May 20, 2025 |
Avatar
അമർനാഥ്‌
Share on

അവസാനത്തെ കശ്മീര്‍ രാജാവ് ഹരി സിംഗ് അഥവാ Mr. A യെന്ന വിവാദ പുരുഷന്‍, പോയ നൂറ്റാണ്ടിലെ ഏറ്റവും വിലപിടിച്ച തേന്‍ കെണിയുടെ ഇര

ഇന്ത്യാ – പാക്ക് വിഭജനത്തിന്റെ അവസാന ഇര

നൂറ്റിയാറ് വര്‍ഷം മുന്‍പാണ്, 1919 ലെ ബോക്‌സിങ്ങ് ഡേയായിരുന്നു അന്ന്. ക്രിസ്തുമസിന്റെ പിറ്റേദിവസം, യൂറോപ്പില്‍ ധനികര്‍ തങ്ങളുടെ പരിചാരകര്‍ക്കും ആശ്രിതര്‍ക്കും ദയാപൂര്‍വം സമ്മാനങ്ങള്‍ നല്‍കുന്ന ദിനമാണ് ബോക്‌സിങ് ഡേ. ക്രിസ്മസ് ആഘോഷങ്ങളുടെ മയക്കം കഴിഞ്ഞ് പുതിയ ദിവസം തുടങ്ങുകയാണ്. ക്രിസ്മസ് രാത്രിയിലെ മഞ്ഞ് പ്രസരിപ്പിച്ച തണുപ്പിന്റെ ആലസ്യം പതുക്കെ അലിയാന്‍ തുടങ്ങിയ ആ പ്രഭാതത്തില്‍ പാരീസിലെ ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടലായ സെന്റ് ജെയിംസ് അല്‍ബാനിയിലെ ആഡംബര മുറികളിലൊന്നിലെ കതകില്‍ ആ മുറിയിലെ അതിഥികളുടെ സ്വകാര്യതയ്ക്കും ഉറക്കത്തിനും ഭംഗം വരുത്തിക്കൊണ്ട് ശക്തമായ ഒരു മുട്ട് കേട്ടു.

മുറിയിലെ കിടക്കയില്‍ നിന്ന് എഴുന്നേറ്റ് നിശാവസ്ത്രങ്ങളണിഞ്ഞ മിസ്സിസ് മൗഡി റോബിന്‍സണ്‍ എന്ന സുന്ദരിയായ യുവതി വാതില്‍തുറന്നു. പെട്ടെന്ന് അകത്ത് കയറിയ കട്ടി മീശയുള്ള ഒരാള്‍ രോഷത്തോടെ കൈചൂണ്ടി പറഞ്ഞു. ‘ഒടുവില്‍ നിന്നെ കിട്ടി’ തന്റെ ഭാര്യയുടെ കാമുകനെ കയ്യോടെ പിടികൂടി എന്ന് അയാള്‍ തുറന്നടിച്ചു. ഭര്‍ത്താവിന് മുന്നില്‍ മുറിയിലുണ്ടായിരുന്ന യുവാവ് പരിഭ്രമത്തോടെ നിസ്സഹായതോടെ മുറിയില്‍ നിന്നു. തന്റെ പങ്കാളിയായ യുവതിയുടെ ഭര്‍ത്താവിന്റെ പൗരുഷമായ വാക്കുകളില്‍ പതറി നിസ്സഹായനായി ഭയത്തോടെ നിന്നു.

Prince hari singh

കശ്മീർ മഹാരാജാവ് ഹരി സിംഗ്

മുറിയിലെ യുവാവ് ഒരു സാധാരണക്കാരനല്ലായിരുന്നു. ലോകത്തിലെ ഏറ്റവും ധനാഡ്യരായ ജമ്മു കശ്മീരിലെ രാജവംശത്തിലെ 26 കാരനായ, കിരീടാവകാശിയായ രാജകുമാരന്‍ ഹരി സിംഗായിരുന്നു അത്. ഒരാഴ്ച മുന്‍പാണ് ലണ്ടനില്‍ വെച്ച് മൗഡി റോബിന്‍സണ്‍ എന്ന സുന്ദരിയുടെ ആ വിശിഷ്ട കാമുകനായത്. തിളക്കമുള്ള കണ്ണുകളും, നീണ്ട മൂക്കുകളും കൊണ്ട് ആരേയും ആകര്‍ഷിക്കുന്ന ആകാരമുള്ള ആ യുവാവ് വെള്ളിയില്‍ തീര്‍ത്ത വിമാനമുള്ള, രണ്ട് ഡസന്‍ പോളോ കുതിരകളുളള, പ്രാവിന്‍ മുട്ടയോളം വലുപ്പമുള്ള ധാരാളം വിലപിടിച്ച രത്‌നങ്ങളുടെ ഉടമയായ, പ്രതാപിയായ ഒരു രാജകുമാരനായിരുന്നു. ഗാംഭീര്യവും ആഡംബരവും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. യൂറോപ്പ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചപ്പോള്‍, ഹരി സിംഗിന്റെ കയ്യില്‍ ഏകദേശം 4,000,000 ഡോളറോളം പണം ഉള്ളതായി പറയപ്പെടുന്നു.

തന്റെ ആദ്യത്തെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് ഇംഗ്ലീഷുകാരനായ എ.ഡി.സി യായ ക്യാപ്റ്റന്‍ ചാള്‍സ് ആര്‍തറുമായി 1919 ഡിസംബറില്‍ ലണ്ടനിലെത്തിയ ഹരി സിങ്ങിന് അവിടത്തെ ഔദോഗിക കാര്യാലയമായ ഇന്ത്യാ ഓഫീസ് ഒരു രാജകീയ കുടുംബാംഗത്തിന് വേണ്ട വിപുലമായ എല്ലാ ഏര്‍പ്പാടുകളും ചെയ്തിരുന്നു.

ലണ്ടനിലെത്തിയ ഹരി സിംഗ് ആല്‍ബര്‍ട്ട് ഹാളില്‍ നടക്കുന്ന ‘വൈസ്രോയി ബാള്‍’- ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകാലത്ത് നടക്കാറുള്ള, ഇന്ത്യയിലെ വൈസ്രോയി കുടംബം ആതിഥേയത്വം വഹിക്കുന്ന ഔപചാരിക വിരുന്നില്‍ പങ്കെടുത്തു. ഹാളിലെ വിഐപി ബോക്‌സിലിരിക്കുന്ന ഹരിസിംഗ് തന്റെ അടുത്ത് തന്നെയിരിക്കുന്ന ഇരിപ്പിട നിരയില്‍ നിറപകിര്‍ട്ടാര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ച് അണിഞ്ഞൊരുങ്ങിയ ഒരു സുന്ദരിയാല്‍ ആകര്‍ഷിക്കപ്പെട്ടു. അത് മൗഡി റോബിന്‍സനായിരുന്നു. ഒരു മോണ്ടഗു ന്യൂട്ടണ്‍ തട്ടിപ്പുകാരന്റെ ഭാര്യ. അവരെ ഹരിസിംഗുമായി ബന്ധപ്പെടുത്തിയത് രാജകുമാരന്റെ എ.ഡി.സി. ക്യാപ്റ്റന്‍ ആര്‍തറായിരുന്നു. പെട്ടെന്ന് തന്നെ അടുത്ത, കമിതാക്കളായ അവര്‍ പാരീസില്‍ ചുറ്റിക്കറങ്ങി. ക്രിസ്തുമസ് ആഘോഷിച്ചു. അതിന്റെ പിറ്റേന്നാളാണ് ഹോട്ടല്‍ മുറിയില്‍ ഈ നാടകം അരങ്ങേറിയത്.

കുറച്ച് സമയത്തിനകം ഹോട്ടല്‍ മുറിയില്‍ സംഭവിച്ച കാര്യങ്ങളില്‍ ധാരണയായി. തന്റെ ഭാര്യയുമായുള്ള ഈ അവിഹിത ബന്ധത്തിന് നഷ്ടപരിഹാരമായി ഭര്‍ത്താവെന്ന് അവകാശപ്പെട്ട മോണ്ടഗു ന്യൂട്ടണ്‍ കനത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ കശ്മീര്‍ രാജകുമാരന്‍ ഹരിസിംഗ് വഴങ്ങി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ തേന്‍കെണി അവിടെ ആരംഭിച്ചു.

അതൊരു തേന്‍കെണിയായിരുന്നു. ഒരു നൂറ്റാണ്ടിലെ ഏറ്റവും വിലപിടിപ്പുള്ള ‘തേന്‍ കെണി’ ഒരു ഹോളിവുഡ് ത്രില്ലര്‍ സിനിമ പോലെ പോലെയായിരുന്നു അത്. ഇന്റര്‍നെറ്റ് യുഗത്തില്‍ ഒരാളെ ഭയപ്പെടുത്തി ചെയ്ത് പണം പിടുങ്ങാനോ നാണം കെടുത്താനോ ധാരാളം വഴികളുണ്ട്. വീഡിയോ ക്ലിപ്പ്, വോയ്‌സ് മെസേജ്, വാട്ട്‌സാപ്പ് ചാറ്റിങ്ങ് തുടങ്ങി ധാരാളം ആയുധങ്ങള്‍. സൈബര്‍ ക്രൈം എന്ന് വിശേഷിപ്പിക്കാവുന്ന, നാം കാണുന്ന, വായിക്കുന്ന പല കുറ്റകൃത്യങ്ങളിലെ നായകനും നായികയും വില്ലനുമായി ഇവ ഡിജിറ്റല്‍ ലോകത്തില്‍ വിലസുന്നു. അതിന്റെ ആദിമ രൂപമായിരുന്നു കശ്മീരിലെ അനന്തരാവകാശിയായ ഹരിസിംഗിന് നേരെ പ്രയോഗിച്ചത്. ലോകത്തിലെ ഏറ്റവും പഴയ കുറ്റകൃത്യം – ബ്ലാക്‌മെയില്‍ ചെയ്യുക.

Sardar patterl with hari singh

സർദാർ പട്ടേലുമായി ചർച്ച ചെയ്യുന്ന ഹരി സിംഗ്

പരിഭാന്തനായ ഹരിസിംഗ് മറ്റൊരു ഹോട്ടലില്‍ താമസിക്കുന്ന തന്റെ എ.ഡി.സിയെ ഉടനടി വിളിച്ചുവരുത്തി. ഇംഗ്ലീഷുകാരനായ എ.ഡി.സി ക്യാപ്റ്റന്‍ ആര്‍തര്‍ ഭീഷണി മുഴക്കിയ മോണ്ടഗു ന്യൂട്ടനും അയാളുടെ ഭാര്യയുമായി ബന്ധപ്പെട്ട് സംസാരിച്ചു. അയാള്‍ അതിന് ശേഷം ഉടനടി പരിഹാരം നിര്‍ദ്ദേശിച്ചു. സംഭവം കുഴപ്പമാണ്. കാര്യം പുറത്ത് അറിയാതെ ഒത്തുതീര്‍പ്പാക്കുക. ജമ്മു കശ്മീരിന്റെ ഭാവി രാജാവാകാനൊരുങ്ങുന്ന ഹരിസിംഗിന് വെറെ വഴിയില്ലായിരുന്നു. രാജകുമാരന്‍ 15,0000 പൗണ്ടിന്റെ രണ്ട് ചെക്കുകള്‍ എഴുതി. (ഏതാണ്ട് അന്നത്തെ 45 ലക്ഷം രൂപ) നഷ്ടപരിഹാരമായി എ.ഡി.സി വഴി കൈമാറി. അതില്‍ ഒരു ചെക്ക് ബാങ്കില്‍ മാറാനായി എത്തിയപ്പോള്‍ പിന്നീട്, ഹരിസിംഗിന്റെ ലണ്ടനിലെ അഭിഭാഷകന്റെ നിര്‍ദേശമനുസരിച്ച് ബാങ്കുകള്‍ തടഞ്ഞു.

