‘നമ്മള്‍ വിചാരിച്ച ആളല്ല മാര്‍പാപ്പ’; ട്രംപിന് ശക്തനായ എതിരാളിയായി ലിയോ പതിനാലാമന്‍

ഇറാന്‍ യുദ്ധത്തെ ദൈവഹിതമായി കാണുന്ന ട്രംപ് ഭരണകൂടവും, യുദ്ധം തകര്‍ത്ത ലോകത്ത് സഭയുടെ ധാര്‍മ്മികത വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന മാര്‍പാപ്പയും

Trump- Leo XIV

നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന് ശേഷം മറ്റൊരു രാഷ്ട്രീയ നേതാവും വത്തിക്കാനോട് ഇത്ര പരസ്യമായി ഏറ്റുമുട്ടിയിട്ടില്ല- അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും മാര്‍പാപ്പയും തമ്മിലുള്ള പോരാട്ടത്തെ ലോകം നിരീക്ഷിക്കുന്നത് ഇപ്രകാരമാണ്. ഫ്രഞ്ച് ചക്രവര്‍ത്തിയെ അതിജീവിച്ച പയസ് ഏഴാമന്‍ മാര്‍പാപ്പയെപ്പോലെ, ചിക്കാഗോയില്‍ നിന്നുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പയും ട്രംപിന് ശക്തനായ എതിരാളിയായി മാറുകയാണ്. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള തര്‍ക്കം മുറുകുമ്പോഴും തന്റെ നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ശാന്തസ്വഭാവക്കാരനായ മാര്‍പാപ്പ. ഈ പോരാട്ടത്തില്‍ കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ ട്രംപ് വലിയ വിമര്‍ശനം നേരിടുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത.

മാര്‍പാപ്പ ഇടതുപക്ഷത്തെ പ്രീണിപ്പിക്കുകയാണെന്ന ട്രംപിന്റെ ആരോപണവും, സ്വയം ക്രിസ്തുവിനോട് ഉപമിക്കുന്ന രീതിയിലുള്ള എഐ നിര്‍മ്മിത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇത് അമേരിക്കയിലെ മതവിശ്വാസികളെപ്പോലും ചൊടിപ്പിച്ചതോടെ അദ്ദേഹം ആ പോസ്റ്റ് നീക്കം ചെയ്തു. എന്നാല്‍ താന്‍ ട്രംപിനെ ഭയക്കുന്നില്ലെന്നും ഇറാന്‍ യുദ്ധത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് തുടരുമെന്നും ലിയോ മാര്‍പാപ്പ വ്യക്തമാക്കി. മുന്‍ഗാമി ഫ്രാന്‍സിസ് മാര്‍പാപ്പയെപ്പോലെ ഒറ്റയ്ക്ക് നില്‍ക്കുന്ന വ്യക്തിയല്ല ലിയോ പതിനാലാമന്‍ എന്നും, സഭയ്ക്കുള്ളില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു ‘റോക്ക് സ്റ്റാര്‍’ ആയിരുന്നെങ്കില്‍ ലിയോ ഒരു ‘ഓര്‍ക്കസ്ട്രയുടെ കണ്ടക്ടര്‍’ ആണെന്നാണ് റോമിലെ അപ്പിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഫ്രാന്‍സെസ്‌കോ സിസ്‌കി വിശേഷിപ്പിച്ചത്.

