അമേരിക്ക ചൈനയ്ക്ക് ഒരു ഭീഷണിയെന്ന് തുറന്നടിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒക്ടോബർ 30 ന് ദക്ഷിണ കൊറിയയിൽ നടന്ന എപിഇസി യോഗത്തിൽ ചൈനീസ്, അമേരിക്കൻ നേതാക്കൾ ആറ് വർഷത്തിലധികമുള്ള ആദ്യ മുഖാമുഖ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശങ്ങൾ. ചൈന എപ്പോഴും അമേരിക്കയെ നിരീക്ഷിക്കുന്നതായും അമേരിക്ക തിരിച്ചും അത് ചെയ്യുന്നുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കൻ ഇന്റലിജൻസ് ഏജൻസികൾ യുഎസ് പവർ ഗ്രിഡുകളിലും ജലവിതരണ സംവിധാനങ്ങളിലും ചൈനീസ് നുഴഞ്ഞുകയറ്റം നടന്നതായി ആരോപണം ഉന്നയിക്കുകയും, ബൗദ്ധിക സ്വത്തവകാശ മോഷണം, വ്യക്തിഗത വിവര ചോർച്ച എന്നിവയുടെ പേരിൽ ചൈന ആരോപണങ്ങൾ നേരിടുകയും ചെയ്യുന്നതിനിടെയാണ് ട്രംപിൻ്റെ ഈ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
“നമ്മളും അവർക്ക് ഭീഷണിയാണ്. നിങ്ങൾ പറയുന്ന പല കാര്യങ്ങളും നമ്മൾ അവർക്കെതിരെയും ചെയ്യുന്നുണ്ട്,” ട്രംപ് പറഞ്ഞു. “നമ്മൾ എപ്പോഴും അവരെ നിരീക്ഷിക്കുന്നു, അവരും എപ്പോഴും നമ്മളെ നിരീക്ഷിക്കുന്നു. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ നമുക്ക് വലുതും മെച്ചപ്പെട്ടതും ശക്തരുമാകാൻ കഴിയും.”
ചൈനയുടെ ആണവായുധ ശേഖരം അതിവേഗം വർധിപ്പിക്കുകയാണ് എന്നും ട്രംപ് അവകാശപ്പെട്ടു. നിലവിൽ അമേരിക്ക ഒന്നാം സ്ഥാനത്തും റഷ്യ രണ്ടാമതും ചൈന വളരെ പിന്നിൽ മൂന്നാമതുമാണെങ്കിലും, അഞ്ച് വർഷത്തിനുള്ളിൽ ചൈന തുല്യതയിലെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
“അവർ അതിവേഗം നിർമ്മിക്കുകയാണ്, അതിനാൽ ആണവായുധ നിരായുധീകരണത്തിനായി നമ്മൾ എന്തെങ്കിലും ചെയ്യണം,” ട്രംപ് ആവശ്യപ്പെട്ടു. റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവരുമായി താൻ ഈ വിഷയം ചർച്ച ചെയ്തതായും അദ്ദേഹം സമ്മതിച്ചു.
ചൈനക്കെതിരെ അമേരിക്ക വളരെ നന്നായി മുന്നേറുകയായിരുന്നു എന്ന് അവകാശപ്പെട്ട ട്രംപ്, അപൂർവ ഭൗമ ധാതുക്കളുടെ കാര്യത്തിൽ ചൈനയ്ക്ക് അമേരിക്കയുടെ മേൽ ഒരു മേൽക്കൈ ഉണ്ടെന്ന് സമ്മതിച്ചു.
“25-30 വർഷമായി അവർ ശേഖരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനാൽ അപൂർവ ഭൗമ ധാതുക്കളിലാണ് അവർക്ക് ശക്തിയുള്ളത്.” ഈ ധാതുക്കൾ കമ്പ്യൂട്ടറുകൾ, ആയുധങ്ങൾ തുടങ്ങി അമേരിക്കയ്ക്ക് അത്യാവശ്യമായ നിരവധി വസ്തുക്കൾക്ക് ആവശ്യമാണ്. ഇതിന് മറുപടിയായി അമേരിക്ക വിമാന ഭാഗങ്ങൾ നൽകാതെ തിരിച്ചടിച്ചതും, താരിഫുകൾ ഏർപ്പെടുത്തിയതുമാണ് ഈ മത്സരത്തിലെ പ്രധാന ഘടകങ്ങളെന്നും ട്രംപ് വിശദീകരിച്ചു.
അതേസമയം, അമേരിക്കയുടെ ആണവായുധ പരീക്ഷണം സംബന്ധിച്ച് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തത നൽകി. പ്രസിഡന്റിന്റെ സോഷ്യൽ മീഡിയ ഉത്തരവിനെ തുടർന്നുണ്ടായ ആശങ്കകൾക്കിടെ, ആസൂത്രിത പരീക്ഷണങ്ങളിൽ ആണവ സ്ഫോടനങ്ങൾ ഉൾപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഇവ നോൺ-ക്രിട്ടിക്കൽ സ്ഫോടനങ്ങളാണ്. ആണവ സ്ഫോടനത്തിന് തയ്യാറെടുക്കുന്ന ഒരു ആണവായുധത്തിൻ്റെ മറ്റ് ഭാഗങ്ങൾ എല്ലാം ഉൾപ്പെടുന്നതാണ് ഈ പരീക്ഷണം,” അദ്ദേഹം വിശദീകരിച്ചു.
content summary: Trump Declares: ‘America is a Threat to China’; Warns of Rapid Nuclear Buildup
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.