ലണ്ടനിലെ പ്രാദേശിക തട്ടിപ്പുകാരായ മെഫെയര്‍ മൊബ് എന്ന പ്രസ്ഥാനത്തിന്റെ ഒരു കണ്ണിയായ ഹോബ്‌സ് എന്നൊരു വക്കീലിന്റെ ആസൂത്രണത്തില്‍ നടന്ന ഒന്നാന്തരം തട്ടിപ്പ് നാടകമായിരുന്നു ഹോട്ടല്‍ മുറിയില്‍ അന്ന് നടന്നത്. അതിലെ കഥാപാത്രങ്ങളായി രംഗത്ത് വന്നവരായിരുന്നു മോണ്ടഗു ന്യൂട്ടണും അയാളുടെ ഭാര്യയായി നടിച്ച മാഡം മൗഡി റോബിസണും. ആസൂത്രണം നടപ്പിലാക്കിയത് ഹരിസിംഗിന്റെ എ.ഡി.സി ക്യാപ്റ്റന്‍ ആര്‍തര്‍ എന്ന ഇംഗ്ലീഷുകാരനായിരുന്നു എന്നതാണ് ഏറ്റവും ഞെട്ടിപ്പിച്ച വസ്തുത. ഇയാള്‍ സ്വഭാവശുദ്ധിയുള്ള വ്യക്തിയല്ല, ഇയാളെ എ.ഡി.സി യാക്കരുത് എന്ന് കശ്മീരിലെ ബ്രിട്ടീഷ് റസിഡന്റ് ഓഫീസ് നേരത്തെ ഹരിസിംഗിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനെ മറികടന്നാണ് ഇയാളെ രാജകുമാരന്‍ വിശ്വാസത്തിലെടുത്ത് തന്റെ എ.ഡി.സിയാക്കിയതും ലണ്ടനിലേക്ക് കൂടെ കൂട്ടിയതും. ഗൂഢാലാചനക്കാരുടെ തന്ത്രം വിജയിക്കുകയും രാജകുമാരന്‍ തേന്‍കെണിയില്‍ വീഴുകയും ചെയ്തു. പിന്നീട് കിട്ടിയ പണം പങ്കു വെയ്ക്കുന്നതിനെച്ചൊല്ലി ഈ തട്ടിപ്പുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി, തുടര്‍ന്ന് കേസ് കോടതിയിലെത്തി.

kashmir join with india

കശ്മീർ ഇന്ത്യയിൽ ചേർന്നു. ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത

1924-ല്‍ ഒരു കേസ് ലണ്ടനില്‍ കോടതിയുടെ മുന്നിലെത്തി. ലണ്ടനിലെ കോടതിയില്‍ ഈ കേസിലുള്‍പ്പെട്ട ഒരാളുടെ പേര്‍ Mr. A. എന്ന് മാത്രം വിശേഷിപ്പിക്കണമെന്ന് ബ്രിട്ടീഷ് ഭരണകൂടം കോടതിക്ക് നിര്‍ദ്ദേശം നല്‍കി. ഇത് പുറത്ത് വന്നതോടെ പത്രങ്ങള്‍ അതീവ ജാഗ്രതയോടെ കേസിന്റെ വിശദാംശങ്ങള്‍ ചികഞ്ഞു.. കേസിന്റെ വാര്‍ത്ത എല്ലാ രാജ്യങ്ങളിലെ പത്രങ്ങളിലും മുന്‍പേജ് വാര്‍ത്തയായി. അതോടെ Mr. A. എന്ന നാമം ലോകത്തിന് മുന്നില്‍ ദുരൂഹമായി നിന്നു. പത്രങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ഈ കാര്യം ആവര്‍ത്തിച്ചു. മിസ്റ്റര്‍ ‘എ’ എന്ന് കോടതിയില്‍ അഭിസംബോധന ചെയ്യാന്‍ തുടങ്ങി. ഇതൊരു എരിവും പുളിയുമുള്ള ലൈംഗിക അപവാദകേസാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി. എത്ര ശ്രമിച്ചിട്ടും ഈ കാര്യം മറച്ചുവെക്കാന്‍ കഴിഞ്ഞില്ല. ഈ Mr. A ഉള്‍പ്പെട്ട ലൈംഗിക അപവാദത്തെക്കുറിച്ചുള്ള വാര്‍ത്ത യൂറോപ്പ് മുതല്‍ അമേരിക്ക വരെയുള്ള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു. ആരാണ് ഈ Mr. A ? എന്ന ചോദ്യം എല്ലാ പത്രങ്ങളിലും ചൂടോടെ പ്രതൃക്ഷപ്പെട്ടു. ഇന്ത്യയിലും ഇംഗ്ലണ്ടിലും Mr. A യെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ച നടന്നു. ഈ രണ്ടിടത്തും പല പ്രമുഖരുടെ പേരു ചേര്‍ത്ത് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ ഒടുവില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കശ്മീര്‍ കിരീടവകാശി ഹരിസിംഗാണ് Mr. A എന്ന വ്യക്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാധ്യമങ്ങള്‍ ഇന്നത്തെ പോലെ തന്നെയായിരുന്നു നൂറുവര്‍ഷം മുന്‍പും. അതോടെ ലോകത്തെമ്പാടുമുള്ള പത്രങ്ങള്‍ ഈ വാര്‍ത്ത എറ്റെടുത്ത് ആഘോഷിച്ചു. രാജകുമാരന്‍ ഹരിസിംഗിനെ ഒരു അസന്മാര്‍ഗിയായി ലോകത്തിന് മുന്നില്‍ ചിത്രീകരിച്ചു. അദ്ദേഹം ഏറെ അപഹാസ്യനായി. ലണ്ടനിലെ ടാബ്ലോയിഡ് കള്‍ വായനക്കാരെ ഇക്കിളിപ്പെടുത്തിയതിനാല്‍ ‘ഹിമാലയന്‍ കാറ്റ്’ എന്ന വിളിപ്പേരും ഹരിസിംഗിന് നല്‍കി.

ഇതിനകം ഏറെ പ്രസിദ്ധി നേടിയ Mr. A കേസ് കേട്ട ജസ്റ്റിസ് ഡാര്‍ലിംഗ് പ്രഭുവിന്റെ മുന്നില്‍ പ്രതികൂട്ടില്‍ നിന്ന മിസ്. മൗഡി റോബിസണ്‍ തന്റെ യഥാര്‍ത്ഥ പേര് കോടതിയില്‍ വെളിപ്പെടുത്തി. താന്‍ മിസ്. ജെര്‍ട്ടറുഡ് ആണെന്നും, ലണ്ടനിന്റെ ഹൃദയഭാഗത്തുള്ള ധനാഡ്യരുടെ ആഡംബര വസതികളിലൊന്നിലാണ് താന്‍ താമസിക്കുന്നതെന്നും, കിഴക്കേഷ്യയില്‍ താമസിക്കാനാണ് തന്റെ ആഗ്രഹമെന്നും വെള്ളക്കാരേക്കാള്‍ മികച്ചതായി തോന്നിയതിനാലാണ് താന്‍ ഇന്ത്യന്‍ രാജകുമാരന്റെ കൂടെ ചേര്‍ന്നതെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. താന്‍ രാജകുമാരന്റെ കാമിനിയാണ് എന്ന് വരുത്താനായി ചില ഇക്കിളിപ്പെടുത്തുന്ന, വസ്തുതകളും കോടതിയില്‍ അവര്‍ പറഞ്ഞു. അതിലൊന്നായിരുന്നു കോടതിയില്‍ ഹാജരാക്കിയ ഒരു കൊച്ച് വെള്ളി ബോക്‌സ്. അതിനുള്ളില്‍ ഒരു വെള്ളി റേസര്‍ ഉണ്ടായിരുന്നു. ഇത് തനിക്ക് രാജകുമാരന്‍ സമ്മാനിച്ചതാണെന്നും തന്റെ ശരീരത്തിലെ മൃദുരോമങ്ങള്‍ എല്ലാം നീക്കം ചെയ്യണമെന്നും അത് കശ്മീരിലെ ആചാരമാണെന്നും രാജകുമാരന്‍ തന്നോട് പറഞ്ഞെന്ന് കോടതിയില്‍ അവര്‍ മൊഴി നല്‍കി. ഇതൊക്കെ മസാല ചേര്‍ത്ത കഥകളായി പത്രങ്ങളിലൂടെ പുറത്തുവന്നു.

