June 08, 2026 |
Share on

കരയ്ക്കടിഞ്ഞത് നാനൂറോളം തിമിംഗലങ്ങള്‍; എങ്ങനെ സംസ്കരിക്കുമെന്നറിയാതെ അധികൃതര്‍

20 അടി (ആറു മീറ്റര്‍) നീളത്തില്‍ വരെ വളരുന്ന പൈലറ്റ് തിമിംഗലങ്ങളാണ് ഇവ

ന്യൂസിലന്റിലെ ഒരു ബീച്ചില്‍ നാനൂറോളം തിമിംഗലങ്ങള്‍ വെള്ളിയാഴ്ച കരയ്ക്കടിഞ്ഞു. വിദൂരസ്ഥ പ്രദേശത്തേക്ക് സന്നദ്ധ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും എത്തിയപ്പോഴേക്കും ഇവയില്‍ ഏറെയും മരിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂസിലന്റിന്റെ ചരിത്രത്തിലെ മൂന്നാമത്തെ കൂട്ട കരയ്ക്കടിയലാണ് ഇതെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. അവശേഷിച്ചവയെ കടലിലേക്ക് മടക്കിയയ്ക്കാനുള്ള ശ്രമങ്ങളും പരാജയപ്പെടുകയാണ്. ആരോഗ്യം മോശമാവുന്നതും തിരയുടെ ശക്തിയേറുന്നതുമാണ് ഇവയുടെ മടങ്ങിപ്പോക്ക് ദുഷ്‌കരമാക്കുന്നത്. എന്നാല്‍ ഞായറാഴ്ചയോടെ നൂറോളം തിമിംഗലങ്ങള്‍ കടലിലേക്ക് നീന്തിപ്പോയതോടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

സൌത്ത് ഐലന്‍റിന്റെ വടക്കന്‍ മുനമ്പിലുള്ള ഗോള്‍ഡന്‍ ബേ ബീച്ചില്‍ 416 പൈലറ്റ് തിമിംഗലങ്ങളാണ് കരയ്ക്കടിഞ്ഞതെന്ന് പരിസ്ഥിതി വകുപ്പിന്റെ പ്രാദേശിക മാനേജര്‍ ആന്‍ഡ്ര്യൂ ലാമാസണ്‍ അറിയിച്ചു. ന്യൂസിലന്റില്‍ ഏറ്റവും അധികം കാണപ്പെടുന്ന തിമിംഗലമാണ് പൈലറ്റ് തിമിംഗലങ്ങള്‍. നൂറുകണക്കിന് കൂറ്റന്‍ തിമിംഗലങ്ങളുടെ മൃതദേഹങ്ങള്‍ കരയ്ക്കടിഞ്ഞു കിടക്കുന്നത് വലിയ പരിസ്ഥിതി, സുരക്ഷ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. 20 അടി (ആറു മീറ്റര്‍) നീളത്തില്‍ വരെ വളരുന്ന തിമിംഗലങ്ങളാണ് ഇവ. മൃതദേഹങ്ങള്‍ എങ്ങനെ സംസ്‌കരിക്കും എന്നത് വലിയ ചോദ്യമായി അവശേഷിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതിന് മുമ്പ് പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതര്‍.


1918ല്‍ ചാതാം ദ്വീപുകളില്‍ 1,000 തിമിംഗലങ്ങളില്‍ തീരത്തടിഞ്ഞതായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും വലിയ സംഭവം. 1985ല്‍ ഓക്ലന്റ് തീരത്ത് 450 തിമിംഗലങ്ങള്‍ അടിഞ്ഞതിന് ശേഷം ഇത്രയധികം തിമിംഗലങ്ങള്‍ തീരത്ത് അടിയുന്നത് ആദ്യമാണ്.

Read More: https://goo.gl/4Ui0YQ

Leave a Reply

Your email address will not be published. Required fields are marked *

×