ഫെബ്രുവരി അവസാന വാരത്തില്‍ ആരംഭിച്ച ഇറാന്‍ യുദ്ധം അമേരിക്കയുടെ ആഗോള ആയുധശേഖരത്തില്‍ വന്‍തോതിലുള്ള കുറവുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ചൈനയുമായുള്ള ഒരു യുദ്ധം മുന്നില്‍ക്കണ്ട് അമേരിക്ക കരുതിവെച്ചിരുന്ന അത്യാധുനിക സ്റ്റെല്‍ത്ത് ക്രൂയിസ് മിസൈലുകളും പ്രതിരോധ സംവിധാനങ്ങളും നിലവില്‍ ഇറാനെതിരെയുള്ള പോരാട്ടത്തിനായി വന്‍തോതില്‍ വിനിയോഗിക്കപ്പെടുകയാണ്. ഏകദേശം 38 ദിവസം നീണ്ടുനിന്ന തീവ്രമായ പോരാട്ടത്തിനൊടുവില്‍ രണ്ടാഴ്ച മുമ്പ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെങ്കിലും, ഇതിനകം അമേരിക്കയുടെ പക്കലുണ്ടായിരുന്ന അത്യാധുനിക മിസൈലുകളുടെ പകുതിയിലധികം തീര്‍ന്നുപോയതായാണ് പെന്റഗണിന്റെ ആഭ്യന്തര വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നത്.
ചൈനയുമായുള്ള സംഘര്‍ഷത്തില്‍ നിര്‍ണായകമെന്ന് കരുതുന്ന ‘ജെ.എ.എസ്.എസ്.എം-ഇ.ആര്‍’ ഇനത്തില്‍പ്പെട്ട 1,100-ഓളം ലോംഗ് റേഞ്ച് സ്റ്റെല്‍ത്ത് ക്രൂയിസ് മിസൈലുകള്‍ അമേരിക്ക ഇതിനോടകം പ്രയോഗിച്ചുകഴിഞ്ഞു. നിലവില്‍ യുഎസ് ശേഖരത്തില്‍ ഇത്തരം 1,500 മിസൈലുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതിന് പുറമെ ആയിരത്തിലധികം ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചു. അമേരിക്ക പ്രതിവര്‍ഷം വാങ്ങുന്ന ടോമാഹോക്ക് മിസൈലുകളുടെ എണ്ണത്തിന്റെ പത്തിരട്ടിയാണിത്. ഓരോന്നിനും 4 മില്യണ്‍ ഡോളറിലധികം വിലവരുന്ന 1,200 പാട്രിയറ്റ് ഇന്റര്‍സെപ്റ്റര്‍ മിസൈലുകളും, ആയിരത്തിലധികം പ്രിസിഷന്‍ സ്‌ട്രൈക്ക് മിസൈലുകളും എടിഎസിഎംഎസ് മിസൈലുകളും ഉപയോഗിച്ചത് അമേരിക്കയുടെ പ്രതിരോധ സന്നദ്ധതയെ ബാധിച്ചിട്ടുണ്ടെന്ന് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു.
ഇറാന്‍ യുദ്ധത്തിനായി ഏഷ്യയിലെയും യൂറോപ്പിലെയും സൈനിക കമാന്‍ഡുകളില്‍ നിന്ന് ബോംബുകളും മിസൈലുകളും മറ്റ് ഹാര്‍ഡ്വെയറുകളും പശ്ചിമേഷ്യയിലേക്ക് മാറ്റാന്‍ പെന്റഗണ്‍ നിര്‍ബന്ധിതരായി. ഇത് റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഭീഷണികളെ നേരിടാനുള്ള അമേരിക്കയുടെ ശേഷിയെ ദുര്‍ബലപ്പെടുത്തിയേക്കാം. നിലവിലെ ഉല്‍പ്പാദന നിരക്ക് അനുസരിച്ച്, തീര്‍ന്നുപോയ ആയുധശേഖരം പഴയപടിയാക്കാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കുമെന്ന് സെനറ്റര്‍ ജാക്ക് റീഡ് മുന്നറിയിപ്പ് നല്‍കി. എയര്‍ ഡിഫന്‍സ് ഇന്റര്‍സെപ്റ്ററുകള്‍ പോലുള്ള അതിവേഗത്തില്‍ തീരുന്നതും എന്നാല്‍ അമിത വിലയുള്ളതുമായ ആയുധങ്ങളെ അമേരിക്ക അമിതമായി ആശ്രയിക്കുന്നുണ്ടെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഡ്രോണുകള്‍ പോലുള്ള വില കുറഞ്ഞ ആയുധങ്ങള്‍ വേഗത്തില്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഈ യുദ്ധം വിരല്‍ ചൂണ്ടുന്നു.
യുദ്ധത്തിന്റെ ആകെ ചിലവിനെക്കുറിച്ച് വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, പ്രതിദിനം ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ വീതം ആകെ 28 മുതല്‍ 35 ബില്യണ്‍ ഡോളര്‍ വരെ ചിലവ് വന്നതായാണ് സ്വതന്ത്ര ഗവേഷണ ഗ്രൂപ്പുകളുടെ കണക്ക്. യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം 5.6 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളാണ് വിനിയോഗിക്കപ്പെട്ടത്. തകര്‍ക്കപ്പെട്ട വിമാനങ്ങള്‍ക്കും മറ്റും ഏകദേശം 275 മില്യണ്‍ ഡോളറിന്റെ അധിക ചിലവ് വന്നിട്ടുണ്ട്. ഇറാനില്‍ തകര്‍ന്നുവീണ വിമാനത്തില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ചോരാതിരിക്കാന്‍ രണ്ട് എം.സി-130 കാര്‍ഗോ വിമാനങ്ങളും മൂന്ന് എം.എച്ച്-6 ഹെലികോപ്റ്ററുകളും യുഎസ് സൈന്യത്തിന് തന്നെ നശിപ്പിക്കേണ്ടി വന്നിരുന്നു.
ആയുധക്ഷാമം യൂറോപ്പിലും ഏഷ്യയിലും അമേരിക്കന്‍ സൈനിക സന്നദ്ധതയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ വിന്യസിച്ചിരുന്ന പാട്രിയറ്റ് മിസൈലുകളും താഡ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ഇറാന്‍ ഭീഷണി നേരിടാനായി മിഡില്‍ ഈസ്റ്റിലേക്ക് മാറ്റിയത് പസഫിക് മേഖലയില്‍ ആശങ്കയുണ്ടാക്കുന്നു. യുദ്ധസമാനമായ സാഹചര്യത്തില്‍ കപ്പലുകളുടെയും വിമാനങ്ങളുടെയും അറ്റകുറ്റപ്പണികളും സൈനിക പരിശീലനങ്ങളും വെല്ലുവിളി നേരിടുന്നുണ്ട്.
അതേസമയം, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഈ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. അമേരിക്കന്‍ സൈന്യം സര്‍വ്വസജ്ജമാണെന്നും ഏത് വെല്ലുവിളിയെയും നേരിടാനുള്ള ആയുധശേഖരം രാജ്യത്തിനുണ്ടെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. ആയുധ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുന്നതിനായി ലോക്ക്ഹീഡ് മാര്‍ട്ടിന്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികളുമായി ഏഴ് വര്‍ഷത്തെ കരാറില്‍ ട്രംപ് ഭരണകൂടം ഒപ്പിട്ടിട്ടുണ്ട്. എന്നിരുന്നാലും, ഇതിനാവശ്യമായ അധിക ഫണ്ടിനായി കോണ്‍ഗ്രസിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ് പെന്റഗണ്‍.
വിവരങ്ങള്‍ക്ക് കടപ്പാട്; ദി ന്യൂയോര്‍ക്ക് ടൈംസ്
Content Summary: How the Iran war is depleting US munitions stockpiles and its impact on Pentagon’s readiness to face global adversaries like China and Russia
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.