VP menon

വി.പി. മേനോൻ – സംയോജന ശിൽപ്പി

ഹരി സിംഗിന്റെ ലണ്ടനിലെ അഭിഭാഷകന്‍ ലോര്‍ഡ് ജോണ്‍ സൈമണ്‍ തന്റെ കക്ഷിയെ കോടതിയില്‍ ‘ഒരു പാവം, പേടിച്ച്, വിറയ്ക്കുന്നവന്‍,’ എന്നാണ് വിശേഷിപ്പിച്ചത്. പിറ്റേന്ന് പത്രങ്ങളില്‍ ‘പേടിച്ച് വിറച്ച മഹാരാജാവ്’ എന്ന തലക്കെട്ടില്‍ വാര്‍ത്തകള്‍ വന്നു. എട്ടുനാള്‍ നടന്ന വാദത്തിന് ഒടുവില്‍ കോടതി തട്ടിപ്പുകാരുടെ വാദം തള്ളിക്കളഞ്ഞു, ഒരാളെ കുറ്റക്കാരനായി വിധിച്ചു. അയാളെ കോടതി ശിക്ഷ വിധിച്ച് ജയിലടച്ചു. രാജകുമാരന്‍ തേന്‍ കെണിയില്‍ നിന്ന് ഒടുവില്‍ രക്ഷപ്പെട്ടു.

ഇതിനകം രണ്ട് വിവാഹം കഴിക്കുകയും രണ്ടു ഭാര്യമാരും മൃതിയടയുകയും ചെയ്ത ഹരിസിംഗ് ഒരിക്കലും ഒരു സ്ത്രീജിതനായിരുന്നില്ല. ചെറുപ്പത്തിന്റെ ആവേശത്തില്‍ സംഭവിച്ച ഒരു വീഴ്ച മാത്രമായിരുന്നു അത്. ഈ സംഭവത്തോടെ അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ആകെ മാറ്റം വന്നതായി രാജാ ഹരിസിംഗിന്റെ ഉപദേഷ്ടാവായ സര്‍ദാര്‍ കെ.എം. പണിക്കര്‍ അദ്ദേഹത്തിന്റെ അത്മകഥയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ‘അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ലോകത്തോട് ആകപ്പാടെ അതൃപ്തിയും എല്ലാവരിലും അവിശ്വാസവും സ്ഥിരമായി കടന്ന് കൂടിയിരിക്കുന്നു’ പിന്നിട് അദ്ദേഹം തികഞ്ഞ അന്ധവിശ്വാസിയും, എല്ലാ കാര്യങ്ങളിലും ജോതിഷികളോട് ആലോചിച്ചു ചെയ്യുന്ന ഒരാളായി മാറി.

ഇന്ത്യയില്‍ മടങ്ങിയെത്തിയ രാജകുമാരന്‍ ഈ മാനം കെടുത്തിയ സംഭവം മൂലം തന്റെ മാതുലനും ജമ്മു കശ്മീരിലെ മഹാരാജാവ് പ്രതാപ് സിംഗിന്റെ കോപത്തിനിരയായി. മഹാരാജാവ് ശിക്ഷാ നടപടികളുടെ ഭാഗമായി ആറ് മാസത്തേക്ക് രാജകുമാരനെ ദൂരെയുള്ള വനമേഖലയില്‍ ഏകാന്തവാസത്തിന് വിട്ടു.

Nehru with hari singh

ജവഹർ ലാൽ നെഹ്‌റുവിനെ സ്വീകരിക്കുന്ന ഹരി സിംഗ്

ഹരി സിംഗിനെ ജമ്മു കശ്മീരിലെ രാജാവാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നു, അതിനാല്‍ അദ്ദേഹത്തിന്റെ പരിശീലനവും തുടക്കം മുതല്‍ തന്നെ അതിനനുസരിച്ച് രൂപകല്‍പ്പന ചെയ്തു. ബ്രിട്ടീഷ് ഓഫീസര്‍ മേജര്‍ എച്ച്.കെ. ബാറിനെ ഹരിസിംഗിന്റെ രക്ഷാധികാരിയായി നിയമിക്കുകയും ഇംഗ്ലീഷ് രീതികള്‍ക്കനുസൃതമായി അദ്ദേഹത്തിന് വിദ്യാഭ്യാസം നല്‍കുകയും ചെയ്തു. അജ്മീറിലെ പ്രശസ്തമായ മയോ കോളേജില്‍ നിന്നും പിന്നീട് ഡെറാഡൂണിലെ ഇംപീരിയല്‍ കേഡറ്റ് കോര്‍പ്‌സില്‍ നിന്നും അദ്ദേഹം സൈനിക പരിശീലനം നേടി. 1915 ല്‍ അദ്ദേഹം ജമ്മു കശ്മീര്‍ സേനയുടെ ചീഫ് കമാന്ററായി നിയമിക്കപ്പെട്ടു.

1947 മെയ് മാസത്തിലെ ഒരു ദിവസം. ഡല്‍ഹിയില്‍ ഒരു ഓഫീസിന്റെ പ്രാന്തപ്രദേശത്ത് നിന്ന് കത്തിയെരിയുന്ന ചിതയില്‍ നിന്ന് കറുത്ത പുക മാനം മുട്ടെ ഉയരുകയാണ്. ആ കത്തുന്ന ചിതയില്‍ എരിയുന്നത് ഭൗതിക ശരീരങ്ങളല്ല, മറിച്ച് ഇന്ത്യന്‍ രാജാക്കന്മാരുടെ അഞ്ച് തലമുറയുടെ രഹസ്യ വിവരങ്ങള്‍ അടങ്ങിയ നാല് ടണ്‍ രേഖകളായിരുന്നു. ബ്രിട്ടീഷ് രാജിന്റെ കീഴില്‍ ഇന്ത്യന്‍ മഹാരാജാക്കന്മാര്‍ നടത്തിയ ദുര്‍നടത്തങ്ങളുടേയും നാണക്കേടുകളുടേയും അവരുടെ ലൈംഗിക പരാക്രമങ്ങളുടേയും വൈകൃതങ്ങളുടേയും തരംതിരിച്ച് രേഖപ്പെടുത്തിയ ഔദ്യോഗിക കടലാസുകളായിരുന്നു അഗ്‌നിക്കിരയായത്.

ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യത്തില്‍ അവര്‍ ഇന്ത്യന്‍ രാജാക്കന്മാര്‍ക്ക് കൊടുത്ത ഏക സുരക്ഷയായിരുന്നു അവരുടെ ഭൂതകാലത്തെയെങ്കിലും സംരക്ഷിക്കുകയെന്നത്. ഈ രഹസ്യരേഖകള്‍ സ്വതന്ത്ര ഇന്ത്യയില്‍ മഹാരാജാക്കന്മാരെ ഭീഷണിപ്പെടുത്താനോ ബ്ലാക്ക്‌മെയില്‍ ചെയ്യാനോ ഉപയോഗിക്കരുതെന്ന ലക്ഷ്യത്തോടെ, ബ്രിട്ടനിലെ പ്രധാനമന്ത്രിയായ ക്ലെമന്റ് ആറ്റ്‌ലിയുടെ പ്രത്യേക അനുമതിയോടെയാണ് ഒന്നിലധികം ഇന്ത്യന്‍ വൈസ്രോയിമാരുടെ സെക്രട്ടറിയും, ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടും മുന്‍പ് ഏറ്റവും പ്രധാന പദവികളിലിരുന്ന സര്‍ കോണ്‍റാഡ് ലോറന്‍സ് ഡല്‍ഹിയില്‍ ഉടനടി ഇത് നടപ്പിലാക്കിയത്. ആ ചിതയില്‍ ഒരു നൂറ്റാണ്ടിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട Mr. A കേസിനെ സംബന്ധിച്ചുള്ള എല്ലാ ഔദ്യോഗിക രേഖകളും ഒടുവില്‍ ചാരമായി.

Mr. A case

Mr.A case അന്താരാഷ്ട വാർത്തകളിൽ നിറഞ്ഞപ്പോൾ

ഏകദേശം 150 വര്‍ഷമായി വൈസ്രോയി ഓഫീസ് ശേഖരിച്ചുവച്ചിരുന്ന ഈ രേഖകള്‍ നശിപ്പിക്കപ്പെട്ട വിവരം ജവഹര്‍ലാല്‍ നെഹ്റു അറിഞ്ഞപ്പോള്‍ അദ്ദേഹം അതിനെ എതിര്‍ത്തു. ഈ രേഖകള്‍ ഇന്ത്യയുടെ പൈതൃകമാണെന്നാണ് നെഹ്‌റു അവകാശപ്പെട്ടത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ സൂക്ഷിച്ചിരുന്ന ഈ രഹസ്യ രേഖകളില്‍ ഇന്ത്യയിലെ രാജാക്കന്മാരുടെ ചൂഷണങ്ങളുടേയും, അപവാദങ്ങളുടേയും, കഥകളുടേയും ചരിത്രരേഖകള്‍ അതോടെ എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമായി.

1925-ല്‍ രാജാ പ്രതാപ് സിംഗ് മരിച്ചപ്പോള്‍, ജമ്മു-കശ്മീരിലെ മഹാരാജാവായി ഹരിസിംഗ് അധികാരമേറ്റു. കിരീടധാരണം ഗംഭീരമായിരുന്നു. 25 ലക്ഷം രൂപയാണ് ആഘോഷങ്ങള്‍ക്ക് ചിലവിട്ടത്. കൊളോണിയല്‍ ഭരണം ശക്തിപ്പെടുത്താന്‍ അക്കാലത്ത് മഹാരാജാക്കന്മാരെ പ്രോത്സാഹിപ്പിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ കിരീടധാരണം ആഘോഷിക്കാന്‍ ധാരാളം പണം ചെലവഴിച്ചു. എന്നാല്‍ തുടര്‍ന്നുള്ള ഭരണത്തിന് തിളക്കം കുറവായിരുന്നു. സര്‍ ഹരിക്ക് 10 മില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനവും, വെള്ളി പൂശിയ വിമാനവും, കശ്മീരിലെ ശ്രീനഗറില്‍ വിശാലമായ കൊട്ടാരങ്ങളും അതീവ സമ്പന്നനായ ഭരണാധികാരിയാക്കി.

ഇന്ത്യാ -പാക്കിസ്ഥാന്‍ വിഭജനകാലത്ത് ഏറെ സങ്കീര്‍ണമായ പ്രശ്‌നത്താന്‍ രണ്ട് നാട്ടുരാജ്യങ്ങളായിരുന്നു ജുനൈഗഡും ഹൈദരാബാദും, ജമ്മു കശ്മീരും. ഹൈദരാബാദില്‍ ഭരണാധികാരിയായ സൈസാമാം ഇസ്ലാം മത വിശ്വാസിയും അദ്ദേഹത്തിന്റെ പ്രജകള്‍ ഭൂരിപക്ഷം ഹിന്ദുമത വിശ്വാസികളായിരുന്നു. കശ്മീരില്‍ നേരെ തിരിച്ചും.

Hari singh letter to mountbatten

സംയോജന സമയത്ത് മഹാരാജാവ് ഹരി സിംഗ് മൗണ്ട് ബാറ്റൻ പ്രഭുവിന് എഴുതിയ കത്ത് 

വിഭജനകാലത്ത്, മിക്കവാറും എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാന്‍ തയ്യാറായി. എന്നിരുന്നാലും, ഹൈദരാബാദിന്റെയും ജുനൈഗഡിന്റെയും കാര്യം വളരെ വ്യത്യസ്തമായിരുന്നു. ഹൈദരാബാദിലെ നിസാം ഒരു മുസ്ലീമായിരുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ പ്രജകളില്‍, മൊത്തം ജനസംഖ്യയുടെ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. അവര്‍ 85% വരും. നിസാം നിഷ്പക്ഷത പാലിക്കുകയും തന്റെ സംസ്ഥാനം സ്വതന്ത്രമായ രാജ്യമാകാന്‍ ആഗ്രഹിക്കുകയും ചെയ്തു. എന്നിരുന്നാലും, ഇന്ത്യ 1948 സെപ്റ്റംബറില്‍ ഹൈദരാബാദിനെ ആക്രമിച്ച് ഇന്ത്യയുടെ ആധിപത്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി. ഇന്ത്യന്‍ സൈന്യം നിസാമിന്റെ സ്വകാര്യ സൈന്യമായ റസാക്കറുകളെ തകര്‍ത്തു. ഓപ്പറേഷന്‍ പോളോ എന്നറിയപ്പെട്ട ഈ ഓപ്പറേഷനിലൂടെ ഹൈദരാബാദ് ഇന്ത്യയുടെ ഭാഗമായി.

