ഇന്ത്യയ്ക്കെതിരെ പുതിയ വ്യാപാരനയം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാരക്കരാറുകൾ ഒപ്പിട്ടതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നീക്കം.
പുതിയ ഉത്തരവനുസരിച്ച്, പാകിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെടെ 50-ലധികം രാജ്യങ്ങൾക്ക് അമേരിക്ക കുറഞ്ഞ ഇറക്കുമതി നികുതിയാണ് ചുമത്തുന്നത്. അതേസമയം, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തും. ഇത് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയെ, പ്രത്യേകിച്ച് ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളെ ദോഷകരമായി ബാധിച്ചേക്കാം.
അമേരിക്കൻ വിപണിയിലെ വസ്ത്രനിർമ്മാണ രംഗത്തെ ഇന്ത്യയുടെ പ്രധാന എതിരാളിയായ ബംഗ്ലാദേശിന് 20 ശതമാനം നികുതിയാണ് യുഎസ് ചുമത്തുന്നത്. പുതിയ നികുതി നിരക്കുകൾ ഓഗസ്റ്റ് 7 മുതൽ പ്രാബല്യത്തിൽ വരും.
പാകിസ്ഥാനുമായി വ്യാപാര കരാർ പ്രഖ്യാപിച്ച യുഎസ്, അവർക്ക് 19 ശതമാനം താരിഫ് കുറച്ചുനൽകും. പാകിസ്ഥാനിലെ എണ്ണ ശേഖരം വികസിപ്പിക്കാൻ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ, പാകിസ്ഥാനിൽ എണ്ണ കണ്ടെത്താനുള്ള പല ശ്രമങ്ങളും മുൻപ് പരാജയപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ, അമേരിക്ക മറ്റ് പല ഏഷ്യൻ രാജ്യങ്ങൾക്കും കുറഞ്ഞ താരിഫാണ് നൽകിയിരിക്കുന്നത്. വിയറ്റ്നാമിന് 20 ശതമാനമായിരുന്നു താരിഫ്. മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ ആസിയാൻ രാജ്യങ്ങൾക്ക് 19 ശതമാനം വീതം താരിഫ്. ഇത് ഇന്ത്യയെ അപേക്ഷിച്ച് യുഎസിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് മേഖലകളിൽ മികച്ച വിപണി പ്രവേശനം നൽകാൻ സാധ്യതയുണ്ട്.
ബംഗ്ലാദേശിനും പാകിസ്ഥാനും അമേരിക്ക കുറഞ്ഞ തീരുവ നിശ്ചയിച്ചത് ഇന്ത്യയുടെ വസ്ത്ര കയറ്റുമതിയെ ദോഷകരമായി ബാധിച്ചേക്കാം. അതുപോലെ, വിയറ്റ്നാമിനും മലേഷ്യയ്ക്കും അനുകൂലമായ തീരുവ ഘടന, ഇന്ത്യയുടെ വേഗത്തിൽ വളരുന്ന തുകൽ ഇതര പാദരക്ഷ, ഇലക്ട്രോണിക്സ് നിർമ്മാണ മേഖലകളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
വെള്ളിയാഴ്ച പുറത്തിറക്കിയ പുതിയ താരിഫ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ്, ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ മുന്നോട്ട് പോകാത്തതിൽ ഡൊണാൾഡ് ട്രംപ് അതൃപ്തനാണെന്ന് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റ് സൂചിപ്പിച്ചിരുന്നു.
“ഇന്ത്യയുമായുള്ള നമ്മുടെ ചർച്ചകളിലെ പുരോഗതിയിൽ പ്രസിഡന്റ് ട്രംപ് നിരാശനാണ്. എങ്കിലും, 25 ശതമാനം താരിഫ് അമേരിക്കൻ ജനതയ്ക്ക് ഗുണകരമായ രീതിയിൽ ഈ സാഹചര്യം പരിഹരിക്കുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.” ഹാസെറ്റിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
കൃഷി, ഓട്ടോമൊബൈൽ തുടങ്ങിയ സെൻസിറ്റീവ് മേഖലകളിലാണ് ഇന്ത്യ-യുഎസ് വ്യാപാര കരാർ കുടുങ്ങിക്കിടക്കുന്നത്. ജനിതകമാറ്റം വരുത്തിയ (ജിഎം) കാർഷിക ഉൽപന്നങ്ങളായ ചോളം, സോയ എന്നിവ സ്വീകരിക്കുന്നതിനുള്ള യുഎസ് ആവശ്യങ്ങൾ ഇന്ത്യ അംഗീകരിക്കാൻ സാധ്യതയില്ലെന്ന് ഇന്ത്യൻ എക്സ്പ്രസ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
ഇരു രാജ്യങ്ങൾക്കുമിടയിൽ കൃഷി തർക്കവിഷയമായി നിലനിൽക്കുന്നതുകൊണ്ട് ഈ റിപ്പോർട്ടിന് വളരെ പ്രാധാന്യമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് (USTR) നേരത്തെ ചൂണ്ടിക്കാട്ടിയത്, ജനിതകമാറ്റം വരുത്തിയ ഉൽപ്പന്നങ്ങൾക്ക് (GM Products) രാജ്യങ്ങൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ വിവേചനപരമാണെന്നാണ്.
“ജനിതകമാറ്റം വരുത്തിയ ഭക്ഷ്യ ഉൽപ്പന്നങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകൾ 2006-ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമത്തിൽ ഉൾപ്പെടുന്നു. എന്നിട്ടും, 2024 ഡിസംബർ 31 വരെ, FSSAI (Food Safety and Standards Authority of India) അതിന്റെ നിയന്ത്രണങ്ങൾ കൃത്യമായി സ്ഥാപിച്ചിട്ടില്ല. ഇന്ത്യയുടെ ബയോടെക്നോളജി അംഗീകാര പ്രക്രിയകൾ വളരെ മന്ദഗതിയിലുള്ളതും, സുതാര്യതയില്ലാത്തതും, രാഷ്ട്രീയ സ്വാധീനങ്ങൾക്ക് വിധേയവുമാണ്. കൂടാതെ, കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലെ ജനിതകമാറ്റം വരുത്തിയ ഉൽപ്പന്നങ്ങൾക്കുള്ള ശാസ്ത്രീയമായ അംഗീകാര പ്രക്രിയകളെ ഇത് കണക്കിലെടുക്കുന്നില്ല.” ഈ വർഷം പുറത്തിറങ്ങിയ ഒരു റിപ്പോർട്ടിൽ USTR പറയുന്നു.
ഇന്ത്യ തങ്ങളുടെ തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ പ്രവേശനം തേടുമ്പോൾ, അമേരിക്കയുടെ പ്രധാന ആവശ്യം ഇന്ത്യൻ കാർഷിക, ക്ഷീര വിപണികളിലേക്ക് പ്രവേശനം നൽകണം എന്നതാണ്.
ഇവിടെ ഒരു പ്രധാന തടസ്സം, ഇന്ത്യയിലെ കർഷകർക്ക് പലപ്പോഴും പരിമിതമായ സാങ്കേതിക സഹായം മാത്രമേ ലഭിക്കുന്നുള്ളൂ എന്നതാണ്. അവർ ചെറിയ ഭൂമിയിൽ കൃഷി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ, അമേരിക്കയിൽ നിന്നും സബ്‌സിഡി ലഭിക്കുന്നതും വലിയ തോതിൽ ഉൽപ്പാദിപ്പിക്കുന്നതുമായ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തിയാൽ അത് ഇവിടുത്തെ കർഷകരെ ദോഷകരമായി ബാധിക്കും.
ഇതിനുപുറമെ, ജനിതകമാറ്റം വരുത്തിയ ഉൽപ്പന്നങ്ങൾ (GM ഉൽപ്പന്നങ്ങൾ) ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യണമെന്നും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്.
content summary: Trump’s new trade pressure on India
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.