ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് (എഫ്പിസിഎ) എന്ന അമേരിക്കൻ നിയമം താൽക്കാലികമായി നിർത്തുന്നതിനുള്ള എക്‌സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്. ഈ നിയമപ്രകാരം അമേരിക്കയിലെ വ്യവസായികൾ വിദേശ രാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നത് കുറ്റകരമായിരുന്നു. ഈ നിയമമാണ് താൽക്കാലികമായി നിർത്തലാക്കിയിരിക്കുന്നത്. ഈ നിയമപ്രകാരമായിരുന്നു വ്യവസായി അദാനിക്കെതിരെ കേസെടുത്തിരുന്നത്.
ഈ നിയമം ആഗോളതലത്തിൽ കമ്പനികളെ മോശമായി ബാധിക്കുന്നതിനാലാണ് നിർത്തലാക്കുന്നത് എന്ന് ഒപ്പുവെക്കുന്നതിന് മുൻപ് ട്രംപ് വ്യക്തമാക്കി. പുതിയ അറ്റോർണി ജനറലായ പാം ബോണ്ടിയോട് എഫ്‌സിപിഎയ്ക്ക് കീഴിലുള്ള ഏത് നടപടികളും ഉടനെ നിർത്തണമെന്ന് ട്രംപ് നിർദേശിച്ചു.
”പുറമേ നിന്ന് നോക്കുമ്പോൾ നിയമം വളരെ നല്ലതാണെന്ന് തോന്നുമെങ്കിലും, വാസ്തവത്തിൽ നിയമം മൂലം ധാരാളം പ്രശ്‌നങ്ങളുണ്ടാകുന്നു. ഒരു അമേരിക്കക്കാരൻ ബിസിനസ് ചെയ്യുന്നതിനായി വിദേശ രാജ്യത്ത് എത്തുമ്പോൾ നിയമപരമായും അല്ലാതെയും ധാരാളം പ്രശ്‌നങ്ങൾ നേരിടേണ്ടതായി വരുന്നു. തത്ഫലമായി അമേരിക്കക്കാരുമായി ബിസിനസ് ചെയ്യാൻ പലരും വിമുഖത കാണിക്കുന്നു.” ട്രംപ് പറഞ്ഞു.
റോയിട്ടേഴ്‌സിന് നൽകിയ വൈറ്റ് ഹൗസ് ഫാക്ട് അനുസരിച്ച്, 1977ലെ ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ടിനായി പുതുക്കിയ നിയമം എൻഫോഴ്‌സ്‌മെന്റ് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തുന്നതിലൂടെ അമേരിക്കയുടെ സാമ്പത്തിക ശേഷിയിലുമുണ്ടാകുന്ന മാറ്റമാണ് നിയമം നിർത്തലാക്കിയതിന്റെ ലക്ഷ്യം.
ഇന്ത്യയിലെ ശതകോടീശ്വരനായ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, അസുർ പവർ, ഗ്ലോബൽ ലിമിറ്റഡിന്റെ ബിസിനസ് അസോസിയേറ്റ് സിറിൽ കബനീസ്, മറ്റ് ഉയർന്ന എക്‌സിക്യൂട്ടിവുകൾ എന്നിവർക്കെതിരെ എഫ്പിസിഎ ചുമത്തിയിരുന്നു. നിയമം ലംഘിച്ച് 250 മില്യൺ ഡോളർ കൈക്കൂലി നൽകിയതായി ആരോപിക്കപ്പെട്ടിട്ടുണ്ട്.
എഫ്‌സിപിഎയുമായി ബന്ധപ്പെട്ട് നിലവിലുള്ളതും പഴയതുമായ എല്ലാ കേസുകളും അവലോകനം ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
വിദേശ രാജ്യങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് യുഎസ് പൗരന്മാർ കൈക്കൂലി നൽകുന്നത് തടയാൻ ഉദ്ദേശിച്ചുള്ള ഒരു ഫെഡറൽ നിയമമാണ് യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസസ് ആക്റ്റ് (FCPA) .
content summary; Trump suspends US Foreign Corruption Act; glimmer of hope for Gautam Adani