ഹിന്ദു ഭൂരിപക്ഷമുള്ള മുസ്ലീം രാജാവ് ഭരിച്ചിരുന്ന ജുനൈഗഡിലും സമാനമായ സാഹചര്യമായിരുന്നു. വ്യത്യാസം എന്തെന്നാല്‍, ജുനൈഗഡ് ഭരണാധികാരി പാകിസ്ഥാനില്‍ ചേരാന്‍ ആഗ്രഹിച്ചു, പക്ഷേ ഇന്ത്യയുടെ സൈനിക നടപടിയില്‍ അത് വിഫലമായി. ജുനൈഗഡ് ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചു.

1947 മെയ് മാസത്തില്‍ മൗണ്ട്ബാറ്റണ്‍ ജമ്മു കശ്മീരില്‍ ഹരിസിംഗിനെ സന്ദര്‍ശിച്ച് ‘ഇന്ത്യന്‍ സ്വാതന്ത്ര്യ നിയമം’ 1947 പ്രകാരം ചേരുന്നതിനുള്ള ഉപാധി വായിച്ച് കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം സമ്മതം മൂളിയില്ല. ഇന്ത്യയുടെ സര്‍ദാര്‍ പട്ടേലും പാക്കിസ്ഥാന്റെ മുഹമ്മദ് അലി ജിന്നയും തങ്ങളുടെ പുതിയ രാജ്യത്തില്‍ മാന്യമായ സ്ഥാനം നല്‍കാമെന്ന് ഇരുവരും ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മൗണ്ട് ബാറ്റന്‍ ഹരിസിംഗിനോട് പറഞ്ഞു. അതായത് കശ്മീരിന് ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാം. എന്നാല്‍ 95% ത്തിലധികം മുസ്ലീം പ്രജകളുള്ള ഒരു ഹിന്ദു രാജാവായ ഹരി സിംഗ് ഇന്ത്യയിലോ പാക്കിസ്ഥാനിലോ ചേരാതെ ഒരു സ്വതന്ത്ര രാഷ്ട്രമായി തന്റെ പദവി നിലനിര്‍ത്താനാഗ്രഹിച്ചു. മൗണ്ട് ബാറ്റന്‍ പൊട്ടിത്തെറിച്ചു, ‘ഞാന്‍ ദുഃഖിക്കുന്നു. നിങ്ങള്‍ക്ക് സ്വതന്ത്രനാകാന്‍ കഴിയില്ല. കരയ്ക്ക് നടുവിലുള്ള ഒരു രാജ്യമാണ് കശ്മീര്‍. രാജ്യം വലുതും ജനങ്ങള്‍ കുറവും. നിങ്ങളുടെ ഈ നിലപാട് ഇന്ത്യയേയും പാക്കിസ്ഥാനേയും ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാം. നിങ്ങള്‍ ശരിയായ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ നിങ്ങളുടെ സിംഹാസനം നഷ്ടപ്പെടും, നിങ്ങളുടെ ജീവിതവും’. മൂന്നുമാസം കൂടി ഹരി സിംഗ് തീരുമാനമെടുക്കാതെ പിടിച്ച് നിന്നു.

അതിനിടയില്‍ മുഹമ്മദ് അലി ജിന്ന അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ മനോഹരമായ താഴ്വര സന്ദര്‍ശിക്കാനെന്ന വ്യാജേന കശ്മീര്‍ മഹാരാജാവ് ഹരിസിംഗിനെ കാണാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു സന്ദര്‍ശകനായി പോലും താന്‍ കശ്മീരില്‍ കാലുകുത്തുന്നത് ഹരി സിംഗ് ആഗ്രഹിക്കുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ മുഹമ്മദ് അലി ജിന്ന ഞെട്ടിപ്പോയി. കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമല്ലാതെ നില്‍ക്കുന്നത് ജിന്നക്ക് ആലോചിക്കാന്‍ പോലും സാധ്യമല്ലായിരുന്നു. 1933 ല്‍ പാക്കിസ്ഥാന്‍ എന്ന ആശയം ആദ്യമായി വിഭാവനം ചെയ്ത, ലണ്ടനിലെ ഒരു വിദ്യാര്‍ത്ഥിയായ റഹ്‌മത്ത് അലി പാക്കിസ്ഥാന്‍ എന്ന പേരിലെ കെ. എന്ന അക്ഷരം തന്നെ ആ പേരില്‍ ചേര്‍ത്തത് കശ്മീരിന്റെ പ്രാതിനിധ്യം ഉറപ്പാക്കാനാണ്.

ഹരി സിംഗിന്റെ നീക്കങ്ങളെക്കുറിച്ച് മുഹമ്മദലി ജിന്ന സംശയാലുവായി. കശ്മീരിന് വേണ്ട യുദ്ധം അതോടെ ആരംഭിച്ചു. 1947 ഒക്ടോബര്‍ 24 ന് പുലര്‍ച്ചെ, ആയിരക്കണക്കിന് ഗോത്ര പുഷ്തൂണുകള്‍ കശ്മീര്‍ രാജാവിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി കഴിയുന്നത്ര പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നതിനായി കശ്മീരിലേക്ക് മുന്നേറിയതോടെ പാക്ക് അധിനിവേശം ആരംഭിച്ചു. തദ്ദേശീയ ഗോത്ര പാഷ്ടൂണുകളുടെ തീരുമാനമാണ് കശ്മീരിലേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചതെന്നും പാകിസ്ഥാന്‍ സര്‍ക്കാരിന്റെയോ സൈന്യത്തിന്റെയോ പ്രവര്‍ത്തനങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും പാകിസ്ഥാന്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. സ്റ്റാന്‍ലി വൂള്‍പെര്‍ട്ട് തന്റെ ‘ദി ജിന്ന ഓഫ് പാകിസ്ഥാന്‍’ എന്ന പുസ്തകത്തില്‍, ഈ ആക്രമണം ഒറ്റപ്പെട്ടതല്ലെന്നും പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെയായിരുന്നുവെന്നും സമര്‍ത്ഥിക്കുന്നു. ഗോത്രസൈന്യം മുന്നോട്ട് നീങ്ങിയപ്പോള്‍, കശ്മീരിലെ ഏക വൈദ്യുത നിലയമായിരുന്ന മൊഹ്റ വൈദ്യുത നിലയം നശിച്ചിച്ചു. ഹരി സിംഗിന്റെ കൊട്ടാരത്തില്‍ ദസറ ആഘോഷം നടക്കുകയായിരുന്നു. അതോടെ ശ്രീനഗറിലെ അദ്ദേഹത്തിന്റെ കൊട്ടാരം ഇരുട്ടിലായി. അപകടം തൊട്ടടുത്തെത്തിയെന്ന് തിരിച്ചറിഞ്ഞ ഹരി സിംഗ് ഇന്ത്യയോട് സഹായം അഭ്യര്‍ത്ഥിച്ചു.

