ട്രംപിന്റെ ഇറാൻ പിൻവാങ്ങൽ: അണ്ടർസീ കേബിളുകൾ ആഗോള ഇന്റർനെറ്റിനെ രക്ഷിച്ചോ?

അമേരിക്കയുടെ പിന്‍വാങ്ങല്‍ ഇറാന്‍ ഉയര്‍ത്തുന്ന കനത്ത പ്രത്യാഘാതങ്ങളെ ഭയന്നാണോ?

പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് ആ പ്രഖ്യാപനം വന്നത്. ഇറാന്റെ ഊര്‍ജ്ജ-വൈദ്യുതി ശൃംഖലകള്‍ തകര്‍ക്കുമെന്ന ഭീഷണിയില്‍ നിന്ന് പെട്ടെന്നായിരുന്നു ട്രംപിന്റെ പിന്‍മാറ്റം. അഞ്ച് ദിവസത്തേക്കാണ് ട്രംപ് സാവകാശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ട്രംപിന്റെ ഈ മനംമാറ്റത്തെ ലോകം സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്. ട്രംപിന്റെ ഈ പിന്മാറ്റം സമാധാനത്തിനുള്ള ചുവടുവെപ്പാണോ? അതോ ഇറാന്റെ ഭീഷണിക്ക് മുന്നില്‍ ലോകശക്തിയായ അമേരിക്ക പതറിയതോ? ലോകത്തെ തന്നെ മാറ്റിമറിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ ലൈഫ് ലൈനായ സമുദ്രാന്തര കേബിളുകളാണോ ട്രംപിന്റെ മനംമാറ്റത്തിന് കാരണമായതെന്ന് നമുക്ക് പരിശോധിക്കാം.

യുദ്ധത്തിന്റെ 24-ാം ദിവസം. ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളില്‍ തുറന്നില്ലെങ്കില്‍ ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതിലൂടെ ഇറാന്റെ 90 ദശലക്ഷം ജനങ്ങളെ ഇരുട്ടിലാക്കാന്‍ അമേരിക്കയ്ക്ക് പദ്ധതിയുണ്ടായിരുന്നു. 2,900 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ദമാവന്ദ് പവര്‍ പ്ലാന്റ് ആയിരുന്നു പ്രധാന ലക്ഷ്യം. ടെഹ്‌റാനിലെ 10 ദശലക്ഷം ജനങ്ങളുടെ ജീവിതം ഇതോടെ സ്തംഭിച്ചേനെ.

എന്നാല്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തിയത് ഇറാനിലെ ബുഷെഹര്‍ ആണവ നിലയത്തിന് നേരെയുണ്ടായിരുന്ന യുഎസിന്റെ ഭീഷണിയായിരുന്നു. റഷ്യന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പ്ലാന്റിന് നേരെ ആക്രമണമുണ്ടായാല്‍ അതൊരു ‘റേഡിയോളജിക്കല്‍ ദുരന്തത്തിന്’ കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഒരുപക്ഷേ ചെര്‍ണോബിലിന് സമാനമായ സാഹചര്യം പശ്ചിമേഷ്യയില്‍ ഉണ്ടാകുമായിരുന്നു. ഈ ഒരു ഘട്ടത്തിലാണ് ട്രംപ് തന്റെ തീരുമാനത്തില്‍ നിന്ന് അഞ്ച് ദിവസത്തേക്ക് പിന്മാറുന്നത്. എന്തായിരുന്നു ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്നാണ് ലോകം ഇപ്പോള്‍ തിരയുന്നത്?

എന്തുകൊണ്ടാണ് ട്രംപ് പെട്ടെന്ന് പിന്മാറിയത്? ഉത്തരം ഹോര്‍മുസ് കടലിടുക്കിന്റെ അടിത്തട്ടിലുണ്ട്. ഇത് വെറുമൊരു എണ്ണപ്പാതയല്ല. ഏഷ്യ, യൂറോപ്പ്, പശ്ചിമേഷ്യ എന്നീ വന്‍കരകളെ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്റര്‍നെറ്റ് ഡാറ്റാ പാതയാണിത്. സമുദ്രാന്തര കേബിളുകള്‍ തകര്‍ക്കുമെന്ന് ഇറാന്‍ നല്‍കിയ സൂചന അമേരിക്കയെയും സഖ്യകക്ഷികളെയും ഒന്നാകെ ഞെട്ടിച്ചു.

ഈ കേബിളുകള്‍ മുറിക്കപ്പെട്ടാല്‍ ലോകം ഒരു ‘ഗ്ലോബല്‍ ഇന്റര്‍നെറ്റ് ഷട്ട്ഡൗണിലേക്ക്’ നീങ്ങും. നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന അന്താരാഷ്ട്ര ബാങ്കിംഗ് സംവിധാനമായ സ്വിഫ്റ്റ്, സ്റ്റോക്ക് മാര്‍ക്കറ്റുകള്‍, ഗൂഗിള്‍, ആമസോണ്‍ പോലുള്ള എല്ലാ സേവനങ്ങളും മണിക്കൂറുകള്‍ക്കുള്ളില്‍ നിശ്ചലമാകും. ഇത് ആഗോള സമ്പദ് വ്യവസ്ഥയെ പതിറ്റാണ്ടുകള്‍ പിന്നോട്ട് നയിക്കും. അമേരിക്കന്‍ ഐടി മേഖലയ്ക്ക് ഇത് താങ്ങാനാവുന്നതിലും അധികമായിരിക്കും.

അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇറാന് മറ്റൊരു ആയുധം കൂടിയുണ്ടായിരുന്നു. തങ്ങളുടെ പവര്‍ പ്ലാന്റുകള്‍ ആക്രമിക്കപ്പെട്ടാല്‍, മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ താല്‍പ്പര്യമുള്ള സൗദി അറേബ്യയിലെയും യുഎഇയിലെയും എല്ലാ എണ്ണപ്പാടങ്ങളും തകര്‍ക്കുമെന്നായിരുന്നു IRGC യുടെ മുന്നറിയിപ്പ്. ഇതിനിടയിലാണ് റഷ്യയുടെ സാന്നിധ്യം. 2025 സെപ്റ്റംബറില്‍ പുതിയ ആണവ നിലയങ്ങള്‍ക്കായി 25 ബില്യണ്‍ ഡോളറിന്റെ കരാര്‍, ഇറാന്‍ റഷ്യയുമായി ഒപ്പിട്ടിരുന്നു. അതുകൊണ്ട് തന്നെ ഇറാന് നേരെയുള്ള ആക്രമണം റഷ്യയെ നേരിട്ട് യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കും. ഇത് ഒഴിവാക്കാനാണോ ട്രംപ് അഞ്ച് ദിവസം സാവകാശം നല്‍കിയതെന്നും ചര്‍ച്ചയാകുന്നുണ്ട്.

ഈ ഭീകരമായ യുദ്ധസാഹചര്യത്തിനിടയിലും വിചിത്രമായ ഒരു ‘ഡിജിറ്റല്‍ പോര്’ നടക്കുന്നുണ്ട്. ഇറാനിലെ യുദ്ധം ഇപ്പോള്‍ മിസൈലുകളും മീമുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വൈറ്റ് ഹൗസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അയണ്‍ മാന്‍, സ്‌പോഞ്ച്ബോബ് തുടങ്ങിയ കഥാപാത്രങ്ങളെ ഉപയോഗിച്ച് മീം വീഡിയോകള്‍ പുറത്തിറക്കി. ഇതിന് ഇറാന്‍ മറുപടി നല്‍കിയത് അതിശക്തമായ പരിഹാസത്തിലൂടെയാണ്.

ട്രംപ് അഞ്ച് ദിവസത്തേക്ക് ആക്രമണം നിര്‍ത്തിവെച്ചതിനെ പരിഹസിക്കാന്‍ ഇറാന്‍ ഒരു ‘ഫീല്‍ഡ് ഡേ’ തന്നെ നടത്തി. ലെഗോ-സ്റ്റൈല്‍ ആനിമേറ്റഡ് വീഡിയോകള്‍ മുതല്‍ മിമിക്രി വരെ അവര്‍ പുറത്തിറക്കി. ട്രംപിനെ ‘പിന്മാറിയവനായി’ ചിത്രീകരിച്ച് TACO അഥവാ ‘Trump Always Chickens Out’ എന്ന മീമുകള്‍ എക്സില്‍ നിറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ഇറാനിയന്‍ എംബസി പോലും ഈ ട്രോളിംഗില്‍ പങ്കുചേര്‍ന്നു. ട്രംപിനെ ഒരു കളിപ്പാട്ട കണ്‍ട്രോളര്‍ ഉപയോഗിക്കുന്ന കുട്ടിയായി ചിത്രീകരിച്ച മീം ആഗോളതലത്തിലും ശ്രദ്ധാകേന്ദ്രമായി. മറ്റൊരു ലെഗോ വീഡിയോയില്‍, ഇറാന്‍ സ്വയം ‘കടലിടുക്കിന്റെ പ്രഭു’ എന്ന് വിശേഷിപ്പിക്കുകയും, യുഎസ് കപ്പലുകള്‍ ആക്രമിക്കപ്പെടുമ്പോള്‍ ട്രംപ് വിയര്‍ക്കുന്നതായി കാണിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇറാന്റെ ഈ തന്ത്രം വലിയ അപകടസാധ്യതകള്‍ നിറഞ്ഞതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇതിനിടയിലാണ് റഷ്യയുടെ സാന്നിധ്യം. 2025 സെപ്റ്റംബറില്‍ പുതിയ ആണവ നിലയങ്ങള്‍ക്കായി 25 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഇറാന്‍ റഷ്യയുമായി ഒപ്പിട്ടിരുന്നു. ഇറാന് നേരെയുള്ള ഏത് വലിയ ആക്രമണവും റഷ്യയെ നേരിട്ട് യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കും. ഇത് ഒഴിവാക്കാനാണോ ട്രംപ് അഞ്ച് ദിവസം സാവകാശം നല്‍കിയത്?

ട്രംപ് പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ ഈ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഒരു നയതന്ത്ര വിജയമാണോ, അതോ തിരിച്ചടികള്‍ക്ക് മുന്നില്‍ മുഖം രക്ഷിക്കാനുള്ള തന്ത്രപരമായ നീക്കമാണോ എന്ന് കാലം തെളിയിക്കും. വരും ദിവസങ്ങളില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം പുനരാരംഭിക്കുന്നതും, ഇന്റര്‍നെറ്റ് കേബിളുകളുടെ സുരക്ഷയുമാകും ലോകക്രമത്തെ നിശ്ചയിക്കുന്നത്.

നയതന്ത്രത്തിന്റെ വാതിലുകള്‍ എന്നെന്നേക്കുമായി അടയുകയും ലോകം ഒരു ‘ഇരുണ്ട ഡിജിറ്റല്‍ യുഗത്തിലേക്ക്’ തള്ളപ്പെടുകയും ചെയ്യുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. അമേരിക്കയുടെ ഈ പിന്‍വാങ്ങല്‍ സമാധാനത്തോടുള്ള താല്പര്യമാണോ അതോ ഇറാന്‍ ഉയര്‍ത്തുന്ന കനത്ത പ്രത്യാഘാതങ്ങളെ ഭയന്നാണോ? അഞ്ച് ദിവസത്തെ ഈ നിശബ്ദതയ്ക്ക് ശേഷം പശ്ചിമേഷ്യയില്‍ ഉയരുന്നത് സമാധാനത്തിന്റെ വെളിച്ചമാണോ അതോ യുദ്ധത്തിന്റെ കരിനിഴലാണോ? ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കുന്ന ആ നിമിഷങ്ങള്‍ക്കായി നമുക്കും കാത്തിരിക്കാം.

Content Summary: Trump’s Iran retreat: did undersea cables save the global internet?

This post was last modified on March 26, 2026 6:54 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment