June 26, 2026 |
Share on

‘അഭിപ്രായ സ്വാതന്ത്ര്യ’ത്തിനു വേണ്ടി തീവ്രവലത് സംഘടനയുടെ പ്രതിഷേധമാർച്ച്

റേസിസ്റ്റ് എന്ന് മുദ്ര കുത്തപ്പെടുന്നതില്‍ ഇന്ന് ആരും ആശങ്കപ്പെടുന്നില്ലെന്നും റോബിൻസൺ വ്യക്തമാക്കി.

കടുത്ത വിദ്വേഷപ്രചാരണങ്ങൾ നടത്തിവന്ന ഇംഗ്ലീഷ് ഡിഫൻസ് ലീഗ് നേതാവ് ടൊമ്മി റബിൻസന്റെ ട്വിറ്റർ പേജ് നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് ലണ്ടനിൽ മാർച്ച് നടന്നു. തീവ്രവലത് നിലപാടുകളുള്ള സംഘടനയാണ് ഇഡിഎൽ അഥവാ ഇംഗ്ലീഷ് ഡിഫൻസ് ലീഗ്.

ദേശീയപതാകകൾ ഏന്തിക്കൊണ്ടാണ് പ്രതിഷേധക്കാർ മാർച്ച് നടത്തിയത്. അഭിപ്രായസ്വാതന്ത്ര്യത്തിന് തടയിടുകയാണ് ടൊമ്മി റോബിൺസനെ ട്വിറ്ററിൽ വിലക്കിക്കൊണ്ടുള്ള നടപടിയെന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചു.

‘ഇസ്ലാം ജനങ്ങളെ കൊല്ലുന്നത് പ്രോത്സാഹിപ്പിക്കുന്നു’ എന്ന ട്വീറ്റാണ് റോബിൻസണിന്റെ പേജ് നീക്കം ചെയ്യുന്നതിലേക്ക് നയിച്ചത്.

പ്രതിഷേധ പ്രകടനത്തില്‍ മുവ്വായിരത്തോളം ആളുകൾ പങ്കെടുത്തു. പ്രകടനത്തിനൊടുവിൽ റോബിൻസൺ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. ‘നമുക്ക് ഇതുപോലൊരു പ്രതിഷേധം മുന്നോ നാലോ വർഷം മുമ്പ് സംഘടിപ്പിക്കാൻ കഴിയുമായിരുന്നില്ല. ഇന്ന് നമ്മൾ മുഖ്യധാരയിലെത്തിയിരിക്കുന്നു’: റോബിൻസൺ പറഞ്ഞു.

സെൻസർഷിപ്പിനെതിരായ സമരമാണ് നടക്കുന്നതെന്ന് റോബിൻസൺ പറഞ്ഞു. രാഷ്ട്രീയശരി, സാംസ്കാരിക മാർക്സിസം, വെള്ളക്കാർക്കെതിരായ ആക്രമണം, ക്രിസ്ത്യൻ സംസ്കാരത്തിനെതിരായ ആക്രമണം എന്നിവയ്ക്കെതിരെയാണ് തങ്ങളുടെ സമരമെന്നും റോബിൻസൺ കൂട്ടിച്ചേര്‍ത്തു.

റേസിസ്റ്റ് എന്ന് മുദ്ര കുത്തപ്പെടുന്നതില്‍ ഇന്ന് ആരും ആശങ്കപ്പെടുന്നില്ലെന്നും റോബിൻസൺ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×