1945 ഓഗസ്റ്റ് 9 രാവിലെ 08:15ന് ജപ്പാന്‍ നഗരമായ ഹിരോഷിമയില്‍ യുഎസ് മിലിറ്ററി ആദ്യ ആറ്റംബോംബിട്ടു, ഇതില്‍ പതിനായിരക്കണക്കിന് ആളുകള്‍ മരിക്കുകയും അനേകായിരങ്ങള്‍ റേഡിയേഷന്‍ ബാധിച്ച് അസുഖബാധിതരാകുകയും ചെയ്തു. 135,000 പേര്‍ മരിച്ചുവെന്നാണ് കണക്കുകള്‍. എന്നാല്‍ അതിലധികംപേര്‍ മരിച്ചുവെന്നാണ് പറയപ്പെടുന്നത്.
ഹിരോഷിമ ഈ ദുരന്തത്തില്‍ നിന്ന് മോചിതരാകാന്‍ ഏകദേശം 70 വര്‍ഷത്തോളമെടുത്തു. ആറ്റംബോംബില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചതാണ് ഹിരോഷിമാ ശാന്തിസ്മാരകം അഥവാ ഹിരോഷിമാ പീസ് മെമ്മോറിയല്‍ (Hiroshima Peace Memorial). ഇതിന്റെ നടുവിലാണ് ജെന്‍ബകു ഡോമുള്ളത്. ഇപ്പോള്‍ ഇത് അറിയപ്പെടുന്നത് എ-ബോംബ് ഡോം (A-Bomb Dome) എന്നാണ്.
ആറ്റംബോംബിന് ശേഷം പ്രദേശത്തുണ്ടായ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് സഞ്ചാരികള്‍ മനസ്സിലാക്കണമെന്ന് ഹിരോഷിമ ആഗ്രഹിക്കുന്നു. ഒക്ടോബറിലാണ് ഹിരോഷിമ പീസ് ടൂറിസം അവതരിപ്പിച്ചത്. അണുബോംബ് വീണ സ്ഥലങ്ങളിലേക്ക് സഞ്ചാരികളെ എത്താന്‍ സഹായിക്കുന്ന ഒരു മാപ്പാണ് ഇത്. ഒരു മൊബൈല്‍ ആപ്പാണ് ഇതിനായി ഇറക്കിയിട്ടുള്ളത്. നഗരത്തിലെ നാല് നടപ്പാതകളും ബസ് റൂട്ടുകളും ആണ് മൊബൈല്‍ ആപ്പിലുള്ളത്. സ്മാരകങ്ങള്‍, സ്മാരക കേന്ദ്രങ്ങള്‍, മ്യൂസിയങ്ങള്‍, തകര്‍ന്ന കെട്ടിടങ്ങള്‍ എന്നിവയെല്ലാം ആപ്പിലെ ഈ റൂട്ടുകളില്‍ ഉണ്ട്. ഓരോ സ്ഥലത്തിന്റെയും കഥയും, ബോംബ് ഇടുന്നതിന് മുന്‍പുള്ള ചിത്രവും ശേഷമുള്ള ചിത്രവും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബോംബ് ഇട്ട സ്ഥലത്ത് നിന്ന് ഓരോ സ്ഥലവും എത്ര ദൂരത്താണ് സ്ഥിതി ചെയ്യുന്നതെന്ന് ആപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ഫുകുറോ-മാച്ചി എലമെന്ററി സ്‌കൂള്‍ 1500 അടി അകലെ ആയിരുന്നു. ഈ സ്‌കൂള്‍ ദുരിതാശ്വാസ കേന്ദ്രമായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ഇവിടെയൊരു പീസ് മ്യൂസിയമാണുള്ളത്. കോവണിക്ക് അടുത്തുള്ള ചുവരില്‍ അലക്ഷ്യമായി എഴുതിയിരിക്കുന്ന ചില സന്ദേശങ്ങള്‍ കാണാം. അണുബോംബില്‍ അതിജീവിച്ചവര്‍ കാണാതായവരുടെയും ജീവിച്ചിരിക്കുന്നവരുടെയും വിവരങ്ങള്‍ എഴുതിയത് ഇവിടെയാണ്.
യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ കാണാന്‍ ഹിരോഷിമയില്‍ സന്ദര്‍ശിക്കുന്നത് ‘ഡാര്‍ക്ക് ടൂറിസത്തിന്റെ’ ഉദാഹരണമാണ്. ഓഷ്വിറ്റ്സ് അല്ലെങ്കില്‍ 9/11 സ്മാരകം സന്ദര്‍ശിക്കുന്ന അതേ അനുഭവമാണ് ഇവിടെ എത്തുമ്പോഴും. ശാന്തിയുടെ അടയാളമായാണ് ഹിരോഷിമ എന്നും അറിയാന്‍ ആഗ്രഹിക്കുന്നത്. ‘ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ഹിരോഷിമ ചെയ്യുന്നതൊക്കെ സന്ദര്‍ശകര്‍ അറിയണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’- ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആണവ നിരായുധീകരണത്തിനായി പ്രവര്‍ത്തിക്കുന്ന നഗരമാണ് ഹിരോഷിമ. ആണവ പരീക്ഷണങ്ങള്‍ക്ക് എതിരെ ശബ്ദം ഉയര്‍ത്തിയവരാണ് ഹിരോഷിമ.
‘എന്നാല്‍ ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് കഥ പൂര്‍ണമല്ലെന്ന് തോന്നുന്നു. യുദ്ധത്തില്‍ ജപ്പാന്റെ ഇടപെടല്‍ എന്താണെന്ന് മ്യൂസിയങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.’തായ്പി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ആര്‍ട്സ് മ്യൂസിയോളജിസ്റ്റായ ചിയ-ലി ചെന്‍ പറഞ്ഞു.’ജപ്പാന്‍ സ്വയമൊരു ആണവവിരുദ്ധ നഗരമായാണ് വിശേഷിപ്പിച്ചത്. യുദ്ധത്തില്‍ അവര്‍ ചെയ്ത തെറ്റുകളെ പറ്റി ജപ്പാന്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ചിലയാളുകള്‍ വിശ്വസിക്കുന്നു. ജപ്പാനിലെ ജനത യുദ്ധത്തിന്റെ ഇരയാണെന്നാണ് അവിടുത്തെ ആളുകളെയും കുട്ടികളെയും വിശ്വസിപ്പിച്ചിരിക്കുന്നത്. ‘ – അവര്‍ കൂട്ടിച്ചേര്‍ത്തു.(ബോംബിട്ട ശേഷം ക്ഷമാപണം നടത്താത്തതിന് യു.എസിനെ ജപ്പാന്‍ സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു).
ഉദാഹരണത്തിന്, നാല് നടപ്പാതകളില്‍ ഒന്നില്‍ പോലും ഹിരോഷിമയുടെ മിലിറ്റട്ടറിയുടെ ചരിത്രം ഉള്‍പ്പെടുത്തിയിട്ടില്ല. യുദ്ധത്തിന്റെ സമയത്ത് ജപ്പാനിലെ ഇംപീരിയല്‍ ആര്‍മി അവിടെ സൃഷ്ടിച്ച ഭീകരാവസ്ഥയെ പറ്റി അവിടുത്തെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാത്തതിന് ജപ്പാനെ ഇപ്പോഴും ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്. ചൈനയിലെ നാന്‍ജിങ് കൂട്ടക്കൊലയും, ചൈനയിലെയും കൊറിയയിലെയും സ്ത്രീകളെ ലൈംഗിക അടിമകളാക്കിയ സംഭവങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
2010-ല്‍ മ്യൂസിയം മാനേജ്മെന്റ് ആന്‍ഡ് ക്യൂറേറ്റര്‍ഷിപ്പ് ജേണല്‍ നടത്തിയ പഠനത്തില്‍ ഹിരോഷിമ പീസ് മെമ്മോറിയല്‍ മ്യൂസിയം സന്ദര്‍ശിച്ച ആളുകള്‍ അവിടെ ചില അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതായി ചെന്‍ കണ്ടെത്തിയിരുന്നു. യുദ്ധത്തില്‍ ജപ്പാന്റെ ഇടപെടല്‍ എന്തായിരുന്നുവെന്ന് മ്യൂസിയത്തില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ചില വിദേശികള്‍ അഭിപ്രായപ്പെട്ടതായി ചെന്‍ പറയുന്നു.
യുദ്ധാനന്തരം ലോകത്തെമ്പാടും ഉണ്ടാക്കിയ മനുഷ്യാവകാശ മ്യൂസിയങ്ങള്‍ സ്ഥിരം സന്ദര്‍ശിക്കുന്നയാളാണ് ചെന്‍. ജപ്പാന്‍ അവരുടെ തന്നെ ചരിത്രത്തെ പറ്റിയും രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്റെ ഇടപെടലുകള്‍ എന്താണെന്നും മ്യൂസിയങ്ങളില്‍ വ്യക്തമായി രേഖപ്പെടുത്തുകയാണെങ്കില്‍ ഹിരോഷിമയിലെ പീസ് ടൂറിസം ക്യാംപെയ്ന്‍ ശക്തമാകുമെന്ന് ചെന്‍ പറയുന്നു.
https://www.azhimukham.com/wartime-sex-slave-asks-japan-apology-shinzo-abe-us-trip/
ജപ്പാന്‍ സൈനികരുടെ ലൈംഗിക അടിമകളായ സ്ത്രീകളുടെ ഓര്‍മയ്ക്ക് മ്യൂസിയം!/ വീഡിയോ