UPDATES

വിദേശം

സിറിയന്‍ നടിയും ജനാധിപത്യ പോരാളിയുമായ മായ് സ്‌കാഫ് അന്തരിച്ചു

അസദിന്റെ സ്വേച്ഛാധിപത്യ ഭരണകൂടമാണ് ഐഎസിന്റെ വരവിന് ഉത്തരവാദിയെന്ന് 2015ല്‍ സൗദി ചാനലായ അല്‍ അറേബ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മായ് സ്‌കാഫ് ആരോപിച്ചിരുന്നു.

                       

സിറിയന്‍ നടിയും ബാഷര്‍ അല്‍ അസദിന്റെ ഗവണ്‍മെന്റിനെതിരായ ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ സജീവമായിരുന്ന വ്യക്തിയുമായ മായ് സ്‌കാഫ് (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പാരീസിലായിരുന്നു അന്ത്യമെന്ന് സിറിയന്‍ പ്രതിപക്ഷവൃത്തങ്ങളെ ഉദ്ധരിച്ച് അറബ് വാര്‍ത്താ ഏജന്‍സിയായ എഎ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയന്‍ ടിവി ഡ്രാമകളിലൂടെയും നാടകങ്ങളിലൂടെയും ശ്രദ്ധേയയായ നടിയാണ് മായ് സ്‌കാഫ്. 2011ല്‍ ടുണീഷ്യയ്ക്കും ഈജിപ്റ്റിനുമൊപ്പം അറബ് വസന്ത പ്രക്ഷോഭങ്ങളുടെ ഭാഗമായി സിറിയയിലു പൊട്ടിപ്പുറപ്പെട്ട ജനകീയ കലാപത്തില്‍ അവര്‍ പങ്കെടുത്തു. 2011-2013 കാലത്ത് പല തവണ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഫ്രാന്‍സിലേയ്ക്ക് കുടിയേറി.

Damascus: The Smile of Sadness, Sahil Al Jihat, Mirage എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. മിറാഷ് എന്ന ഹ്രസ്വചിത്രം, ആഭ്യന്തരയുദ്ധ സമയത്ത്, അസദ് ഭരണകൂടത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ സിറിയയില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതയായ സ്ത്രീയുടെ കഥയാണിത്. എന്നാല്‍ ഫ്രാന്‍സില്‍ നിന്നും അവര്‍ ജനാധിപത്യ പോരാട്ടം തുടര്‍ന്നു. പരിപാടികളില്‍ പ്രസംഗിച്ചും സോഷ്യല്‍ മീഡിയയിലെ എഴുത്തുകളിലൂടെയും അവര്‍ ജനാധിപത്യ പ്രക്ഷോഭത്തിന് ശക്തമായ പിന്തുണ നല്‍കി. അസദിന്റെ സ്വേച്ഛാധിപത്യ ഭരണകൂടമാണ് ഐഎസിന്റെ വരവിന് ഉത്തരവാദിയെന്ന് 2015ല്‍ സൗദി ചാനലായ അല്‍ അറേബ്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മായ് സ്‌കാഫ് ആരോപിച്ചിരുന്നു. സിറിയയിലേയ്്ക്ക് പോകുന്നതിന് മുമ്പ് 2013ലെടുത്ത വീഡിയോയില്‍ (A fairwell to Damascus) 2011ലെ പ്രക്ഷോഭത്തിന്റെ തുടക്കം മുതലുള്ള തന്റെ അനുഭവങ്ങള്‍ മായ് സ്‌കാഫ് പങ്കുവച്ചിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