June 17, 2026 |
Share on

സൗഹൃദത്തില്‍ നിന്ന് പോര്‍മുഖത്തേക്ക്; യുക്രെയ്ന്‍ എങ്ങനെയാണ് ഇറാന്റെ ശത്രുവായത്

യുക്രെയ്‌നെ ഒരു ശത്രുരാജ്യമായി പ്രഖ്യാപിച്ചത് വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാണ്

ഇറാനും യുക്രെയ്നും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വഷളായ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. യുക്രെയ്‌നെ ഒരു നിയമാനുസൃത സൈനിക ലക്ഷ്യമായി ടെഹ്‌റാന്‍ കണക്കാക്കുന്നു എന്ന ഇറാനിയന്‍ പാര്‍ലമെന്റ് അംഗം ഇബ്രാഹിം അസീസിയുടെ പ്രസ്താവന ആഗോള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ജാഗ്രതയോടെയുള്ള നിഷ്പക്ഷതയില്‍ നിന്ന് തുറന്ന ഏറ്റുമുട്ടലിലേക്ക് ഇറാന്‍ മാറുമ്പോള്‍, അത് കേവലം ഒരു പെട്ടെന്നുള്ള തീരുമാനമല്ല, മറിച്ച് വര്‍ഷങ്ങളായി രൂപപ്പെട്ടുവന്ന ഭൗമരാഷ്ട്രീയ വൈരുദ്ധ്യങ്ങളുടെയും പരസ്പര അവിശ്വാസത്തിന്റെയും പരിണതഫലമാണ്.

ചരിത്രപരമായ പശ്ചാത്തലം

ഇറാനും യുക്രെയ്നും തമ്മിലുള്ള ബന്ധം പ്രധാനമായും കാര്‍ഷിക, വ്യവസായ മേഖലകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു. 2010-2014 കാലഘട്ടത്തില്‍ റഷ്യന്‍ അനുകൂല നിലപാടുണ്ടായിരുന്ന വിക്ടര്‍ യാനുകോവിച്ചിന്റെ ഭരണത്തിന്‍ കീഴില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചില സഹകരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍, 2014-ലെ മൈദാന്‍ വിപ്ലവത്തിന് ശേഷം യുക്രെയ്ന്‍ പാശ്ചാത്യ രാജ്യങ്ങളുമായി കൂടുതല്‍ അടുക്കാന്‍ തുടങ്ങിയതോടെ ഇറാന്, യുക്രെയ്‌നിലുള്ള താല്‍പ്പര്യം ഗണ്യമായി കുറഞ്ഞു. വ്യാപാര ഇടപാടുകള്‍ പലപ്പോഴും 500 മില്യണ്‍ ഡോളറില്‍ താഴെയായി തുടരുകയും രാഷ്ട്രീയമായ ഇടപെടലുകള്‍ കുറയുകയും ചെയ്തു.

ബന്ധങ്ങളിലെ കറുത്ത അധ്യായം

2020 ജനുവരിയില്‍ ടെഹ്‌റാനില്‍ വെച്ച് യുക്രെയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 752 (PS752) ഇറാന്‍ സൈന്യം അബദ്ധത്തില്‍ വെടിവച്ചിട്ടത് ഇരുരാജ്യങ്ങളും തമ്മിലുള്ള വൈരാഗ്യത്തിലേക്ക് വഴിമാറി. യുഎസ് ആക്രമണ ഭീഷണിക്കിടെ സംഭവിച്ച ഈ ദുരന്തത്തിന് ഇറാന്‍ ക്ഷമാപണം നടത്തിയെങ്കിലും, യുക്രെയ്ന്‍ സ്വീകരിച്ച കടുത്ത നിലപാടുകള്‍ ഇറാനെ ചൊടിപ്പിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് യുക്രെയ്ന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഇറാന്‍
ഭരണകൂടം വിലയിരുത്തി. അതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകാന്‍ തുടങ്ങി.

റഷ്യന്‍ അധിനിവേശവും ഇറാന്റെ നിലപാടും

2022 ല്‍ റഷ്യ, യുക്രെയ്‌നില്‍ സൈനിക നടപടി ആരംഭിച്ചപ്പോള്‍ ആദ്യം ഇറാന്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, ഐക്യരാഷ്ട്രസഭയില്‍ പാശ്ചാത്യ രാജ്യങ്ങള്‍ കൊണ്ടുവന്ന റഷ്യ വിരുദ്ധ പ്രമേയങ്ങളെ ഇറാന്‍ എതിര്‍ക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്തത് യുക്രെയ്നിനെ ചൊടിപ്പിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, യുദ്ധത്തിന് കാരണം നാറ്റോയുടെ കിഴക്കോട്ടുള്ള വികാസമാണെന്ന് പ്രസ്താവിച്ചതോടെ ഇറാന്റെ നിഷ്പക്ഷത വെറും പുറംമോടി മാത്രമാണെന്ന് യുക്രെയ്ന്‍ വാദിച്ചു.

ഇതിനിടെ, റഷ്യയ്ക്ക് ഇറാന്‍ ഷാഹിദ് ഡ്രോണുകള്‍ നല്‍കുന്നുവെന്ന ആരോപണം പാശ്ചാത്യ രാജ്യങ്ങളും യുക്രെയ്‌നും ശക്തമായി ഉന്നയിച്ചു. ഇതിന് കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ യുക്രെനിന് സാധിച്ചില്ലെന്ന് ഇറാന്‍ ആവര്‍ത്തിക്കുമ്പോഴും, പാശ്ചാത്യ മാധ്യമങ്ങള്‍ ഇറാനെ യുദ്ധത്തിലെ ഒരു സജീവ പങ്കാളിയായി ചിത്രീകരിച്ചു. ഇത് ഇറാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള ആയുധമായി യുക്രെയ്ന്‍ ഉപയോഗിച്ചു.

ഇസ്രയേലും പുതിയ സഖ്യങ്ങളും

2023 ഒക്ടോബര്‍ 7-ന് ശേഷമുള്ള ഗാസയിലെ സംഭവവികാസങ്ങള്‍ ഇറാന്‍-യുക്രെയ്ന്‍ ബന്ധത്തില്‍ പുതിയൊരു വിള്ളലുണ്ടാക്കി. ഇസ്രയേലിന്റെ സൈനിക നടപടികളെ യുക്രെയ്ന്‍ പിന്തുണച്ചത് മുസ്ലീം ലോകത്തോടുള്ള വലിയ വെല്ലുവിളിയായാണ് ഇറാന്‍ കണ്ടത്. ഇറാന്‍ റഷ്യയെ സഹായിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ ഇസ്രയേലിനെ സഹായിക്കും എന്ന യുക്രെയ്‌ന്റെ നിലപാട് കേവലം പ്രതികാരബുദ്ധിയോടെയുള്ള രാഷ്ട്രീയ നീക്കമാണെന്ന് ഇറാന്‍ വിശ്വസിക്കുന്നു. കൂടാതെ, ഇറാനെതിരെയുള്ള യുഎസ് ഉപരോധങ്ങളെ യുക്രെയ്ന്‍ പരസ്യമായി സ്വാഗതം ചെയ്തതും ട്രംപിന്റെ ഇറാന്‍ വിരുദ്ധ നയങ്ങളെ പിന്തുണച്ചതും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.

കൂടാതെ, ഇറാനെതിരെയുള്ള യുഎസ് ഉപരോധങ്ങളെ യുക്രെയ്ന്‍ പരസ്യമായി പിന്തുണച്ചതും, അറബ് രാജ്യങ്ങള്‍ക്ക് ഡ്രോണ്‍ വിരുദ്ധ സാങ്കേതികവിദ്യ നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതും തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഇറാന്‍ വിലയിരുത്തുന്നു. യുക്രെയ്ന്‍ വെറുമൊരു രാജ്യമല്ല, മറിച്ച് യുഎസ്-ഇസ്രയേല്‍ സഖ്യത്തിന്റെ ഭാഗമായ ഒരു ശത്രുപക്ഷ കക്ഷിയാണെന്നാണ് ടെഹ്റാന്റെ ഇപ്പോഴത്തെ വിലയിരുത്തല്‍.

വരാനിരിക്കുന്നത് വലിയ പ്രത്യാഘാതം

ഇറാനിയന്‍ പാര്‍ലമെന്റിലെ നിര്‍ണ്ണായക പദവി വഹിക്കുന്ന ഇബ്രാഹിം അസീസി യുക്രെയ്‌നെ ഒരു ശത്രുരാജ്യമായി പ്രഖ്യാപിച്ചത് വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയാണ്. ഐആര്‍ജിസിയില്‍ സ്വാധീനമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ വെറും രാഷ്ട്രീയ പ്രസ്താവനയല്ല, മറിച്ച് ഇറാന്റെ വിദേശനയത്തിലെ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. യുക്രെയ്ന്‍ ഇസ്രയേലിന് സൈനിക-സാങ്കേതിക സഹായങ്ങള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന ഭയം ഇറാനുണ്ട്. ഇറാന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയില്‍ യുക്രെയ്ന്‍ നീങ്ങിയാല്‍, അതിശക്തമായ പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ ടെഹ്‌റാന്‍ മടിക്കില്ല.

സൈനിക പ്രതികരണങ്ങള്‍ക്കപ്പുറം, പരോക്ഷമായ സമ്മര്‍ദ്ദ തന്ത്രങ്ങളും യുദ്ധമുറകളും ഇറാന്റെ ആയുധശേഖരത്തിലുണ്ട്. റഷ്യയുമായും ചൈനയുമായും ചേര്‍ന്ന് ബ്രിക്‌സ്, ഷാങ്ഹായ് സഹകരണ സംഘടന തുടങ്ങിയ സഖ്യങ്ങളില്‍ ഇറാന്‍ സജീവമായതോടെ, പാശ്ചാത്യ അനുകൂല നിലപാട് സ്വീകരിക്കുന്ന യുക്രെയ്നിനോട് പഴയതുപോലെ മൃദുസമീപനം കാണിക്കേണ്ടതില്ലെന്ന ചിന്താഗതി ഇറാനിയന്‍ നിയമനിര്‍മ്മാതാക്കള്‍ക്കിടയില്‍ ശക്തമാണ്.

ഇറാന്‍-യുക്രെയ്ന്‍ ബന്ധം അതിന്റെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍. നയതന്ത്ര സംഭാഷണങ്ങള്‍ക്കുള്ള വാതിലുകള്‍ ഏകദേശം അടഞ്ഞ മട്ടാണ്. യുക്രെയ്ന്‍ നിലവിലെ ഇറാന്‍ വിരുദ്ധ നിലപാടും ഇസ്രയേല്‍ അനുകൂല സഖ്യവും തുടരുകയാണെങ്കില്‍, ഇറാന്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങും. അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ഉപകരണമായി യുക്രെയ്ന്‍ മാറിയെന്നാണ് ടെഹ്‌റാന്റെ വിലയിരുത്തല്‍. ചുരുക്കത്തില്‍ നിഷ്പക്ഷതയില്‍ നിന്ന് തുടങ്ങിയ ഇറാന്‍-യുക്രെയ്ന്‍ ബന്ധം ഇപ്പോള്‍ സൈനിക ലക്ഷ്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ എത്തിനില്‍ക്കുകയാണ്. നയതന്ത്രപരമായ വഴികള്‍ അടയുന്നത് ഇരു രാജ്യങ്ങള്‍ക്കും മാത്രമല്ല, ആഗോള രാഷ്ട്രീയ ക്രമത്തിനും വെല്ലുവിളിയാകും.

Content Summary: The Iran-Ukraine split: why Tehran now views Kyiv as a strategic enemy

Leave a Reply

Your email address will not be published. Required fields are marked *

×