അമേരിക്കയോട് പ്രശ്‌നത്തിന് വരരുത്; ഇറാനെതിരേ ആക്രമണ ഭീഷണിയുമായി ട്രംപ്

കരാര്‍ ഒപ്പിട്ട് സംഘര്‍ഷം പരിഹരിക്കാനാണ് യുഎസ് പ്രസിഡന്റ് വീണ്ടും ടെഹ്‌റാനെ ഉപദേശിക്കുന്നത്

അമേരിക്കയെ ആക്രമിക്കാന്‍ ശ്രമിക്കരുതെന്ന് ഇറാന് കര്‍ശന താക്കീത് നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന മിലട്ടറി പരേഡില്‍ പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഇറാനെതിരേ ട്രംപിന്റെ ഭീഷണി. ഏതെങ്കിലും രീതിയില്‍ യുണൈറ്റഡ് സ്റ്റേറ്റിനെ ആക്രമിക്കാന്‍ മുതിര്‍ന്നാല്‍, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ശക്തിയെ നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നല്‍കുന്നത്.

വെള്ളിയാഴ്ച്ച ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ല. സംഘര്‍ഷം അവസാനിപ്പിക്കാന്‍ നമുക്ക് എളുപ്പത്തില്‍ ഒരു കരാര്‍ ഉണ്ടാക്കും കഴിയും എന്നും ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നുണ്ട്. ‘ഇറാനെതിരായ ആക്രമണത്തില്‍ യുഎസിന് ഒരു പങ്കുമില്ല. ഇറാന്‍ ഏതെങ്കിലും വിധത്തില്‍ ഞങ്ങളെ ആക്രമിച്ചാല്‍, യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ നിങ്ങളുടെ മേല്‍ പതിക്കും. എന്നിരുന്നാലും, ഇറാനും ഇസ്രയേലും തമ്മില്‍ എളുപ്പത്തില്‍ ഒരു കരാര്‍ ഉണ്ടാക്കാനും ഈ രക്തരൂക്ഷിതമായ സംഘര്‍ഷം അവസാനിപ്പിക്കാനും നമുക്ക് കഴിയും!’- ഇതായിരുന്നു ട്രംപിന്റെ പോസ്റ്റ്.

കഴിഞ്ഞ ദിവസം അമേരിക്കയ്ക്കും ബ്രിട്ടനും ഫ്രാന്‍സിനും എതിരേ ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു. ഇസ്രയേലിനെതിരായ തങ്ങളുടെ ആക്രമണം തടയാന്‍ ശ്രമിച്ചാല്‍, മിഡില്‍ ഈസ്റ്റിലുള്ള അവരുടെ സൈനിക കേന്ദ്രങ്ങളും കപ്പലുകളും ആക്രമിക്കുമെന്നായിരുന്നു ഇറാന്റെ ഭീഷണി. യുഎസും ഫ്രാന്‍സും ഇസ്രയേലിനൊപ്പം നില്‍ക്കുകയാണെന്ന് പരസ്യമാക്കിയിട്ടുണ്ട്. ഇറാന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. ഇസ്രയേലിനെ ലക്ഷ്യമാക്കിയ ഇറാനിയന്‍ ഡ്രോണുകളും മിസൈലുകളും വെടിവച്ചിടാന്‍ യു എസ് സൈന്യം സഹായം ചെയ്തിട്ടുണ്ടെന്ന വാര്‍ത്തകളും അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തു വന്നിട്ടുണ്ട്.

ഇസ്രയേലിനെതിരായ തങ്ങളുടെ വ്യോമാക്രമണം ലക്ഷ്യത്തിലെത്താതെ പോകുന്നതിന് പാശ്ചാത്യ ശക്തികള്‍ സഹായിക്കുന്നുണ്ടെന്നാണ് ഇറാന്റെ ആരോപണം. തങ്ങളുടെ ഒരു സാധാരണ പൗരനെയെങ്കിലും ലക്ഷ്യമിടാന്‍ ഇറാന് തോന്നിയാല്‍, അതിന്റെ അനന്തരഫലങ്ങള്‍ ഭയാനകമായിരിക്കുമെന്നാണ് വെള്ളിയാഴ്ച്ച യു എന്‍ സുരക്ഷ കൗണ്‍സിലില്‍ സംസാരിച്ച യുഎസ് നയതന്ത്രജ്ഞന്‍ മക്കോയ് പിറ്റ് മുന്നറിയിപ്പ് നല്‍കിയത്.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടരുതെന്നാണ് അമേരിക്കന്‍ മുസ്ലീം ഗ്രൂപ്പുകളുടെ ഏറ്റവും വലിയ സഖ്യമായ യുഎസ് കൗണ്‍സില്‍ ഓഫ് മുസ്ലീം ഓര്‍ഗനൈസേഷന്‍സ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയുടെ പങ്കാളിത്തം ട്രംപിനോട് നെതന്യാഹു ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൗണ്‍സില്‍ ഓഫ് മുസ്ലിം ഓര്‍ഗനൈസേഷന്റെ ഇടപെടല്‍. അമേരിക്കന്‍ ബോംബുകള്‍, അമേരിക്കന്‍ ജെറ്റുകള്‍, അമേരിക്കന്‍ നികുതിദായകരുടെ ഡോളര്‍ എന്നിവ ഉപയോഗിച്ചാണ് ഇറാനിലെ സാധാരണ മനുഷ്യര്‍ക്കെതിരേ ഉള്‍പ്പെടെ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്നാണ് ഞങ്ങള്‍ പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെടുന്നത്’ അവരുടെ പ്രസ്താവനയില്‍ പറയുന്നു.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി വരുന്ന സാഹചര്യത്തിലാണ് മൂന്നമതൊരു രാജ്യത്തിന്റെ ഇടപെടല്‍ കൂടി ചര്‍ച്ചയാകുന്നത്. ശനിയാഴ്ച വൈകിയും ഞായറാഴ്ചയും ഇസ്രായേലും ഇറാനും വീണ്ടും ആക്രമണ-പ്രത്യാക്രമണങ്ങള്‍ നടത്തിയിരുന്നു. രണ്ടിടങ്ങളിലും കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  US- president Donald Trump threatens attack on Iran

Content Summary; US President Donald Trump threatens attack on Iran

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment