ബ്രെക്സിറ്റിലെ ഐറിഷ് അതിർത്തി സംബന്ധിച്ച പദ്ധതി കഴിയുംവേഗം പ്രസിദ്ധീകരിക്കണമെന്ന് അയർലാൻഡ് പ്രധാനമന്ത്രി താവോയ്സീച്ച് ലിയോ വരദ്കർ ആവശ്യപ്പെട്ടു. നവംബറിൽ തന്നെ യൂറോപ്യൻ യൂണിയനുമായി ഒരു ഉടമ്പടിയിലെത്താൻ ഐറിഷ് അതിർത്തി പദ്ധതി വേഗത്തിൽ പ്രസിദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്. ഒക്ടോബർ 17-18 തിയ്യതികളിൽ നടക്കുന്ന ഉച്ചകോടിക്കു മുമ്പുതന്നെ പദ്ധതി പ്രസിദ്ധീകരിക്കണമെന്ന് ലിയോ ആവശ്യപ്പെട്ടു.
യൂറോപ്യൻ യൂണിയൻ നേതാക്കന്മാരുമായി ലിയോ നടത്തിയ ചർച്ചകൾക്കിടയിലാണ് മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്. വിട്ടുവീഴ്ചകൾക്ക് ബ്രിട്ടീഷ് സർക്കാർ തയ്യാറാകേണ്ടതുണ്ടെന്ന് യൂറോപ്യൻ കൗണ്‍സിൽ പ്രസിഡണ്ട് ഡോണൾഡ് ടസ്ക് പറഞ്ഞു. യൂറോപ്യൻ യൂണിയനെ സോവിയറ്റ് യൂണിയനുമായി താരതമ്യം ചെയ്ത യുകെ വിദേശകാര്യമന്ത്രി ജെരെമി ഹണ്ടിന്റെ നിലപാടിനെ അദ്ദേഹം ശക്തമായി വിമർശിച്ചു. യുകെയുമായി കാനഡയുടേതിന് സമാനമായ കരാറിലെത്തിച്ചേരാനും യുറോപ്യൻ യൂണിയൻ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. യുറോപ്യൻ യൂണിയനും കാനഡയും തമ്മില്‍ നേരത്തെ ഉണ്ടാക്കിയ നികുതിരഹിത വിപണിക്കരാറിന് സമാനമായ ഒന്ന് പരീക്ഷിക്കാവുന്നതാണെന്ന് നേരത്തെ മുൻ ബ്രിട്ടിഷ് വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സൺ വാദിച്ചിരുന്നു. ഇതിന് കൺസർവ്വേറ്റീവ് പാർട്ടിയിലും സർക്കാരിലും വലിയ പിന്തുണ കിട്ടിയിരുന്നില്ല. ഈ നിർദ്ദേശങ്ങൾ യുകെയുടെ യൂറോപ്യൻ യൂണിയൻ വിടുതൽ ഡിപ്പാർട്ട്മെന്റ് (ബ്രെക്സിറ്റ് വകുപ്പ്) തള്ളുകയും ചെയ്തു.
യൂറോപ്യൻ കൗൺസിൽ തലവന്റെ ഈ പ്രസ്താവനയെ പിന്താങ്ങി ബോറിസ് ജോണ്‍സനും മറ്റ് ദൃഢ ബ്രെക്സിറ്റ് വക്താക്കളും ഉടൻ രംഗത്തെത്തി. തന്റെ ചെക്വേഴ്സ് പ്ലാനിൽ നിന്നും പിന്മാറാൻ തെരേസ മേ ഇനിയും മടിക്കരുതെന്ന് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. ഐറിഷ് അതിർത്തിപ്രശ്നം പരിഹരിക്കാനുള്ള നിർദ്ദേശമാണ് യൂറോപ്യൻ കൗൺസിൽ ഇപ്പോൾ മുമ്പോട്ടു വെച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ നിയന്ത്രണങ്ങളൊന്നുമില്ലാതെ വ്യാപാരം നടക്കുന്ന ഐറിഷ് അതിർത്തിയെ ബ്രെക്സിറ്റാനന്തര കാലത്തും അതേപടി സംരക്ഷിക്കുക എന്ന ആലോചനയാണ് അയർലാൻഡിനുള്ളത്. വടക്കൻ അയർലാൻഡിനു വേണ്ടി ഒരു പ്രത്യേക ഉടമ്പടി ആവശ്യമാണെന്ന നിലപാടാണ് യൂറോപ്യൻ യൂണിയൻ തുടക്കം മുതൽ എടുത്തു വരുന്നത്. എന്നാൽ ബ്രിട്ടനിൽ നിന്നും വേറിട്ടൊരു നിയമനിർവ്വഹണ മേഖലയായി അയർലാന്‍ഡിനെ മാറ്റുക എന്ന നിർദ്ദേശത്തോട് തെരേസ മേ യോജിക്കുന്നില്ല.