വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നിഷേധിക്കുന്നതില്‍ അമേരിക്കന്‍ ഭരണകൂടം കൂടുതല്‍ താപര്യം കാണിക്കുന്നു. ഉപരിപഠനം ആഗ്രഹിക്കുന്ന ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ത്ഥികളെ നിരാശരാക്കുന്ന സമീപനമാണ് യുഎസില്‍ നിന്നുണ്ടാകുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ (2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ) വിദ്യാര്‍ത്ഥി വിസ നിഷേധിച്ചതില്‍ ഒരു ദശാബ്ദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാ രാജ്യത്തുനിന്നുമുള്ള 41% എ1 വിസ അപേക്ഷകളും നിരസിക്കപ്പെട്ടു. 2014 സാമ്പത്തിക വര്‍ഷത്തിലെ കണക്കിന്റെ ഇരട്ടിയാണിതെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡാറ്റയുടെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2023-24 ല്‍ (യുഎസ് സര്‍ക്കാരിന്റെ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ്), അമേരിക്കയിലേക്കുള്ള എഫ്-1 വിസകള്‍ക്കായി ആകെ 6.79 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 2.79 ലക്ഷം (41%) അപേക്ഷകളും അവര്‍ നിരസിക്കുകയാണ് ചെയ്തത്. 2022-23 കാലത്തില്‍ ആകെ ലഭിച്ച 6.99 ലക്ഷത്തില്‍ 2.53 ലക്ഷം അപേക്ഷകള്‍ (36%) നിരസിച്ചതുമായി കണക്കുകൂട്ടുമ്പോള്‍ സാരമായ വര്‍ദ്ധനവാണ് കാണിക്കുന്നത്.
ഏതൊക്കെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള എഫ്-1 വിസകളാണ് നിരസിക്കുന്നത് എന്നതിന്റെ പ്രത്യേകമായുള്ള വിവരങ്ങള്‍ യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നല്‍കിയിട്ടില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്. എന്നാല്‍ 2024 ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് അപേക്ഷിച്ച സ്റ്റുഡന്റ് വിസകളുടെ എണ്ണം 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 38% കുറഞ്ഞുവെന്ന കാര്യം കഴിഞ്ഞ ഡിസംബര്‍ 9 ലെ റിപ്പോര്‍ട്ടില്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നുണ്ട്.
കഴിഞ്ഞ ഒരു ദശാബ്ദത്തിലെ കണക്ക് പ്രകാരം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റുഡന്റ് വിസ അപേക്ഷകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥി വിസ നിഷേധിക്കലിന്റെ ശതമാനം വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡാറ്റ പറയുന്നത്. ഈ കാലയളവില്‍, 2014-15 ല്‍ മാത്രമാണ് ആകെ അപേക്ഷകളുടെ എണ്ണം 8.56 ലക്ഷമായി ഉയര്‍ന്നത്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്ഥിരമായ കുറവാണ് ഉണ്ടായത്. 2019-2020 ലെ കോവിഡ് വര്‍ഷത്തില്‍ അപേക്ഷകളുടെ എണ്ണം 1.62 ലക്ഷമായി താഴ്ന്നിരുന്നു.
കോവിഡിനു ശേഷം, അപേക്ഷകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ദ്ധന് കാണിച്ചെങ്കിലും, 2023-24 ല്‍ അപേക്ഷകളുടെ എണ്ണം 3% കുറഞ്ഞു. 2022-23 ല്‍ 6.99 ലക്ഷത്തില്‍ നിന്ന് 2023-24 ല്‍ 6.79 ലക്ഷമായി താഴ്ന്നു. ഇതു പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വിസ നിരസിക്കലിന്റെ എണ്ണം 2.79 ലക്ഷമായത് ഒരു ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ശതമാനത്തെയാണ് കാണിക്കുന്നത്- എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2023-24 ല്‍ ആകെ 4.01 ലക്ഷം എഫ്-1 വിസകളാണ് അനുവദിക്കപ്പെട്ടത്. മുന്‍ വര്‍ഷം ഇത് 4.45 ലക്ഷമായിരുന്നു.
