ്വസിച്ചിരുന്നു. മുന്‍പ് നടന്ന ചര്‍ച്ചകളില്‍ ഇവര്‍ തങ്ങളെ വഞ്ചിച്ചു എന്നതായിരുന്നു ഇറാന്റെ നിലപാട്. എന്നാല്‍ വാന്‍സിന്റെ യുദ്ധവിരുദ്ധ നിലപാടുകള്‍ ടെഹ്റാനില്‍ അദ്ദേഹത്തിന് ഒരു പരിധിവരെ വിശ്വാസ്യത നല്‍കി.

പാകിസ്ഥാന്‍ എന്ന പാലം

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സൈനിക മേധാവി അസിം മുനീറുമായും വാന്‍സ് നടത്തിയ നിരന്തര ചര്‍ച്ചകളാണ് വെടിനിര്‍ത്തലിന് വഴിയൊരുക്കിയത്. ട്രംപിന്റെ സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍, വാന്‍സ് ഇറാന്‍ ഉദ്യോഗസ്ഥരെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ‘വാന്‍സുമായി ഒരു കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റാരുമായും ചര്‍ച്ചയ്ക്ക് പഴുതുണ്ടാകില്ല’ എന്ന സന്ദേശം ടെഹ്റാനില്‍ കൃത്യമായി എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

വാന്‍സിന്റെ വര്‍ദ്ധിച്ച അന്തസ്സ്

ഈ വെടിനിര്‍ത്തല്‍ ഉറപ്പാക്കിയതോടെ അമേരിക്കന്‍ ഭരണകൂടത്തിനുള്ളില്‍ ജെഡി വാന്‍സിന്റെ സ്വാധീനം വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. വെറും ഒരു വൈസ് പ്രസിഡന്റ് എന്നതിലുപരിയായി, സങ്കീര്‍ണ്ണമായ അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ള നേതാവായി അദ്ദേഹം ഉയര്‍ന്നു. ഏപ്രില്‍ 10-ന് ഇസ്ലാമാബാദില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായകമായ തുടര്‍ ചര്‍ച്ചകളിലും ജെഡി വാന്‍സ് തന്നെയായിരിക്കും അമേരിക്കയുടെ പ്രധാന പ്രതിനിധി.

അമേരിക്കയുടെ കടുത്ത സൈനിക ശക്തിയും വാന്‍സിന്റെ നയതന്ത്ര വിവേകവും ചേര്‍ന്നപ്പോള്‍, ഒരു വന്‍ ദുരന്തത്തില്‍ നിന്ന് ലോകം താല്‍ക്കാലികമായെങ്കിലും കരകയറിയിരിക്കുകയാണ്.

Content Summary: The ‘Good cop – Bad cop’ strategy: how Trump and JD Vance brokered the US-Iran ceasefire

This post was last modified on April 8, 2026 5:19 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment