ഗാസയിലെ ആദ്യത്തെ ആസൂത്രിത നഗരം നിര്‍മിക്കാന്‍ മുന്‍കൈയെടുത്ത് യുഎഇ. ഗാസയിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരമായ റഫയുടെ തകര്‍ന്നടിഞ്ഞ പ്രാന്തപ്രദേശങ്ങളിലാണ് ഗാസയിലെ ആദ്യത്തെ ‘ആസൂത്രിത സമൂഹം’ നിര്‍മിക്കാന്‍ യുഎഇ പദ്ധതിയിടുന്നത്. എന്നാല്‍ ബയോമെട്രിക് ഡാറ്റ ശേഖരണത്തിനും സുരക്ഷാ പരിശോധനകള്‍ക്കും വിധേയരാകാന്‍ തയ്യാറായാല്‍ മാത്രമേ ഇവിടെ താമസിക്കുന്ന പലസ്തീന്‍ നിവാസികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുകയുള്ളൂ എന്നാണ് പ്ലാനിംഗ് രേഖകള്‍ വ്യക്തമാക്കുന്നതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിലെ യുഎസ് നേതൃത്വത്തിലുള്ള സിവില്‍ മിലിട്ടറി കോര്‍ഡിനേഷന്‍ സെന്ററില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ പുറത്തുവന്നതെന്നും ഗാര്‍ഡിയന്‍ പറയുന്നു.
യുദ്ധാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ യുഎഇ നടത്തുന്ന ആദ്യ നിക്ഷേപമാണിത്. 2023 ഒക്ടോബര്‍ 7-ന് ശേഷം ഗാസയ്ക്ക് 1.8 ബില്യണ്‍ ഡോളറിലധികം മാനുഷിക സഹായം നല്‍കിയ യുഎഇയാണ് നിലവില്‍ ഗാസയിലെ ഏറ്റവും വലിയ സഹായദാതാവ്.
ദ ഗാര്‍ഡിയന്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, ജനുവരി 14-ന് സിഎംസിസി സന്ദര്‍ശിച്ച യൂറോപ്യന്‍ ദാതാക്കള്‍ക്ക് മുന്നിലാണ് ഈ പദ്ധതി അവതരിപ്പിച്ചത്. ഇസ്രയേല്‍ സൈനിക ആസൂത്രകര്‍ ഇതിന് അംഗീകാരം നല്‍കിയിട്ടുണ്ട്. ഹമാസിന്റെ സ്വാധീനം തടയുന്നതിനായി ഇലക്ട്രോണിക് ഷെക്കല്‍ വാലറ്റുകള്‍ അവതരിപ്പിക്കാനും യുഎഇ തയ്യാറാക്കിയ സിലബസ് അടിസ്ഥാനമാക്കിയുള്ള സ്‌കൂള്‍ വിദ്യാഭ്യാസം നടപ്പിലാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ജാരെഡ് കുഷ്‌നര്‍, സ്റ്റീവ് വിറ്റ്‌കോഫ്, ജോഷ് ഗ്രുന്‍ബോം എന്നിവരടങ്ങുന്ന യുഎസ് നേതൃത്വത്തിലുള്ള സമാധാന സമിതി (ബോര്‍ഡ് ഓഫ് പീസ്) ആണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ അംഗീകാരത്തോടെയാണ് ഈ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്.
ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 70,000-ത്തിലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഗാസയിലെ മുക്കാല്‍ ഭാഗം (75%) കെട്ടിടങ്ങളും റോഡുകളും ജലവിതരണ സംവിധാനങ്ങളും തകര്‍ക്കപ്പെട്ടു.
ഗാസ പുനര്‍നിര്‍മ്മിക്കാന്‍ കുറഞ്ഞത് 70 ബില്യണ്‍ ഡോളര്‍ ചിലവ് വരുമെന്നാണ് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നത്.
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും സ്‌ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കാനും എടുക്കുന്ന സമയം കണക്കിലെടുത്താല്‍, പുനര്‍നിര്‍മ്മാണത്തിന് 80 വര്‍ഷം വരെ എടുത്തേക്കാം.
‘ന്യൂ റഫ’ എന്ന് വിളിക്കപ്പെടുന്ന നഗരത്തില്‍ 100,000 സ്ഥിര താമസ യൂണിറ്റുകള്‍, 200 വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, 75 മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ നിര്‍മ്മിക്കാനാണ് ബോര്‍ഡ് ഓഫ് പീസ് ലക്ഷ്യമിടുന്നത്.
ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാര്‍ പ്രകാരം ഗാസയെ രണ്ടായി തിരിക്കുന്നുണ്ട്. ഒന്ന്-ഗ്രീന്‍ സോണ്‍. ഈ പ്രദേശം ഇസ്രയേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരിക്കും. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെയാണ് നടക്കുന്നത്. (ഗാസയുടെ 58% ഭാഗവും ഇപ്പോള്‍ ഇസ്രയേല്‍ അധിനിവേശത്തിലാണ്).
രണ്ടാമത്തെത് റെഡ് സോണ്‍ ആണ്. ഈ പ്രദേശം ഹമാസിന്റെ ഭരണത്തിലുള്ളതാണ്. റെഡ് സോണില്‍ നിന്ന് പുനര്‍നിര്‍മ്മിച്ച സമൂഹങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന പലസ്തീനികള്‍ ഇസ്രയേല്‍ ചെക്ക് പോസ്റ്റുകള്‍ കടക്കണം. അവിടെ അവര്‍ കടുത്ത സുരക്ഷാ പരിശോധനകള്‍ക്കും ബയോമെട്രിക് രജിസ്‌ട്രേഷനും വിധേയരാകണം.
ഈ പദ്ധതി പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. പ്രധാനം നിരീക്ഷണ ഭീഷണി തന്നെയാണ്. ഗാസയില്‍ ബയോമെട്രിക് നിരീക്ഷണം വ്യാപിപ്പിക്കുന്നത് പലസ്തീനികളെ അടിച്ചമര്‍ത്താനും വംശീയ വിവേചനം ശക്തിപ്പെടുത്താനും ഇടയാക്കുമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിലെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയാത്ത പലസ്തീനികളെ അവരുടെ സ്വന്തം മണ്ണില്‍ നിന്ന് ബലംപ്രയോഗിച്ച് കുടിയിറക്കുന്നത് യുദ്ധക്കുറ്റമായി കണക്കാക്കാമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇസ്രയേല്‍ ഗാസയെ സൈനികമായി പിടിച്ചടക്കുന്നത് മറച്ചുവെക്കാനാണ് ഇത്തരം ‘മോഡല്‍ കമ്മ്യൂണിറ്റികള്‍’ നിര്‍മിക്കുന്നതെന്നാണ് മുന്‍ ഇസ്രയേല്‍ പ്രതിനിധി ഡാനിയല്‍ ലെവി അഭിപ്രായപ്പെടുന്നത്.
നിലവില്‍ ഈ പ്രദേശത്ത് സ്ഥലം ഒരുക്കുന്ന പ്രവൃത്തികള്‍ ഇസ്രയേല്‍ സൈന്യം ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സുരക്ഷാ സേന ഇതിന് കാവല്‍ നില്‍ക്കുമെന്നാണ് കരുതുന്നതെങ്കിലും, ഏതൊക്കെ രാജ്യങ്ങള്‍ സൈന്യത്തെ അയക്കുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Content Summary: United Arab Emirates plans to fund “Gaza’s first planned community” on the ruined outskirts of Rafah
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.