മഹാരാജാവിന്റെ അഭ്യര്‍ത്ഥന ലഭിച്ച ഉടനെ ഇന്ത്യന്‍ ഗവണ്‍മെന്റ് മന്ത്രിസഭയുടെ രാജ്യരക്ഷാ കമ്മറ്റി നാട്ടുരാജ്യ ലയനം വിജയകരമായി കൈകാര്യം ചെയ്ത വി.പി. മേനോനെ, ഒരു വിമാനത്തില്‍ പെട്ടെന്ന് തന്നെ കാശ്മീരിലേക്കയച്ചു. മൗണ്ട് ബാറ്റന്‍ രൂപപ്പെടുത്തിയ ഒരു വ്യവസ്ഥ ഹരി സിംഗിനെക്കൊണ്ട് അംഗീകരിപ്പിച്ച ശേഷം സൈനിക നടപടി ആരംഭിക്കുക എന്നതായിരുന്നു പദ്ധതി. ഇന്ത്യന്‍ യൂണിയനില്‍ ചേരാനുള്ള, കശ്മീര്‍ മഹാരാജാവിന്റെ തീരുമാനം താല്‍ക്കാലികമായേ പരിഗണിക്കപ്പെടുകയുള്ളൂ – ക്രമസമാധാനം പുനഃസ്ഥാപിക്കുകയും, കശ്മീര്‍ ജനതയുടെ അഭിലാഷത്തെയാണ് ഇത് പ്രതിനിധാനം ചെയ്യുന്നതെന്ന് ഒരു ഹിത പരിശോധനയിലൂടെ തെളിയിച്ച ശേഷം മാത്രമേ ഇതിന് സ്ഥിരീകരണം നല്‍കുകയുള്ളൂ എന്നതായിരുന്നു മൗണ്ട് ബാറ്റന്‍ പ്രഭുവിന്റെ വ്യവസ്ഥ. ഉപാധികളില്ലാതെ എല്ലാം അംഗീകരിച്ച ഹരിസിംഗ് കശ്മീര്‍ മഹാരാജാവ് എന്ന പദവിയിലെ അവസാനത്തെ നടപടി – സമ്മതപത്രം ഒപ്പുവച്ച് വി.പി. മേനോന് നല്‍കി. വി.പി. മേനോന്റെ നിര്‍ദ്ദേശമനുസരിച്ച് ഹരി സിംഗ് ശ്രീനഗറില്‍ നിന്ന് തന്റെ വിലപിടിച്ച വസ്തുക്കളുമായി കൊട്ടാരത്തില്‍ നിന്ന് പലായനം ചെയ്തു. ജീവിതത്തില്‍ പിന്നീടൊരിക്കലും ഹരി സിംഗ് മഹാരാജാവ് തന്റെ ആ കൊട്ടാരത്തില്‍ കാല് കുത്തിയില്ല.

who is Mr A

Mr. A ആരാണ് എന്ന് വെളിപ്പെടുത്തിയ പത്ര വാർത്ത

സൈനിക അകമ്പടിയോടെ കൊണ്ടുപോകാവുന്നതെല്ലാം നിറച്ച 85 വാഹനങ്ങളുടെ ഒരു സംഘവുമായി ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് ഏകദേശം 500 കോടി രൂപയുടെ ആസ്തികള്‍ വഹിച്ച ട്രക്കുകളും അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്നും പറയപ്പെടുന്നു.

1947 ഒക്ടോബര്‍ 26 ന് ഹരി സിംഗ് ചേരുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു, അങ്ങനെ കശ്മീരികളുടെ വിധി മുദ്രവെക്കപ്പെട്ടു. 1947 ഒക്ടോബര്‍ 27 ന് ഇന്ത്യയുടെ ആദ്യത്തെ സിഖ് ബറ്റാലിയന്‍ ശ്രീനഗറില്‍ എത്തി, അങ്ങനെ ഇന്ത്യന്‍ സേനയും ഗോത്ര വര്‍ഗക്കാരായ പുഷ്തൂണുകളും തമ്മിലുള്ള ആക്രമണം ആരംഭിച്ചു. ഇന്ത്യന്‍ സൈന്യം ശ്രീനഗറില്‍ എത്തിയെന്ന് മുഹമ്മദ് അലി ജിന്ന അറിഞ്ഞപ്പോള്‍, അദ്ദേഹം തന്റെ ബ്രിട്ടീഷ് കമാന്‍ഡര്‍-ഇന്‍-ചീഫ് ജനറല്‍ സര്‍ ഡഗ്ലസ് ഗ്രേസിയോട് രണ്ട് ബറ്റാലിയനുകളെ കശ്മീരിലേക്ക് അയയ്ക്കാന്‍ ഉത്തരവിട്ടു, എന്നാല്‍ ഗ്രേസി ആ ഉത്തരവ് അനുസരിക്കാന്‍ വിസമ്മതിച്ചു. മുഹമ്മദ് അലി ജിന്നയുടെ സ്വന്തം സൈന്യാധിപന്‍ തന്റെ ഉത്തരവുകള്‍ അനുസരിക്കാന്‍ വിസമ്മതിച്ചതിനാല്‍ എല്ലാം കഴിഞ്ഞു.