ആഗോള രാഷ്ട്രീയത്തിലെ അസ്ഥിരത കത്തോലിക്കാ സഭയ്ക്ക് അതിന്റെ ധാര്‍മ്മിക അധികാരം തിരിച്ചുപിടിക്കാനുള്ള അവസരമാണെന്ന് നിരീക്ഷിക്കപ്പെടുന്നു. ലൈംഗിക പീഡന വിവാദങ്ങളില്‍ തളര്‍ന്ന സഭയ്ക്ക്, ട്രംപിനെപ്പോലെയുള്ള ഒരു നേതാവിനെതിരെ നിലകൊള്ളാന്‍ കഴിയുന്ന മാര്‍പാപ്പയുടെ സാന്നിധ്യം വലിയ കരുത്താണ് നല്‍കുന്നത്. എന്‍ബിസി ന്യൂസ് നടത്തിയ സര്‍വ്വേ പ്രകാരം അമേരിക്കയിലെ വോട്ടര്‍മാര്‍ക്കിടയില്‍ ട്രംപിനേക്കാള്‍ ജനപ്രീതി ലിയോ മാര്‍പാപ്പയ്ക്കുണ്ട്. എന്നാല്‍ വൈറ്റ് ഹൗസ് വക്താവ് ടെയ്ലര്‍ റോജേഴ്‌സ് ട്രംപിനെ ന്യായീകരിച്ചു. ഗര്‍ഭച്ഛിദ്ര വിരുദ്ധ പ്രവര്‍ത്തകര്‍ക്ക് മാപ്പ് നല്‍കിയതും മതസ്വാതന്ത്ര്യം വ്യാപിപ്പിച്ചതും ചൂണ്ടിക്കാട്ടി, കത്തോലിക്കര്‍ക്ക് ലഭിച്ച ഏറ്റവും മികച്ച പ്രസിഡന്റാണ് ട്രംപെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്.

ഇറാന്‍ യുദ്ധത്തെ ദൈവഹിതമായി കാണുന്ന ട്രംപ് ഭരണകൂടവും, യുദ്ധം തകര്‍ത്ത ലോകത്ത് സഭയുടെ ധാര്‍മ്മികത വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന മാര്‍പാപ്പയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ലളിതമായ ഒന്നല്ല. കുടിയേറ്റ നയങ്ങളെ ചൊല്ലി തുടങ്ങിയ ഈ തര്‍ക്കം വെനിസ്വേലയിലെയും ഇറാനിലെയും സൈനിക ഇടപെടലുകളിലേക്ക് വ്യാപിച്ചു. ഈ പോരാട്ടം ട്രംപിന് വലിയ രാഷ്ട്രീയ നഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ കരുതുന്നു. 2024-ലെ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിന് വലിയ പങ്ക് വഹിച്ച കത്തോലിക്കാ വോട്ടര്‍മാരില്‍ പകുതിയിലധികം പേരും ഇപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുടിയേറ്റക്കാര്‍ക്കെതിരെയുള്ള കര്‍ശന നടപടികള്‍ ലാറ്റിനമേരിക്കന്‍ കത്തോലിക്കര്‍ക്കിടയില്‍ ട്രംപിനോടുള്ള വിരോധം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനെപ്പോലെയുള്ളവര്‍ നയതന്ത്രപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വത്തിക്കാന്‍ സഭയ്ക്കുള്ളിലെ കാര്യങ്ങളിലും ധാര്‍മ്മികതയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രാജ്യത്തെ നയങ്ങള്‍ തീരുമാനിക്കാന്‍ പ്രസിഡന്റിനെ അനുവദിക്കണമെന്നുമാണ് വാന്‍സിന്റെ അഭിപ്രായം. എന്നാല്‍ സുവിശേഷപ്രകാരം ജീവിക്കുക എന്നത് രാഷ്ട്രീയപരമായ ഒരു നിലപാടു കൂടിയാണെന്നും, ആവശ്യമുള്ളപ്പോള്‍ അധികാരത്തോട് സത്യം വിളിച്ചുപറയേണ്ടത് സഭയുടെ കടമയാണെന്നും വത്തിക്കാന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ട്രംപും വത്തിക്കാനും തമ്മിലുള്ള ഈ പോരാട്ടം വരാനിരിക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്.

Content Summary: The Iran war and the moral clash between Pope Leo XIV and U.S. President Donald Trump

This post was last modified on April 15, 2026 1:33 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment