June 04, 2026 |
Share on

മരണത്തിന്റെ നിഴലില്‍ 75 നാളുകള്‍; ഇറാന്റെ യുദ്ധഭൂമിയില്‍ നിന്ന് തിരിച്ചെത്തിയ ഇന്ത്യക്കാരന്‍

ഓരോ സ്‌ഫോടനത്തിലും ഹോട്ടല്‍ കെട്ടിടം ആകെ കുലുങ്ങും

യുദ്ധം സിനിമകളിലല്ല, ജീവിതത്തില്‍ നേരിട്ടു കാണുമ്പോള്‍ അനുഭവപ്പെടുന്ന ആ നടുക്കം ഇന്നും കേതന്‍ മേത്തയുടെ വാക്കുകളില്‍ പ്രകടമാണ്. ഡല്‍ഹിയുടെ പ്രാന്തപ്രദേശമായ ഗാസിയാബാദിലെ തന്റെ വീടിന്റെ സോഫയിലിരുന്ന് കേതന്‍ ആ 75 ദിവസങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, അത് വെറുമൊരു യാത്രാവിവരണമല്ല; മറിച്ച് മരണത്തിന്റെ തടവറയില്‍ നിന്നുള്ള ഒരു രണ്ടാം ജന്മത്തിന്റെ കഥയാണ്.

കപ്പല്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് 50 ദിവസത്തോളം ഇറാനിലെ ഇരുമ്പഴിക്കുള്ളിലായിരുന്നു കേതന്‍. ഒടുവില്‍ നയതന്ത്ര ഇടപെടലുകള്‍ക്കൊടുവില്‍ ഫെബ്രുവരി 27 ന് അദ്ദേഹത്തെ ജയിലില്‍ നിന്ന് മോചിപ്പിച്ച് ഒരു ഹോട്ടലിലേക്ക് മാറ്റി. പിറ്റേന്ന്, ഫെബ്രുവരി 28-ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. എന്നാല്‍ ആ പുലര്‍ച്ചെ ലോകം ഉണര്‍ന്നത് യുഎസ്-ഇസ്രയേല്‍ സഖ്യം ഇറാനുനേരെ നടത്തിയ ശക്തമായ വ്യോമാക്രമണ വാര്‍ത്ത കേട്ടുകൊണ്ടായിരുന്നു. പ്രതീക്ഷയോടെ ബാഗും പാക്ക് ചെയ്തിരുന്ന കേതന്റെ സ്വപ്‌നങ്ങള്‍ക്ക് മേലാണ് ബോംബുകള്‍ പതിച്ചത്.

അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ വ്യോമാക്രമണം തുടങ്ങിയതോടെ ഇറാന്റെ ആകാശം അഗ്‌നിഗോളങ്ങളാല്‍ നിറഞ്ഞു. ‘ഞങ്ങള്‍ ഹോട്ടലില്‍ എത്തുമ്പോള്‍ ഒരു യുദ്ധം തൊട്ടടുത്തെത്തിയെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. അടുത്ത ദിവസം ഉണര്‍ന്നപ്പോള്‍ എല്ലാം നിശ്ചലമായിരുന്നു. വിമാനത്താവളങ്ങള്‍ അടച്ചു, റോഡുകള്‍ വിജനമായി, ഞങ്ങള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു,’ കേതന്‍ ആ ഭീതിദമായ നിമിഷങ്ങള്‍ എന്‍ഡി ടിവിയോട് പങ്കുവച്ചു.

മിസൈലുകളുടെ ഇരമ്പല്‍ നിറഞ്ഞ മുറി

ഇറാനിയന്‍ നാവികസേനയുടെ തന്ത്രപ്രധാന താവളമായ ബന്ദര്‍ അബ്ബാസ് തുറമുഖത്തിന് 600 മീറ്റര്‍ അകലെയായിരുന്നു കേതന്‍ താമസിച്ചിരുന്ന ഹോട്ടല്‍. തന്ത്രപ്രധാനമായ ഈ മേഖലയായിരുന്നു ആക്രമണകാരികളുടെ പ്രധാന ലക്ഷ്യം. ജനാലകള്‍ തുറന്നു പുറത്തേക്ക് നോക്കിയ കേതന്‍ കണ്ടത് ഹോളിവുഡ് സിനിമകളെ വെല്ലുന്ന ഭീകരദൃശ്യങ്ങളായിരുന്നു.

പുറത്തിറങ്ങരുതെന്ന് എംബസിയില്‍ നിന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഹോട്ടല്‍ മുറിക്കുള്ളില്‍ തന്നെ കഴിഞ്ഞ കേതന്‍, തന്റെ ജനാലയ്ക്കല്‍ കണ്ട കാഴ്ചകളെക്കുറിച്ച് ഇങ്ങനെ പറയുന്നു:

”ദിവസവും നൂറിലധികം മിസൈലുകളും ബോംബുകളുമാണ് ഞങ്ങളുടെ കണ്‍മുന്നില്‍ വീണുകൊണ്ടിരുന്നത്. ഓരോ സ്‌ഫോടനത്തിലും ഹോട്ടല്‍ കെട്ടിടം ആകെ കുലുങ്ങും. ചുറ്റും ഭൂമി പിളരുന്നത് പോലെയുള്ള ശബ്ദമായിരുന്നു. ആകാശം മിസൈലുകളുടെ വെളിച്ചത്താല്‍ ചുവന്നുതുടുത്തു.”

കിലോമീറ്ററുകള്‍ നീണ്ട മരണപ്പാച്ചില്‍

വിമാനത്താവളങ്ങള്‍ തകര്‍ന്നതോടെ റോഡ് മാര്‍ഗം അര്‍മേനിയന്‍ അതിര്‍ത്തിയിലെത്തുക എന്നതായിരുന്നു ഏക പോംവഴി. ഒടുവില്‍ 25 ദിവസത്തെ കാത്തിരിപ്പിന് ശേഷം ബന്ദര്‍ അബ്ബാസില്‍ നിന്ന് അര്‍മേനിയന്‍ അതിര്‍ത്തിയിലേക്ക് ഒരു ബസ് യാത്രയ്ക്ക് വഴിയൊരുങ്ങി. ബന്ദര്‍ അബ്ബാസില്‍ നിന്ന് 1,800 കിലോമീറ്റര്‍ ദൂരം ബസില്‍ യാത്ര ചെയ്യുക എന്നത് ആത്മഹത്യാപരമായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ മറ്റൊരു വഴിയുമില്ലായിരുന്നു.

19 മണിക്കൂര്‍ നീണ്ട ആ യാത്രയെക്കുറിച്ച് കേതന്‍ പറയുന്നത് ഇങ്ങനെയാണ്: ”ചുറ്റുമുള്ള പര്‍വ്വതനിരകളില്‍ ബോംബുകള്‍ വീണുകൊണ്ടിരുന്നു. ഓരോ സ്‌ഫോടനത്തിലും ഞങ്ങള്‍ സഞ്ചരിച്ചിരുന്ന ബസ് ശക്തമായി കുലുങ്ങുമായിരുന്നു. ആ ഭീതിദമായ അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് ഒടുവില്‍ അര്‍മേനിയന്‍ അതിര്‍ത്തി കടക്കുമ്പോള്‍ മാത്രമാണ് ജീവന്‍ തിരികെ ലഭിക്കുമെന്ന നേരിയ പ്രതീക്ഷയെങ്കിലും ഉണ്ടായത്”. ഈ പ്രതിസന്ധി ഘട്ടത്തിലുടനീളം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഫോണിലൂടെ നിരന്തരം നല്‍കിയ ധൈര്യം വലിയ ആശ്വാസമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുടക്കം ഒരു കപ്പല്‍ വേട്ടയില്‍

ഈ ദുരിതകഥയുടെ തുടക്കം കഴിഞ്ഞ ഡിസംബര്‍ 8 നായിരുന്നു. അന്താരാഷ്ട്ര ജലാശയത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ‘എംടി വാലിയന്റ് റോര്‍’ എന്ന എണ്ണക്കപ്പല്‍ ഇറാനിയന്‍ അധികൃതര്‍ പിടിച്ചെടുത്തു. അനധികൃതമായി ഡീസല്‍ കടത്തുന്നു എന്നാരോപിച്ചായിരുന്നു നടപടി. ദുബായ് ആസ്ഥാനമായുള്ള കമ്പനി ഇത് നിഷേധിച്ചെങ്കിലും കേതന്‍ ഉള്‍പ്പെടെയുള്ള 10 ഇന്ത്യന്‍ ജീവനക്കാരെ ഇറാന്‍ ജയിലിലടച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തരമായ ഇടപെടലിലൂടെയാണ് ഇവര്‍ക്ക് ജയില്‍മോചനം സാധ്യമായത്.

ഇന്ന് ഗാസിയാബാദിലെ തന്റെ വീട്ടിലെ സുരക്ഷിതത്വത്തിലിരിക്കുമ്പോഴും, കേതന്‍ മേത്തയുടെ മനസ്സ് ശാന്തമല്ല. ദൂരെ എവിടെയെങ്കിലും ഒരു വലിയ ശബ്ദം കേട്ടാല്‍ അദ്ദേഹം ഇന്നും ഞെട്ടലിലാണ്. ഇറാന്റെ മണ്ണില്‍ താന്‍ കണ്ട ആ മിസൈലുകളുടെ തലങ്ങും വിലങ്ങുമുള്ള പാച്ചിലുകളും തകര്‍ന്നു വീണ കെട്ടിടങ്ങളും ഒരു തീരാസ്വപ്നമായി അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.

Content Summary: Iran-Israel conflict: how Indian crew member Ketan Mehta survived 200 missiles a day

Leave a Reply

Your email address will not be published. Required fields are marked *

×