ഒരു ലക്ഷം ഇന്ത്യന്‍ ഭടന്മാരുടെ ഉഗ്രമായ ആക്രമണം നേരിടാന്‍ കഴിയാതെ ഗോത്ര സേന വന്ന വഴിയെ ജീവനും കൊണ്ട് പിന്‍തിരിഞ്ഞോടി. അതോടെ കശ്മീര്‍ ഇന്ത്യയുടെതായി. ഒടുവില്‍, ഐക്യരാഷ്ട്രസഭ ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പ്രമേയത്തിലെ നിബന്ധനകള്‍ പാലിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിക്കുകയും 1948 അവസാനത്തോടെ പ്രമേയം പ്രാബല്യത്തില്‍ വരികയും ചെയ്തു. എന്നിരുന്നാലും, ഇതുവരെ, ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള ഒരു സംഘര്‍ഷത്തിന്റെ കേന്ദ്രമായി കശ്മീര്‍ മാറിയിരിക്കുന്നു. ഇന്ന് ഇന്ത്യ ജമ്മു കശ്മീര്‍ നിയന്ത്രിക്കുമ്പോള്‍, ആസാദ് കശ്മീരും ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ എന്നറിയപ്പെടുന്ന വടക്കന്‍ പ്രദേശങ്ങളും പാകിസ്ഥാന്റെ നിയന്ത്രണത്തിലാണ്. കശ്മീര്‍ സംഘര്‍ഷത്തിന്റെ പേരില്‍ പാകിസ്ഥാനും ഇന്ത്യയും ഇതുവരെ മൂന്ന് യുദ്ധങ്ങള്‍ നടത്തിയിട്ടുണ്ട്. കാര്‍ഗില്‍ അധിനിവേശം സംബന്ധിച്ച സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും പ്രധാനമായും കശ്മീര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ടതായിരുന്നു, പക്ഷേ ഇപ്പോഴും, പ്രശ്‌നം എവിടെയാണോ? അവിടെ തന്നെ നില്‍ക്കുന്നു.

പലരും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത നേതാവായിരുന്നു ഹരി സിംഗ്. തന്റെ ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് ആഴത്തില്‍ ധാരണയുള്ള ഒരു ഭരണാധികാരിയായിരുന്നു. അദ്ദേഹം, അവരുടെ ക്ഷേമം ഉറപ്പാക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറായിരുന്നു. എന്നാല്‍ തന്റെ മുന്‍കാല ചെയ്തികളുടെ പശ്ചാത്താപത്തില്‍ നിന്ന് മോചനം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

ഇന്‍സ്ട്രുമെന്റ് ഓഫ് ആക്സഷന്‍ ഒപ്പിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം: 1947-ല്‍, ഇന്ത്യന്‍ സൈന്യത്തെ ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്ന, ഇന്‍സ്ട്രുമെന്റ് ഓഫ് അക്‌സഷന്‍ ഒപ്പിടണോ എന്ന വിഷമകരമായ തീരുമാനത്തെ ഹരി സിംഗ് അഭിമുഖീകരിച്ചു. ഈ തീരുമാനം ആത്യന്തികമായി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രയോജനകരമാണെങ്കിലും, അത് അദ്ദേഹത്തിന് വിഷമകരമായ ഒന്നായിരുന്നു, ജീവിതകാലം മുഴുവന്‍ അദ്ദേഹം അതില്‍ ഖേദിച്ചു.

തന്റെ ഭരണകാലത്ത് പ്രജകളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി അദ്ദേഹം നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. എല്ലാ വിഭാഗങ്ങള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കുക, ശൈശവ വിവാഹം നിരോധിക്കുക, സംസ്ഥാന വിഷയ ഓര്‍ഡിനന്‍സ്, താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് എല്ലാ ആരാധനാലയങ്ങളും ജലസ്രോതസ്സുകളും തുറക്കുക തുടങ്ങിയവ… വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി അദ്ദേഹം ധാരാളം പുതിയ സ്‌കൂളുകളും കോളേജുകളും തുറന്നു. പല സന്ദര്‍ഭങ്ങളിലും അതിനെല്ലാം അദ്ദേഹം സ്വന്തം സ്വകാര്യ സംഭാവന നല്‍കി. രണ്ടാം ലോക മഹായുദ്ധകാലത്ത് പ്രധാനമന്ത്രി ചര്‍ച്ചിലിന്റെ ഇംപീരിയല്‍ വാര്‍ കൗണ്‍സിലില്‍ അംഗമായിരുന്നു അദ്ദേഹം.

Hari singh death news

Mr. A ആരാണ് എന്ന് വെളിപ്പെടുത്തിയ പത്രവാർത്ത

മഹാരാജ ഹരി സിംഗ് 1928 ല്‍ മഹാറാണി താരാ ദേവിയെ നാലാമത്തെ ഭാര്യയായി വിവാഹം കഴിച്ചു, അദ്ദേഹത്തിന്റെ മുന്‍ മൂന്ന് ഭാര്യമാര്‍ ഒന്നിനുപുറകെ ഒന്നായി മരിച്ചു. നാലാം വിവാഹം ജ്യോതിഷികളുടെ ഉപദേശപ്രകാരമായിരുന്നു. അതില്‍ ജനിച്ച മകനാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജമ്മു കാശ്മീരിന്റെ ആദ്യത്തെ ഗവര്‍ണറായ ഡോ. കരണ്‍ സിംഗ. കാലക്രമേണ, ഹരിസിംഗ് ബോംബെയിലേക്ക് താമസം മാറി പോളോ കളിയും കുതിരകളുമായി ജീവിച്ചു. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് പ്രതിവര്‍ഷം 1,00,000 രൂപ അദ്ദേഹത്തിന് അലവന്‍സ് ലഭിച്ചിരുന്നു. 1961 ഏപ്രില്‍ 26 ന് ബോംബെയില്‍ വെച്ച് അദ്ദേഹം 65-ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം ചിതാഭസ്മം ജമ്മുവിലേക്ക് കൊണ്ടുവന്ന് ജമ്മു & കാശ്മീരിലുടനീളം വിതറി. പിന്നീട് ജമ്മുവിലെ താവി നദിയില്‍ നിമജ്ജനം ചെയ്തു. അന്ന് ജമ്മു നഗരത്തില്‍ ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി. തങ്ങളുടെ മുന്‍ മഹാരാജാവിനോടുള്ള ആദരവായി കടകമ്പോളങ്ങള്‍ അടച്ചു. ആയിരക്കണക്കിന് ആളുകള്‍ വിലാപ ഘോഷയാത്രയില്‍ പങ്കെടുത്തു. ‘നീതിയാണ് എന്റെ മതം’ എന്ന മഹാരാജാവ് ഹരിസിംഗിന്റെ പ്രശസ്തമായ ഉദ്ധരണിയോട് നീതി പുലര്‍ത്തി. കശ്മീരിലെ എല്ലാ വിഭാഗത്തില്‍ പെട്ട ജനങ്ങളും ആ വിലാപയാത്രയില്‍ പങ്കെടുത്തിരുന്നു. the last kashmiri king hari singh; Mr.A was a controversial man

Content Summary: the last kashmiri king hari singh; Mr.A was a controversial man

Leave a Reply

Your email address will not be published. Required fields are marked *

×