ജൂലായ് ഒന്‍പത് മുതല്‍ അമേരിക്ക ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകളിലൂടെ സമവായമുണ്ടാക്കാന്‍ ഇന്ത്യന്‍ മധ്യസ്ഥര്‍ അവസാന ശ്രമം തുടരുന്നു. കാര്‍ഷികോത്പന്നങ്ങളുടെ നികുതി സംബന്ധിച്ച് ഒരു ഇടക്കാല ധാരണയുണ്ടാക്കുന്നതിന്റെ ഭാഗമായുള്ള കൂടിയാലോചനക്ക് മധ്യസ്ഥര്‍ കുറച്ച് ദിവസം കൂടി അമേരിക്കയില്‍ തന്െ തങ്ങാനും തീരുമാനമായി.
അമേരിക്കയും ചൈനയും തമ്മിലുള്ള കൂടിക്കാഴ്ച ഫലപ്രദമായി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയുമായുള്ള അവസാന വട്ട ചര്‍ച്ചയ്ക്ക് പ്രസക്തിയേറുന്നത്. ഇന്ത്യയുമായി ചര്‍ച്ച ആരംഭിച്ചതിന് ശേഷമാണ് ചൈനയുമായി അമേരിക്ക കൂടിയാലോചന തുടങ്ങിയതെങ്കിലും വളരെ വേഗത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവ് വരുത്തുന്ന രീതിയില്‍ അത് അവസാനിച്ചു. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ നികുതിയുടെ പ്രയോജനം ലഭിക്കുന്നത് ഇന്ത്യന്‍ വ്യവസായികള്‍ക്കാണ്. ഇന്ത്യയ്ക്കുള്ള നികുതി കുറവായതിനാല്‍ ഇതേ ഉത്പന്നങ്ങള്‍ വില കുറച്ച് ഇന്ത്യയ്ക്ക് നല്‍കാനാകും.
ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന അലുമിനിയം, ഉരുക്ക്, വാഹനഭാഗങ്ങള്‍ തുടങ്ങിയവയ്ക്ക് അമേരിക്ക ഏര്‍പ്പെടുത്തുന്ന അധിക ഇറക്കുമതി തീരുവ റദ്ദ് ചെയ്യണമെന്നും ഭാവിയില്‍ ഇത്തരം നികുതികളൊന്നും ചുമത്തില്ലെന്ന ഉറപ്പ് നല്‍കണം എന്നുമാണ് ഇന്ത്യയുടെ ആവശ്യം. അമേരിക്ക പകരമായി ചോദിക്കുന്നത് ആപ്പിള്‍, ചോളം, സോയ തുടങ്ങിയ കാര്‍ഷികോത്പന്നങ്ങള്‍, വാഹനങ്ങള്‍, വിസ്‌കി തുടങ്ങിയ അമേരിക്കയുടെ ഇറക്കുമതിക്ക് ഇന്ത്യ നികുതി കുറച്ച് വിപണി സ്വതന്ത്രമാക്കണം എന്നാണ്.
വസ്ത്ര വ്യപാരമേഖലയിലെ നികുതിയെ കുറിച്ച് കഴിഞ്ഞ വട്ടം വിശദമായ ചര്‍ച്ച ഇരുരാജ്യങ്ങളും തമ്മില്‍ നടന്നതാണ്. മറ്റ് വിദേശ വ്യപാര (എഫ്.റ്റി.എ) പങ്കാളികള്‍ക്ക് അമേരിക്ക അനുവദിക്കുന്ന അതേ കുറഞ്ഞ നികുതി നിരക്കാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. തൊഴിലാളികളുടെ പങ്കാളിത്തം വര്‍ദ്ധിച്ച വസ്ത്ര മേഖല, പാദരക്ഷ മേഖല എന്നിവ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. അതേസമയം ജനിതക മാറ്റം വരുത്തിയ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നു, പ്രത്യേകിച്ചും പാലുത്പന്നങ്ങള്‍ക്കുള്ളത്. ഇക്കാര്യത്തില്‍ ഇനിയും തീരുമാനത്തിലെത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കാര്‍ഷിക ഉത്പന്നങ്ങളുടേയും പാലുത്പന്നങ്ങളുടേയും കാര്യത്തില്‍ അതീവജാഗ്രതയോടെ മാത്രമേ തീരുമാനങ്ങളെടുക്കൂ എന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യയുടെ വിപണി കൂടുതല്‍ തുറക്കണമെന്ന ആവശ്യമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അതേസമയം സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിന്റെ ദേശീയ സഹ കണ്‍വീനര്‍ അശ്വനി മഹാരാജ് കഴിഞ്ഞ ദിവസം ‘കൃഷിയും ചെറുകിട വ്യവസായവും അമേരിക്കന്‍ താത്പര്യത്തിന് അടിയറ വയ്ക്കരുത്’ എന്ന് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ടിരുന്നു. US imposes tariff hike effective July 9; Indian negotiators to facilitate talks for a deal
Content Summary; US imposes tariff hike effective July 9; Indian negotiators to facilitate talks for a deal
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.