ലോകകപ്പ് തുടങ്ങും മുമ്പേ കായികലോകത്തെയാകെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു ഫുട്‌ബോള്‍ താരം ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ന്യൂസിലാന്‍ഡ് പ്രതിരോധനിരയിലെ ടിം പെയ്ന്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍താരം. അര്‍ജന്റീനയില്‍ നിന്നുള്ള ഒരു പ്രമുഖ ഫുട്‌ബോള്‍ ഇന്‍ഫ്‌ളുവന്‍സറുടെ അപ്രതീക്ഷിത ഇടപെടലാണ് ലോക ഫുട്‌ബോളില്‍ വലിയ വിലാസമൊന്നുമില്ലാതിരുന്ന മുപ്പത്തിരണ്ടുകാരനായ ഈ താരത്തെ ഒറ്റരാത്രികൊണ്ട് ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. വംശീയതയോ ദേശീയതയോ നോക്കാതെ, ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം പിന്തുണയ്ക്കുന്ന ഒരു ‘ലോകകപ്പ് ഹീറോ’യായി ടിം പെയ്‌നെ മാറ്റണമെന്ന ആഹ്വാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്.
‘എല്‍ സ്‌കാര്‍സോ’ എന്ന പേരില്‍ പ്രശസ്തനായ വാലന്‍ സ്‌കാര്‍സിനി എന്ന അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇന്‍ഫ്‌ലുവന്‍സറാണ് ഈ തരംഗത്തിന് പിന്നില്‍. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളിലെയും താരങ്ങളുടെ സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സിന്റെ എണ്ണം പരിശോധിച്ചാണ് സ്‌കാര്‍സിനി ടിം പെയ്‌നെ കണ്ടെത്തിയത്. ഏറ്റവും കുറവ് ആളുകള്‍ പിന്തുടരുന്ന, ലോകകപ്പിലെ ഏറ്റവും അപ്രശസ്തനായ കളിക്കാരന്‍ പെയ്‌നാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ഈ ആഴ്ചയുടെ തുടക്കത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ വെറും 4,700 ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന ടിം പെയ്‌നെ പിന്തുണയ്ക്കണമെന്ന് അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള സ്‌കാര്‍സിനി തന്റെ ആരാധകരോട് ആവശ്യപ്പെടുകയായിരുന്നു. ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സ്വന്തം രാജ്യത്തെ പിന്തുണയ്ക്കുന്നതിനൊപ്പം തന്നെ എല്ലാ ഫുട്‌ബോള്‍ പ്രേമികളും ഒന്നിച്ച് ഒരു താരത്തെ പിന്തുണച്ചാല്‍ എങ്ങനെയുണ്ടാകും എന്ന ആശയമാണ് അദ്ദേഹം പങ്കുവെച്ചത്. ഗ്രൂപ്പ് ജിയില്‍ കളിക്കുന്ന ന്യൂസിലാന്‍ഡ് ടീമിലെ ടിം പെയ്‌നെ എല്ലായിടത്തും മെന്‍ഷന്‍ ചെയ്യാനും, ലോകകപ്പ് സ്റ്റിക്കര്‍ ആല്‍ബത്തില്‍ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഈ ഇതിഹാസത്തിന് ഒപ്പം നില്‍ക്കാനും സ്‌കാര്‍സിനി ആഹ്വാനം ചെയ്തു.
ഈ ആഹ്വാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ മിനിറ്റില്‍ ഏകദേശം ആയിരം എന്ന തോതിലാണ് ടിം പെയ്‌ന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കുതിച്ചുയര്‍ന്നത്. നിലവില്‍ വെള്ളിയാഴ്ചയോടെ അദ്ദേഹത്തിന്റെ ഫോളോവേഴ്‌സ് സംഖ്യ പത്തുലക്ഷവും (വണ്‍ മില്യണ്‍) കടന്നു കഴിഞ്ഞു. ഇത് ന്യൂസിലാന്‍ഡ് ടീമിന്റെ ക്യാപ്റ്റനും നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ പ്രമുഖ സ്‌ട്രൈക്കറുമായ ക്രിസ് വുഡിന്റെ ഫോളോവേഴ്‌സിന്റെ എണ്ണത്തേക്കാള്‍ ആറിരട്ടി കൂടുതലാണ് എന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത.
ഇതിനോടകം തന്നെ പെയ്‌ന് പിന്തുണയുമായി സ്പാനിഷ് ഭാഷയില്‍ ഒരു പ്രത്യേക ഗാനം വരെ ആരാധകര്‍ പുറത്തിറക്കിയിട്ടുണ്ട്. ‘ഞാന്‍ അവന്റെ കൂടെയുണ്ട്, തുടക്കം മുതല്‍ ഞാന്‍ അവനെ പിന്തുണയ്ക്കുന്നു. തൊട്ടില്‍ മുതല്‍ കല്ലറ വരെ ടിം പെയ്ന്‍, നീ ഒരു സൂപ്പര്‍താരമാണ്. ‘നോ പെയ്ന്‍, നോ ഗെയിന്‍’ എന്നിങ്ങനെയാണ് ആവേശകരമായ ഈ പാട്ടിന്റെ വരികള്‍.
എ ലീഗ് മെന്‍ ടൂര്‍ണമെന്റില്‍ വെല്ലിംഗ്ടണ്‍ ഫീനിക്‌സ് ക്ലബിനായി കളിക്കുന്ന ടിം പെയ്ന്‍, തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പെട്ടെന്നുണ്ടായ ഈ വലിയ മാറ്റത്തോട് ഏറെ സന്തോഷത്തോടെയാണ് പ്രതികരിച്ചത്. തന്റെ അക്കൗണ്ടുകള്‍ മുഴുവന്‍ ആരാധകരെക്കൊണ്ട് നിറയുന്നത് കണ്ട് അത്ഭുതപ്പെട്ട താരം, ഇതിന് കാരണമായ വാലന്‍ സ്‌കാര്‍സിനിക്ക് ‘ഗ്രാസിയസ് ഹെര്‍മാനോ’ (നന്ദി സഹോദരാ) എന്ന് സ്പാനിഷ് ഭാഷയില്‍ നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ 48 മണിക്കൂര്‍ തന്റെ ജീവിതത്തില്‍ തികച്ചും ഭ്രാന്തമായ ഒന്നായിരുന്നുവെന്നും, സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നും ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ലഭിക്കുന്ന ഈ സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
തന്റെ പതിനെട്ടാം വയസ്സില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ച ടിം പെയ്ന്‍ അടുത്തിടെയാണ് ന്യൂസിലാന്‍ഡിനായി അമ്പതാം മത്സരം പൂര്‍ത്തിയാക്കിയത്. ചരിത്രത്തില്‍ മൂന്നാമത് മാത്രം ലോകകപ്പിന് യോഗ്യത നേടുന്ന ന്യൂസിലാന്‍ഡ് ടീം (ഓള്‍ വൈറ്റ്‌സ്), മുന്‍പ് 1982-ലും 2010-ലുമാണ് ലോകകപ്പ് കളിച്ചിട്ടുള്ളത്. ഇതുവരെ ലോകകപ്പില്‍ ഒരു മത്സരം പോലും ജയിക്കാന്‍ കഴിയാത്ത ന്യൂസിലാന്‍ഡ് ഇത്തവണ ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയം, ഇറാന്‍, ഈജിപ്ത് എന്നീ കരുത്തന്മാര്‍ക്കൊപ്പമാണ് മത്സരിക്കുന്നത്. എന്നാല്‍ കളി തുടങ്ങുന്നതിന് മുന്‍പ് തന്നെ തങ്ങളുടെ പ്രതിരോധ താരം നേടിയ ഈ ആഗോള ജനപ്രീതിയുടെ ആവേശത്തിലാണ് ടീമും ആരാധകരും.
Content Summary: New Zealand defender Tim Payne became an overnight Instagram sensation with over 1 million followers ahead of the World Cup.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.