June 26, 2026 |
Share on

ഇത് ടോം ഹാങ്ക്സിന്റെ സിനിമയല്ല; ഒരു സിറിയൻ അഭയാർത്ഥിയുടെ യഥാർത്ഥ ജീവിതം!

ട്രാൻസിറ്റ് ഏരിയയിൽ നിന്നും പുറത്തു പോകാൻ ഹസ്സന് അനുവാദമില്ല. കയ്യിൽ ഒരു ടൗവൽ പോലുമില്ല. വിമാനക്കമ്പനികളൊന്നും തന്നെ ഇദ്ദേഹത്തെ യാത്ര ചെയ്യാൻ അനുവദിക്കുന്നില്ല.

ടോം ഹാങ്ക്സിന്റെ ‘ദ ടെര്‍മിനൽ’ എന്ന സിനിമ കണ്ടിട്ടുള്ളവർക്ക് സങ്കൽപ്പത്തിലെങ്കിലും പരിചിതമായ സാഹചര്യത്തിലൂടെയാണ് സിറിയക്കാരനായ ഹസ്സൻ അൽ കോണ്ടാർ കടന്നുപോകുന്നത്. മലേഷ്യയിലെ ക്വാലലംപൂർ ഇന്റർനാഷണൽ എയർപോർട്ടിലാണ് ഈ 36കാരൻ ഒരു മാസത്തിലധികമായി കഴിച്ചു കൂട്ടുന്നത്.

മലേഷ്യൻ സർക്കാർ സിറിയക്കാരനായ ഹസ്സന് തങ്ങളുടെ രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനുമുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇപ്പോൾ വിമാനത്താവളത്തിലെ ട്രാൻസിറ്റ് സോണിൽ ഒരു കോണിച്ചുവട്ടിലാണ് ഇദ്ദേഹത്തിന്റെ താമസം. ഗതികേടിനിടയിലും ഹസ്സൻ പ്രതീക്ഷ കൈവിട്ടിട്ടില്ല. ടോം ഹാങ്ക്സ് അടക്കമുള്ളവർക്ക് തന്റെ അവസ്ഥ ട്വീറ്റ് ചെയ്തും മറ്റും സഹായത്തിനായി കാത്തിരിക്കുകയാണ് ഹസ്സന്‍.

യുദ്ധം തുടങ്ങുന്നതിനു മുമ്പു തന്നെ സിറിയ വിട്ടയാളാണ് ഹസ്സൻ. യുഎഇയിലാണ് ജോലി ചെയ്തിരുന്നത്. 2012ൽ പാസ്പോർട്ട് പുതുക്കാൻ അപേക്ഷ നൽകിയെങ്കിലും നിർബന്ധിത പട്ടാളസേവനം അനുഷ്ഠിച്ചില്ലെന്ന കാരണം പറഞ്ഞ് സർക്കാർ അത് നിഷേധിച്ചു. 2017ൽ ഹസ്സനെ യുഎഇ പുറത്താക്കി. തുടർന്നാണ് മലേഷ്യയിലെത്തിയത്. ഒരു താൽക്കാലിക സിറിയൻ പാസ്പോർട്ട് മാത്രമാണ് ഹസ്സന്റെ പക്കലുള്ളത്. ഇതിന്റെ കാലാവധി തീരാറായിരിക്കുകയാണ്. ഇതിനിടെ ഇക്വഡോറിലേക്കും കംബോഡിയയിലേക്കും പോകാനുള്ള ഹസ്സന്റെ ശ്രമങ്ങൾ പരാജയപ്പെട്ടു.

ട്രാൻസിറ്റ് ഏരിയയിൽ നിന്നും പുറത്തു പോകാൻ ഹസ്സന് അനുവാദമില്ല. കയ്യിൽ ഒരു ടൗവൽ പോലുമില്ല. വിമാനക്കമ്പനികളൊന്നും തന്നെ ഇദ്ദേഹത്തെ യാത്ര ചെയ്യാൻ അനുവദിക്കുന്നില്ല.

ഇതിനിടെ മലേഷ്യൻ സർക്കാർ ഹസ്സനുമായി ചർച്ച നടത്തിയിരുന്നു. സിറിയൻ അഭയാര്‍ത്ഥിയായി രാജ്യത്ത് തങ്ങാനുള്ള അനുമതി നൽകാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ ഈ അനുമതി ഹസ്സനെ കൂടുതൽ കുഴപ്പത്തിലെത്തിക്കുകയേ ഉള്ളൂ. രാജ്യത്ത് ജോലി ചെയ്യാനുള്ള അവകാശം ലഭിക്കില്ല എന്നതാണ് പ്രശ്നം.

Leave a Reply

Your email address will not be published. Required fields are marked *

×