June 26, 2026 |
Share on

ഇസ്രയേല്‍ രണ്ട് മാസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്ന് ട്രംപ്

പ്രഖ്യാപനം ഗാസയിലെ കഫേയ്ക്ക് നേരെയുള്ള ആക്രമണത്തിന് ശേഷം

ഗാസയ്ക്ക് നേരെയുള്ള തുടര്‍ച്ചയായ ആക്രമണം നടത്തുന്ന ഇസ്രയേല്‍ രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ കരാറിന് സമ്മതിച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസവും ഗാസയിലെ ജനനിബിഡമായ കടല്‍ത്തീര കഫേയ്ക്ക് നേരെ ഇസ്രയേല്‍ ബോംബാക്രമണം നടത്തിയിരുന്നു. നാല്‍പ്പതോളം പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇസ്രയേലിന്റെ മാസങ്ങളായി നീണ്ടു നില്‍ക്കുന്ന ആക്രമണം 60,000ത്തില്‍ അധികം പേരെ കൊന്നൊടുക്കിയെന്നാണ് കണക്ക്. ഇതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്.

”അറുപത് ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനാവശ്യമായ എല്ലാ ഉപാധികളും ഇസ്രയേല്‍ അംഗീകരിച്ചു. ഈ രണ്ട് മാസത്തിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍ എല്ലാവരും ചേര്‍ന്ന് കൈക്കൊള്ളും.”-ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഹമാസ് ഈ സമാധാന കരാര്‍ അംഗീകരിക്കുന്നതാണ് നല്ലതെന്ന ഭീഷണിയും ട്രംപ് മുഴക്കിയിട്ടുണ്ട്. ഇത് അംഗീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ വഷളാകുമെന്നാണ് ഭീഷണി. ‘ഈ സമാധാനക്കരാറിനായി കഠിനമായി അധ്വാനിച്ചിട്ടുള്ള ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ സമാധാനകരാറിന്റെ അന്തിമ രൂപം തയ്യാറാക്കും. ഇത് പശ്ചിമേഷ്യയ്ക്ക് സമാധാനം കൊണ്ടുവരും എന്നാണെന്റെ പ്രതീക്ഷ. ഹമാസ് ഈ കരാര്‍ അംഗീകരിക്കുന്നതാണ് നല്ലത്. ഇതിലും മികച്ച ഒന്ന് അവര്‍ക്ക് ലഭിക്കാനില്ല.”- ട്രംപ് എഴുതി.

എന്നാല്‍ നേരത്തേയും ഇസ്രയേല്‍ വെടിനിര്‍ത്തലിനും യുദ്ധം അവസാനിപ്പിക്കുന്നതിനും തയ്യാറായതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. ജനുവരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ തന്നെ നിലവില്‍ വന്നതാണ്. തടവുകാരെ പരസ്പരം കൈമാറുന്നതിനെ കുറിച്ചുള്ള തകര്‍ക്കത്തെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ ലംഘിക്കുകയും മാര്‍ച്ചില്‍ 400 പേരെ ഒറ്റദിവസം കൊണ്ട് കൊന്ന വന്‍തോതിലുള്ള ആക്രമണത്തിലൂടെ യുദ്ധം തുടരുകയും ചെയ്തു.

ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് മധ്യസ്ഥം വഹിച്ചത് ട്രംപ് ആണെന്ന അവകാശവാദത്തിന് ശേഷമാണ് ഈ പുതിയ പ്രഖ്യാപനം വരുന്നത്. അന്നുതന്നെ ഇസ്രയേലിന്റെ നയതന്ത്ര മന്ത്രി റോണ്‍ ഡെര്‍മറുമായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ചര്‍ച്ച നടത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ഗാസ നഗരത്തിലെ കടല്‍ത്തീര കഫേയായ അല്‍ ബഖയ്ക്ക് നേരെ ആക്രമണം നടത്തിയത്. നാല്‍പത് കൊല്ലം മുമ്പ് സ്ഥാപിച്ച, ഒരു കുടുംബം നടത്തുന്ന ഈ കഫേ, നഗരത്തിലെ ഏറ്റവും സമാധാനപൂര്‍ണ്ണമായ ഇടങ്ങളിലൊന്നായിരുന്നു.  Trump says Israel has agreed terms for 60-day ceasefire

 

 

 

Content Summary; Trump says Israel has agreed terms for 60-day ceasefire

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×