യുഎസിലെ അക്കാദമിക് സ്ഥാപനങ്ങളില്‍(സര്‍വകലാശാലകള്‍, കോളേജുകള്‍, ഹൈ സ്‌കൂളുകള്‍ തുടങ്ങി) പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നോണ്‍-ഇമിഗ്രന്റ് വിഭാഗത്തില്‍ അനുവദിക്കുന്നതാണ് എഫ്-1 വിസ. വൊക്കേഷണല്‍, നോണ്‍-അക്കാദമിക് വിദ്യാര്‍ത്ഥികള്‍ക്കായി അനുവദിക്കുന്നത് എം-1 വിസയാണ്. ഒരു വര്‍ഷത്തില്‍ അനവദിക്കുന്ന യുഎസ് വിദ്യാര്‍ത്ഥി വിസകളുടെ 90 ശതമാനത്തിലധികവും എഫ്-1 വിസയാണ്.
ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്റ്റ് (INA) പ്രകാരവും ഫെഡറല്‍ നിയന്ത്രണങ്ങളല്‍ പറയുന്ന നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളെയും അടിസ്ഥാനമാക്കി, ഓരോ എഫ്-1 വിസ അപേക്ഷയും വ്യക്തിഗതമായി വിലയിരുത്തപ്പെടുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറയുന്നത്. വിസ നിഷേധക്കലിന്റെ കാരണം ഇന്ത്യന്‍ എക്‌സ്പ്രസ് ആരാഞ്ഞതിന്റെ മറുപടിയായിരുന്നു ഇത്.
എഫ്-1 വിസ നിരസിച്ചതിന്റെ രാജ്യാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമല്ലെങ്കിലും, 2024 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ഇന്ത്യക്കാര്‍ക്ക് 64,008 സ്റ്റുഡന്റ് വിസകളായിരുന്നു അനുവദിക്കപ്പെട്ടത്. 2023 ലെ ഇതേ കാലയളവില്‍ ഇത് 1.03 ലക്ഷമായിരുന്നു. ഡാറ്റ പ്രകാരം, 2021 ല്‍ ഇതേ കാലയളവില്‍ 65,235 വിസകളും 2022 ല്‍ 93,181 വിസകളുമാണ് അനുവദിച്ചത്.
അമേരിക്കയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമൂഹത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നവരാണ്. 2023-24 ലെ കണക്ക് പ്രകാരം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ചൈനീസ് വിദ്യാര്‍ത്ഥികളെ മറികടന്നിരുന്നു. യുഎസിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി കൂട്ടായ്മ (അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ 29.4%) ഇന്ത്യക്കാരാണെന്നാണ് ഓപ്പണ്‍ ഡോര്‍സ് 2024 റിപ്പോര്‍ട്ട് കാണിക്കുന്നത്. ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുകള്‍ പ്രകാരം, 2023-24 ല്‍ യുഎസില്‍ 3.31 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
മറ്റ് ചില രാജ്യങ്ങളും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്ന സമയത്ത് തന്നെയാണ് അമേരിക്കയുടെ എഫ്-1 വിസ നിരസിക്കലുകളുടെ വര്‍ദ്ധനവ് സംഭവിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ഉദാഹരണത്തിന്, കാനഡ 2024-ല്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതായത് 2023 നെ അപേക്ഷിച്ച് 35% കുറവ് ആണ് അവര്‍ വരുത്തിയത്. ‘അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ഭവന നിര്‍മ്മാണം, ആരോഗ്യ സംരക്ഷണം, മറ്റ് സേവനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സര്‍ക്കാരിന് സമ്മര്‍ദ്ദം കൂട്ടുന്നുവെന്നാണ് കാനഡയുടെ വിശദീകരണം. 2025 ല്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വിസ അനുമതിയില്‍ 10% കൂടി കുറവ് വരുത്തുമെന്നാണ് കാനഡ പ്രഖ്യാപിച്ചിട്ടുള്ളത്. US Cracks Down on Foreign Students: F-1 Visa Denials Reach 10-Year High
Content Summary; US Cracks Down on Foreign Students: F-1 Visa Denials Reach 10-Year High
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.