പശ്ചിമേഷ്യന്‍ മേഖലയെ ആകെ പിടിച്ചുകുലുക്കി യുഎസ്-ഇറാന്‍ പോരാട്ടം പുതിയ തലത്തിലേക്ക് കടന്നിരിക്കെ, സൗദി അറേബ്യയുമായി നിര്‍ണായക ആണവ സഹകരണ കരാറില്‍ ഒപ്പുവെച്ച് അമേരിക്ക. ഭാവിയില്‍ സൗദിക്ക് സ്വന്തം മണ്ണില്‍ യുറേനിയം സമ്പുഷ്ടീകരണത്തിന് വഴിയൊരുക്കുന്നതാണ് ഈ നീക്കം. തങ്ങളുടെ മണ്ണില്‍ യുറേനിയം സമ്പുഷ്ടീകരിക്കുന്നത് തടയാനും ആണവായുധ നിര്‍മാണം ഇല്ലാതാക്കാനും വേണ്ടി ഇറാനെതിരെ അമേരിക്ക യുദ്ധം തുടരുമ്പോഴാണ് സൗദിയുമായുള്ള ഈ കരാര്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എന്നത് ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.
ട്രംപിന്റെ ആദ്യ ഭരണകാലം മുതലേ യുഎസും സൗദിയും തമ്മില്‍ സിവില്‍ ആണവ കരാറിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഇത് സൗദിക്ക് ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള പാതയൊരുക്കുമെന്ന ആണവവ്യാപന നിരോധന ഗ്രൂപ്പുകളുടെ കടുത്ത മുന്നറിയിപ്പുകള്‍ കാരണം ഇതുവരെ കരാര്‍ യാഥാര്‍ത്ഥ്യമായിരുന്നില്ല. യുഎസ് ഊര്‍ജ വകുപ്പും സൗദി അറേബ്യയും ചേര്‍ന്ന് ‘സമാധാനപരമായ ആണവ സഹകരണ കരാറിലും’ ഉഭയകക്ഷി സുരക്ഷാ കരാറിലുമാണ് ഒപ്പുവെച്ചിരിക്കുന്നത്. ഇനി ഇത് യുഎസ് കോണ്‍ഗ്രസിന്റെ പരിശോധനയ്ക്ക് സമര്‍പ്പിക്കും. കര്‍ശനമായ മേല്‍നോട്ട സുരക്ഷാ സംവിധാനങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി എംപിമാരില്‍ നിന്ന് ഇതിനെതിരെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നേക്കാം.
മുന്നറിയിപ്പുമായി ഇറാന്‍
തുടര്‍ച്ചയായ 12-ാം രാത്രിയിലും ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി യുഎസ് വ്യോമാക്രമണം ശക്തമായി തുടരുകയാണ്. പ്രാദേശിക സമുദ്രപാതകളിലെ വാണിജ്യ കപ്പലുകള്‍ക്ക് ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.
എന്നാല്‍ യുഎസ് ആക്രമണങ്ങള്‍ക്ക് ശക്തമായ ഭാഷയിലാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി മറുപടി നല്‍കിയത്. ‘ഞങ്ങളുടെ പ്രതിരോധ നയം വ്യക്തമാണ്; കണ്ണിന് കണ്ണ്’ എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ഏത് ആക്രമണത്തിനും ശക്തവും നിര്‍ണായകവുമായ തിരിച്ചടിയുണ്ടാകുമെന്നും, അതിന് പിന്തുണ നല്‍കുന്ന എല്ലാവരും ലക്ഷ്യസ്ഥാനങ്ങളായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സേനയ്ക്ക് താവളമൊരുക്കുന്ന മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ ഇതിനകം തന്നെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുവൈറ്റിന് നേരെ വന്ന ഡ്രോണ്‍ ആക്രമണം ഉണ്ടായി. എന്നാല്‍ ഇറാന്റെ ഭീഷണിയെ തങ്ങളുടെ വ്യോമ പ്രതിരോധ സേന വിജയകരമായി നേരിട്ടതായി കുവൈറ്റ് സൈന്യം അറിയിച്ചു.
ചെങ്കടലില്‍ ആക്രമണവുമായി ഹൂതികള്‍
അതിനിടെ, ഇറാന് പിന്തുണ പ്രഖ്യാപിച്ച് യെമനിലെ ഹൂതി വിമതര്‍ സൗദി അറേബ്യയ്ക്കെതിരെ പുതിയ യുദ്ധമുഖം തുറന്നിരിക്കുകയാണ്. സൗദി തുറമുഖങ്ങള്‍ ഉപയോഗിക്കുന്ന എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെടുമെന്ന് പ്രഖ്യാപിച്ച ഹൂതികള്‍, ചെങ്കടലില്‍ പ്രഖ്യാപിച്ച ഉപരോധം ലംഘിച്ചെന്ന് ആരോപിച്ച് രണ്ട് സൗദി എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തി. ‘എന്‍സെലിയ’, ‘ലെയ്ല’ എന്നീ കപ്പലുകള്‍ക്ക് നേരെയാണ് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായത്.
അല്‍ ഷുഖൈഖിന് തെക്കുപടിഞ്ഞാറായി സഞ്ചരിക്കുകയായിരുന്ന ഒരു ടാങ്കറിന് അജ്ഞാത വസ്തു പതിച്ച് തീപിടിച്ചതായി ബ്രിട്ടീഷ് നാവിക സുരക്ഷാ മോണിറ്ററായ യുകെഎംടിഒ സ്ഥിരീകരിച്ചു. റേഡിയോ സന്ദേശങ്ങളിലൂടെയും സന്ദേശമയച്ചും കപ്പലുകള്‍ക്ക് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സൗദിയുടെ വന്‍തോതിലുള്ള എണ്ണ കയറ്റുമതിയെ ബാധിക്കുന്ന ഈ നീക്കം ആഗോള എണ്ണവിപണിയെയും പശ്ചിമേഷ്യന്‍ പ്രതിസന്ധിയെയും കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
സൗദി തുറമുഖങ്ങള്‍ക്കെതിരെയുള്ള ഉപരോധ നീക്കവുമായി മുന്നോട്ട് പോയാല്‍ ഹൂതികളെ ‘കൈകാര്യം ചെയ്യുമെന്ന്’ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബഹുമുഖ ആക്രമണങ്ങളും നയതന്ത്ര മാറ്റങ്ങളും കൊണ്ട് പശ്ചിമേഷ്യ പൂര്‍ണ്ണമായൊരു യുദ്ധസമാന അന്തരീക്ഷത്തിലേക്കാണ് നിലവില്‍ നീങ്ങുന്നത്.
Content Summary; Amid escalating Middle East conflict and US strikes on Iran, Washington signs a landmark nuclear deal with Saudi Arabia while Houthi rebels target oil tankers in the Red Sea
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.