പ​ഹൽ​ഗാം ഓർമ്മിപ്പിക്കുന്നത് ഛത്തിസിങ്‌പോര, കാലുചക് ആക്രമണങ്ങളെ; ഭീകരരുടെ ലക്ഷ്യം വിദേശ നേതാക്കളുടെ സന്ദർശനമോ ?

വിദേശ നേതാക്കളുടെ സന്ദർശന സമയത്തുണ്ടാവുന്ന ഇത്തരം ഭീകരാക്രമണങ്ങളുടെ ലക്ഷ്യം അന്തരാഷ്ട്ര ശ്രദ്ധ നേടിയെടുക്കുകയെന്നതാണ്

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ ഇന്ത്യ സന്ദർശന സമയത്ത് നടന്ന പ​ഹൽ​ഗാം ഭീകരാക്രമണം ഇന്ത്യയുടെ വിദേശ ബന്ധങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്കകൾ ഉയരുന്നുണ്ട്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം നടന്ന ഏറ്റവും വലിയ ആക്രമണമാണ് പ​ഹൽ​ഗാമിലേതെന്നാണ് വിലയിരുത്തലുകൾ.

ആർട്ടിക്കിൾ 370 പ്രകാരം 2019ൽ ജമ്മുകാശ്മീരിന് പ്രത്യേക പദവി ലഭിച്ചത് മുതൽ പ്രദേശം സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. ഭൂതകാലത്തിലെ ആക്രമണങ്ങളുടെ വേദനിപ്പിക്കുന്ന ചരിത്രം ജനങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് പ​ഗൽ​ഗാമിലെ വാർത്ത. വിദേശ നേതാക്കളുടെ സന്ദർശന സമയത്തുണ്ടാവുന്ന ഇത്തരം ഭീകരാക്രമണങ്ങളുടെ ലക്ഷ്യം അന്തരാഷ്ട്ര ശ്രദ്ധ നേടിയെടുക്കുകയെന്നതാണ്.

അതേ സമയം ജെ ഡി വാൻസ് പ​ഹൽ​ഗാം ഭീകരാക്രമണത്തോട് പ്രതികരിക്കുകയും മരണപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയില പഹല്‍​ഗാമിൽ നടന്ന വിനാശകരമായ ഭീകരാക്രമണത്തിലെ ഇരകൾക്ക് ഉഷയും ഞാനും ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ രാജ്യത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെയും മനോഹാരിതയിൽ ഞാൻ മതിമറന്നു. ഈ ഭീകരാക്രമണത്തിൽ അവർ ദുഃഖിക്കുമ്പോൾ ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും അവരോടൊപ്പമുണ്ട്. ജെ ഡി വാൻസ് എക്സിൽ കുറിച്ചു. കശ്മീരിൽ നിന്നുള്ള വാർത്ത അ​ഗാധമായ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്കൊപ്പം ശക്തമായി നിൽക്കാനാണ് യുഎസിന്റെ തീരുമാനം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മാവിന് വേണ്ടിയും, മുറിവേറ്റവർ വേ​ഗം സുഖം പ്രാപിക്കാനുമായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. പ്രധാനമന്ത്രി മോദിയ്ക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഞങ്ങൾ പൂർണ്ണ പിന്തുണ അറിയിക്കുന്നുവെന്നും ട്രംപ് പ്രതികരിച്ചു.

2000 മാർച്ച് 20നായിരുന്നു ജമ്മു-കാശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ചത്തിസിങ്‌പോര ഗ്രാമത്തിൽ 36 സിഖ് ഗ്രാമീണരെ പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ കൂട്ടക്കൊല ചെയ്തത്. അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റണിന്റെ ഇന്ത്യ സന്ദർശനത്തിന് തൊട്ടു തൊട്ടുമുമ്പായിരുന്നു അത്. ക്ലിന്റൺ ഇന്ത്യ സന്ദർശിച്ച സമയത്ത് പാകിസ്ഥാന് ഭീകരാക്രമണത്തിലുള്ള ബന്ധത്തെക്കുറിച്ച് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് ചർച്ച നടത്തിയിരുന്നു.

രണ്ട് വർഷത്തിന് ശേഷം 2002ൽ യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ക്രിസ്റ്റീന ബി റോക്ക ഇന്ത്യ സന്ദർശിക്കുന്നതിനിടെ, 2002 മെയ് 14 ന് ജമ്മു കശ്മീരിലെ കാലുചകിന് സമീപം ഒരു ഭീകരാക്രമണം നടന്നു. മണാലിയിൽ നിന്ന് ജമ്മുവിലേക്കുള്ള ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ആക്രമിച്ച മൂന്ന് തീവ്രവാദികൾ ഏഴ് പേരെയാണ് കൊലപ്പെടുത്തിയത്. തുടർന്ന് സൈനിക ക്വാർട്ടേഴ്‌സിൽ അതിക്രമിച്ച് കയറി വെടിയുതിർക്കുകയും ചെയ്തു. 10 കുട്ടികളും എട്ട് സ്ത്രീകളും അഞ്ച് സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ 23 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്

കശ്മീർ ഇസ്ലാമാബാദിന്റെ കേന്ദ്രബിന്ദുവാണെന്ന പാകിസ്ഥാൻ ആർമി ചീഫ് ജനറൽ അസിം മുനീറിന്റെ പ്രസ്താവനയ്ക്ക് ഒരാഴ്ചയ്ക്ക് ശേഷമാണ് പഹൽഗാം ആക്രമണവും നടക്കുന്നത്. കഴിഞ്ഞ ആഴ്ച പാകിസ്ഥാനിൽ നടന്ന കൺവെൻഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അസിം മുനീർ. പ്രധാനമന്ത്രി മോദിയുടെ സൗദി സന്ദർശനത്തെയും മുൻനിർത്തി നടത്തിയ ഭീകരാക്രമണമെന്ന് സൂചനകളുണ്ട്.
content summary: The Pahalgam Terror Attack Echoes Past Strikes Timed with Visits of Foreign Leaders to India

This post was last modified on April 23, 2025 4:43 pm

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment